ന്യൂദല്‍ഹി: കെപിസിസി പട്ടികയില്‍ ഗ്രൂപ്പനുവദിക്കില്ലെന്ന നിലപാട് വിഴുങ്ങിയ ഹൈക്കമാന്‍ഡ് ഗ്രൂപ്പ് തിരിച്ച് നല്‍കിയ പട്ടിക അംഗീകരിച്ചു. 304 അംഗ പട്ടികയില്‍ 146 പേര്‍ ഐ ഗ്രൂപ്പും 136 പേര്‍ എ ഗ്രൂപ്പുമാണ്. 22 പേര്‍ മാത്രമാണ് ഗ്രൂപ്പില്ലാത്തവര്‍. ഇവരാകട്ടെ എംപിമാരുടെയും മറ്റ് മുതിര്‍ന്ന നേതാക്കളുടെയും ശുപാര്‍ശയില്‍ കടന്നുകൂടിയവരുമാണ്. രണ്ടുതവണ തിരുത്തി സമര്‍പ്പിച്ച പട്ടികയാണ് അംഗീകരിച്ചത്. ഏഴ് ജില്ലകളില്‍ ഐ ഗ്രൂപ്പിനും ആറിടത്ത് എ ഗ്രൂപ്പിനും മേല്‍ക്കൈ ലഭിച്ചു. എറണാകുളത്ത് ഗ്രൂപ്പുകള്‍ തുല്യത പാലിച്ചു. പുതിയ കെപിസിസി അംഗങ്ങളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിക്കണമെന്ന പ്രമേയം അവതരിപ്പിക്കും.
28 വനിതകളും 17 ദളിത് പ്രതിനിധികളും പട്ടികയിലുണ്ട്. 45 പേര്‍ 45 വയസ്സിന് താഴെയുള്ളവരും. 282 പേര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിനിധികളും 15 പേര്‍ പാര്‍ലമെന്ററി പാര്‍ട്ടി പ്രതിനിധികളുമാണ്. പന്തളത്ത് കെ.ജെ. അനിതക്ക് പകരം സരോജിനി ബാലനെയും ചവറയില്‍ ബിന്ദു ജയന് പകരം ഐഎന്‍ടിയുസി നേതാവ് കെ. സുരേഷ് ബാബുവിനെയും ഉള്‍പ്പെടുത്തി അവസാന പട്ടികയില്‍ മാറ്റം വരുത്തി. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നോമിനിയാണ് സരോജിനി ബാലന്‍.
മണക്കാട് സുരേഷ്, ടോമി കല്ലാനി, ടിഎം. പ്രതാപന്‍, ജോണ്‍സണ്‍ എബ്രഹാം എന്നിവര്‍ വി.എം. സുധീരന്റെ നോമിനികളായും ആറ്റിപ്ര അനിലും ഷിയോ പോളും പി.സി. ചാക്കോയുടെ നോമിനിയായും ഇടംനേടി. എഴുകോണില്‍ പി.സി. വിഷ്ണുനാഥിന് പകരം വെളിയം ശ്രീകുമാറിനെ ഉള്‍പ്പെടുത്തണമെന്ന കൊടിക്കുന്നിലിന്റെയും അഞ്ചാലുംമൂട്ടില്‍ സൂരജ് രവിയെ ഉള്‍പ്പെടുത്തണമെന്ന കെപിസിസി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്റെയും ആവശ്യം തള്ളി. ആദ്യപട്ടികയില്‍ ഉള്‍പ്പെടാതിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താനും ലാലി വിന്‍സന്റും ഇടംനേടിയിട്ടുണ്ട്.
ഗ്രൂപ്പിന് തുല്യമായി വീതംവെച്ച ആദ്യ പട്ടികക്കെതിരെ എതിര്‍പ്പുമായി എംപിമാര്‍ രംഗത്തെത്തിയതോടെ മാസങ്ങളോളമായി അനിശ്ചിതത്വം ഉടലെടുത്തിരുന്നു. വനിതകള്‍ക്കും ദളിതര്‍ക്കും പ്രാതിനിധ്യം നല്‍കണമെന്നതുള്‍പ്പെടെയുള്ള എഐസിസി നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നും വ്യക്തമായി. തുടര്‍ന്ന് രണ്ട് തവണ തിരുത്തലുകള്‍ വരുത്തിയെങ്കിലും തര്‍ക്കം തുടര്‍ന്നു. കേരളത്തില്‍ നേതാക്കളുടെ വ്യക്തിതാല്‍പര്യം സംരക്ഷിക്കാനുള്ള ഗ്രൂപ്പ് പോരാണ് നടക്കുന്നതെന്നും ഗ്രൂപ്പ് തിരിച്ചുള്ള പട്ടിക അംഗീകരിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലപാടില്‍ മാറ്റം വരുത്തിയാണ് ഇപ്പോള്‍ പട്ടികയ്‌ക്ക് അംഗീകാരം നല്‍കിയത്.
ഈ മാസം അവസാനത്തോടെ രാഹുല്‍ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്ന തരത്തിലാണ് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നത്. ഇത് നടക്കാതെ വന്ന സാഹചര്യത്തില്‍ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം അധ്യക്ഷ തെരഞ്ഞെടുപ്പ് നടത്താമെന്നും ആലോചനയുണ്ട്. ഡിസംബര്‍ 31നുള്ളില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം.
















