മക്കളേ,
ലോകമെമ്പാടുമുള്ള ജനങ്ങള്‍ അത്യാഹ്ലാദപൂര്‍വ്വം കൊണ്ടാടുന്ന ആഘോഷമാണല്ലോ ജന്മാഷ്ടമി. ശ്രീകൃഷ്ണഭഗവാനെപ്പറ്റി എന്തെങ്കിലും പറയുക പ്രയാസമാണ്. കാരണം വാക്കിനും ബുദ്ധിക്കും അതീതനാണ് അവിടുന്ന്. ഏതൊരു സത്യത്തെ, വര്‍ണ്ണിക്കാനോ അറിയാനോ കഴിയാതെ വാക്കും മനസ്സും പിന്തിരിയുന്നുവോ ആ സത്യമാണ് ശ്രീകൃഷ്ണന്.
അവിടുന്നു ജ്ഞാനമാണ്, ആനന്ദമാണ്, പ്രേമമാണ്. ഇവയ്ക്കെല്ലാം അപ്പുറവുമാണ്. പരമാത്മാവിന്റെ അനന്തവൈഭവത്തെ അതുല്യമായ രീതിയില്‍ സ്വജീവിതത്തിലൂടെ പ്രകാശിപ്പിച്ച അവതാരമാണ് ശ്രീകൃഷ്ണന്. ജീവിതത്തിന്റെ ഏതുതുറയില്‍പ്പെട്ടവര്‍ക്കും പഠിക്കുവാനും ഉള്‍ക്കൊള്ളുവാനുമുള്ള പാഠങ്ങള്‍ ശ്രീകൃഷ്ണ ഭഗവാന്റെ ജിവിതത്തില്‍ നമുക്കു ദര്‍ശിക്കാം.
ഈശ്വരന് അവതരിക്കുന്നത് ധര്‍മ്മത്തെ രക്ഷിക്കാനും അധര്‍മ്മത്തെ ഇല്ലാതാക്കാനുമാണെന്ന് സാധാരണ പറയാറുണ്ട്. എന്നാല്‍ അതിലും വലിയ ലക്ഷ്യം ഈശ്വരാവതാരത്തിനുണ്ട്; പ്രത്യേകിച്ച് ശ്രീകൃഷ്ണാവതാരത്തിന്. മനുഷ്യഹൃദയങ്ങളില്‍ പേമഭക്തി ഉണര്‍ത്തുക എന്നതാണത്.
ശരിയായ ഭക്തന് മോക്ഷം പോലും ആഗ്രഹിക്കുന്നില്ല. അവന് ഒരൊറ്റ ആഗ്രഹം മാത്രമേ ഉള്ളൂ ഭഗവാനെ സ്മരിക്കുക, സേവിക്കുക. ഈ ഉത്തമ ഭക്തിയാണ് ശ്രീകൃഷ്ണന് ഗോപികമാര്‍ക്കു നല്‍കിയത്.
ഒരിക്കല്‍ ഗോപികള്‍ രാധയോടു ചോദിച്ചു, ”എന്നാലും രാധേ, എന്നെന്നും നമ്മുടെ സ്വന്തമാണെന്ന് കരുതി നമ്മള് സ്നേഹിച്ച ഭഗവാന്, നമ്മളെ അനാഥരാക്കി, നമ്മളെ ഉപേക്ഷിച്ച് പോയില്ലേ? ഇനിയും നമ്മള് ജീവിച്ചിരിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? പ്രേമമൂര്‍ത്തിയായ ഭഗവാന് നമ്മളോട് എന്താണ് ഈ വിധം ക്രൂരത കാണിച്ചത്?”
രാധ മറുപടി പറഞ്ഞു, ”നിങ്ങള്‍ അങ്ങിനെ പറയരുത്. നമുക്ക് എന്നെന്നും സ്വന്തമാണെന്നു പറയാവുന്ന ഒരേ ഒരാള്‍ ഭഗവാന് മാത്രമാണ്. പക്ഷെ ഭഗവാന് നമ്മുടേത് മാത്രമല്ല. അവിടുന്ന് എല്ലാവരുടെയും സ്വന്തമാണ്. അതുകൊണ്ട് ഭഗവാനെ കാണാനും ആ പ്രേമം നുകരാനും നമ്മള് എത്രമാത്രം ആഗ്രഹിക്കുന്നോ, അതിലുമധികം അതിനായി കൊതിക്കുന്ന അനേകം പേര് ഈ ലോകത്തിലുണ്ട്.”
യമുനയില്‍ നിന്ന് ജലം കൈകളില്‍ കോരിയെടുത്തുകൊണ്ട് രാധ പറഞ്ഞു, ”നോക്കൂ, കൈകള്‍ കുമ്പിളാക്കി വെയ്ക്കുന്നിടത്തോളം ഈ വെള്ളം നമ്മുടെ കയ്യില്‍ കാണും. എന്നാല്‍ വിരലുകള്‍ മടക്കിപ്പിടിച്ച് നമ്മുടേതാക്കാന്‍ ശ്രമിച്ചാല്‍ കൈയിലുള്ള വെള്ളംകൂടി നഷ്ടമാകും. ഭഗവാനെ നമ്മുടേതു മാത്രമാക്കാന്‍ നമ്മള് ആഗ്രഹിച്ചു. വൃന്ദാവനത്തിലെ ഒരു തടവുകാരനാക്കാന്‍ നമ്മള് ശ്രമിച്ചു.
