കോരുത്തോട്: ലക്ഷങ്ങള്‍ മുടക്കി ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിര്‍മ്മിച്ച വിശ്രമകേന്ദ്രം മൂന്നുവര്‍ഷം പിന്നിട്ടിട്ടും ഉപയോഗപ്രദമായില്ല. ഗ്രാമപഞ്ചായത്ത് പരിധിയില്‍ കോരുത്തോട് ജംഗ്ഷനു സമീപം ബ്ലോക്ക് പഞ്ചായത്ത് വികേന്ദ്രീയാസൂത്രണ പദ്ധതി പ്രകാരമാണു ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള 36 സെന്റ് സ്ഥലത്ത് അയ്യപ്പഭക്തര്‍ക്കായുള്ള ഇടത്താവളം നിര്‍മിച്ചത്. ബ്ലോക്ക് പഞ്ചായത്തില്‍നിന്നു 12.5 ലക്ഷവും ഗ്രാമപഞ്ചായത്തിന്റെ 2.5 ലക്ഷവും രൂപ വിനിയോഗിച്ചു 15 ലക്ഷം രൂപ ചെലവഴിച്ചാണു രണ്ടു ഹാളുകളും നാലു ശുചിമുറികളും കൂടിയ വിശ്രമകേന്ദ്രം നിര്‍മിച്ചത്.
ടൗണില്‍നിന്ന് 500 മീറ്റര്‍ ഉള്ളിലായി അഴുതയാറിന്റെ തീരത്ത് നിര്‍മിച്ച കെട്ടിടം ഇപ്പോള്‍ കാടു മൂടി കിടക്കുകയാണ്. ശുചിമുറിയിലെ ഉപകരണങ്ങള്‍ നശിച്ചനിലയിലാണ്. കെട്ടിടം തുറക്കായതോടെ മദ്യപന്മാരും ചീട്ടുകളി സംഘങ്ങളും ഇവിടം സാമൂഹിക വിരുദ്ധ കേന്ദ്രമാക്കി. 2015 സപ്തംബര്‍ 24നാണ് അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. എസ്റ്റിമേറ്റ് പ്രകാരമുള്ള നിര്‍മാണം പൂര്‍ത്തിയാക്കി കെട്ടിടം ഗ്രാമപഞ്ചായത്തിനു വിട്ടുനല്‍കി എന്നാണു ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇതു തെറ്റാണെന്നും കെട്ടിടം ഇപ്പോഴും ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലാണെന്നും ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറയുന്നു.
പരമ്പരാഗത കാനനപാതവഴി യാത്ര ചെയ്യുന്ന അയ്യപ്പഭക്തര്‍ കടന്നുപോകുന്ന ഈ വഴിയില്‍ സ്വകാര്യ ഇടത്താവളങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണു തീര്‍ത്ഥാടകര്‍.
ആവശ്യമായ സൗകര്യങ്ങളൊരുക്കാതെ നടത്തിയ കെട്ടിടനിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആരോപിച്ചിരുന്നു.
















