ആലപ്പുഴ: സംസ്ഥാനത്തിന്റെ വിഭവശേഷി പ്രയോജനപ്പെടുത്തുന്നതില്‍ ഇടതു-വലതു സര്‍ക്കാരുകള്‍ പരാജയപ്പെട്ടന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിജെപി സംസ്ഥാന നേതൃയോഗത്തിന് മുമ്പ് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ണും വെള്ളവും കാലാവസ്ഥയും ചെറുപ്പക്കാരുടെ ബുദ്ധിയും ഒരു സര്‍ക്കാരിന്റേയും സൃഷ്ടിയല്ല, മറിച്ച് ഈ അനുകൂല സാഹചര്യങ്ങള്‍ സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തേണ്ട സര്‍ക്കാരുകള്‍ തികഞ്ഞ പരാജയമായിരുന്നു. കേരളത്തിന്റെ അടിസ്ഥാന സാഹചര്യങ്ങളെക്കുറിച്ചും സാംസ്‌കാരിക തനിമയെ കുറിച്ചും യുവാക്കളുടെ നൈപുണ്യത്തെ കുറിച്ചുമാണ് രാഷ്‌ട്രപതി പറഞ്ഞത്. അതിനോട് പൂര്‍ണ്ണമായി യോജിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും അധികം മസ്തിഷ്‌ക ചോര്‍ച്ച സംഭവിച്ച സംസ്ഥാനമായി കേരളം മാറി. തൊഴില്‍, വ്യവസായ മേഖലകളില്‍ സംസ്ഥാനം പിന്നിലാണ്. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഇടതു-വലതു സര്‍ക്കാരുകള്‍ക്ക് ഒഴിഞ്ഞു മാറാനാകില്ല. വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ മേഖലയിലാണ് മുന്നേറ്റം ഉണ്ടായത്. രാഷ്‌ട്രപതി പറഞ്ഞത് രാഷ്‌ട്രീയ മുതലെടുപ്പിന് യുഡിഎഫും എല്‍ഡിഎഫും ഉപയോഗിക്കുകയാണ്.
മെഡിക്കല്‍ കോഴ ആരോപണം അടഞ്ഞ അദ്ധ്യായമാണ്. ഇതു സംബന്ധിച്ച് ഒരു റിപ്പോര്‍ട്ടുമില്ല, പുറത്തു വന്നത് റിപ്പോര്‍ട്ട് വ്യാജമാണെന്നും കുമ്മനം വ്യക്തമാക്കി. ബിജെപി കോര്‍കമ്മറ്റി യോഗവും, ഭാരവാഹി യോഗവും ഇന്നലെ നടന്നു.
ഇന്ന് സംസ്ഥാന കമ്മറ്റി യോഗം രാവിലെ 10ന് ഹോട്ടല്‍ പമീറയില്‍ നടക്കും. ജനരക്ഷായാത്രയുടെ അവലോകനവും, ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കവുമാണ് പ്രധാന അജന്‍ഡ, മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റമടക്കമുള്ള വിഷയങ്ങളില്‍ ശക്തമായ പ്രക്ഷോഭത്തിന് യോഗം രൂപം നല്‍കും. കേരളത്തിന്റെ ചുമതലയുള്ള ദേശിയ സെക്രട്ടറി എച്ച്. രാജ, ദേശീയ സഹ. സംഘടനാ സെക്രട്ടറി ബി. എല്‍. സന്തോഷ്, നളിന്‍കുമാര്‍ കട്ടില്‍ എംപി തുടങ്ങിയവര്‍ പങ്കെടുക്കും.
