ഭഗവാന് എല്ലാവരുടേയും ഉള്ളില്‍ അന്തര്യാമിയായി വസിക്കുന്നുവെന്ന് നമ്മളെ മനസ്സിലാക്കിത്തരാനായി അവിടുന്ന് നമ്മളെ വിട്ട് ദൂരേയ്ക്കുപോയി. എന്നാല്‍ നമ്മളെ അനാഥരാക്കിയിട്ടല്ല ഭഗവാന് പോയിരിക്കുന്നത്. ഭഗവാന്റെ ഓരോ ലീലകളും നമ്മുടെയുള്ളില്‍ ജീവനുള്ള സ്മരണകളായുണ്ട്.
ആ ഓര്‍മ്മകള്‍ നിരന്തരം നമ്മുടെയുള്ളിലുള്ളിടത്തോളം ഭഗവാന് നമ്മുടെ കൂടെത്തന്നെയുണ്ടാകും. നമ്മുടെ ഹൃദയനികുഞ്ജത്തില്‍ പ്രേമയമുനയുടെ തീരത്ത് ഭഗവാന് എന്നെന്നും നൃത്തംചെയ്യും. ആ കൃഷ്ണന് നമ്മുടെ ഉള്ളിലെ പ്രേമമാകുന്ന ഗര്‍ഭപാത്രത്തില്‍ ജനിക്കേണ്ടവനാണ്”
ഋഷികള്‍ യുഗയുഗങ്ങളായി തപസ്സുകൊണ്ട് നേടിയ ആ പരമാത്മ തത്ത്വത്തെ ഗോപികള്‍ നിഷ്കളങ്ക ഭക്തിയിലൂടെ വളരെവേഗം നേടിയെടുത്തു. പ്രേമത്തെക്കാള്‍ വലിയ ശക്തിയില്ല, സിദ്ധിയുമില്ല. അതുകൊണ്ടാണ് ഗോവര്‍ദ്ധനം ഉയര്‍ത്തിയതല്ല,പ്രത്യുതാ ഗോപികമാരുടെ ഹൃദയത്തില്‍ മഹത്തായ പ്രേമത്തെ ഉണര്‍ത്താന്‍ കഴിഞ്ഞതാണ്് കൃഷ്ണന്റെ ഏറ്റവും വലിയ സിദ്ധി എന്നുപറയുന്നത്.
എല്ലാവരെയും എല്ലാത്തിനെയും ഒരുപോലെ തഴുകിത്തലോടിയ ഒരു കുളിര്‍കാറ്റുപോലെയായിരുന്നു കൃഷ്ണന്റെ ജീവിതം. ഒരു മുറിയില്‍നിന്നു മറ്റൊരു മുറിയിലേക്കു പോകുന്ന ലാഘവത്തോടെയായിരുന്നു ഭഗവാന്റെ ജീവിതയാത്ര. തന്നോടു ബന്ധപ്പെട്ടവര്‍ക്കെല്ലാം സന്തോഷം വാരിവിതറി. തന്റെ കാലില്‍ അമ്പെയ്ത വേടനെപ്പോലും അനുഗ്രഹിച്ചിട്ടാണ് അവിടുന്ന് ശരീരം വെടിഞ്ഞത്.
അവിടുന്ന് പുഞ്ചിരിച്ചുകൊണ്ടാണ് ഈ ലോകത്തിലേക്കുവന്നത്. പുഞ്ചിരിച്ചുകൊണ്ടുതന്നെ അവിടുന്ന് ഈ ലോകത്തില്‍ നിന്നും യാത്രയാവുകയുംചെയ്തു. നമ്മളാവട്ടെ കരഞ്ഞുകൊണ്ടാണ് ഭൂമിയില്‍ പിറന്നുവീണത്. ഇവിടുന്ന് യാത്രയാവുമ്പോഴെങ്കിലും ഒരു പുഞ്ചിരിയോടെ പോകുവാന്‍ നമുക്കു സാധിക്കണം. കൃഷ്ണന്റെ മായാത്ത പുഞ്ചിരി അതിനു പ്രചോദനമായിത്തീരട്ടെ.
ജീവിതത്തോടുള്ള ആ പുണ്യപുരുഷന്റെ ആനന്ദകരമായ സമീപനവും, കര്‍മ്മകുശലതയും എല്ലാവരുടെയും ഓര്‍മ്മയില്‍ ഉണ്ടാകട്ടെ. ആ കാലടികളെ പിന്തുടരാനുള്ള ശക്തിയും വീര്യവും എല്ലാവരിലും നിറയട്ടെ. കൃഷ്ണപ്രേമം മക്കളുടെ ഹൃദയങ്ങളില്‍ നറുനിലാവായി പരന്നൊഴുകട്ടെ. ആ ഉണ്ണിക്കണ്ണന് എന്നെന്നും ഉള്ളില്‍ വിളയാടട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: