തിരുവനന്തപുരം: മലപ്പുറത്ത് ബിപി അങ്ങാടിയില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മണ്ഡലം ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വിപിന്‍ ഇന്നലെ രാവിലെ അതിദാരുണമായി കൊലചെയ്യപ്പെട്ടത്, സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന ആസൂത്രിത കൊലപാതകങ്ങള്‍ തടയാന്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിനും സംസ്ഥാന സര്‍ക്കാരിനും സാധിക്കുന്നില്ല എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഞെട്ടിപ്പിക്കുന്ന തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പ്രസ്താവനയില്‍ പറഞ്ഞു. ഇതിന് ജനങ്ങളോട് മറുപടി പറയാന്‍ സംസ്ഥാന പോലീസ് മേധാവിക്കും ആഭ്യന്തരവകുപ്പിന്റെ അമരക്കാരനായ മുഖ്യമന്ത്രിക്കുമുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. എല്ലാ വിഭാഗം ജനങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്തുന്നതിനും എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ആവര്ത്തിച്ചുനല്കിയ ഉറപ്പുകളാകെ കാറ്റില്‍ പറത്തിക്കൊണ്ടാണ് കൊലപാതകങ്ങള്‍ തുടര്‍ക്കഥയാവുന്നത്. തിരൂരില്‍ നടന്ന ആസൂത്രിത കൊലപാതകത്തെക്കുറിച്ച് പോലീസിന് മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നു. വിപിന്‍ എന്ന ചെറുപ്പക്കാരനെ തെരുവിലിട്ട് അതിദാരുണമായി കൊല്ലുന്നതിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് പോലീസിന് അറിവുണ്ടായിരുന്നു. എന്നിട്ടും വിപിന്റെ ജീവന് സംരക്ഷിക്കാനോ ആ യുവാവിന് സുരക്ഷ ഒരുക്കാനോ യാതൊരു നടപടിയും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാതിരുന്നത് അനാസ്ഥയാണ്. അക്രമികള്‍ക്ക് സൈ്വരമായി വിഹരിക്കാനും ജനങ്ങളുടെ സൈ്വര ജീവിതത്തിന് തടസം വരുത്താനും അവസരമൊരുക്കുന്നത് പോലീസിന്റെ ഈ അനാസ്ഥ മാത്രമാണ്. തുടരെ ഉണ്ടാകുന്ന ഇത്തരം അക്രമങ്ങളെക്കുറിച്ചും കൊലപാതകങ്ങളെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയന് ഇനി എന്തുപറയാനുണ്ട് എന്നറിയാന്‍ ജനങ്ങള്‍ക്ക് ആകാംക്ഷയും അവകാശവുമുണ്ട്. ഈ ദുരവസ്ഥ തുടര്‍ന്നാല്‍ സംസ്ഥാനത്തെ ക്രമസമാധാനനില ഭദ്രമാക്കുന്നതിനുള്ള മറ്റു മാര്‍ഗങ്ങള്‍ തേടാന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്ന് കുമ്മനം രാജശേഖരന് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: