കൊച്ചി: സിപിഎം. ആലപ്പുഴ ജില്ലാ കമ്മറ്റി അംഗത്തിനെതിരെ അപകീര്‍ത്തികരമായ ലഘുലേഖ പുറത്തിറക്കിയെന്ന് ആരോപണം നേരിടുന്ന ഡിവൈഎഫ്ഐ. മേഖലാ സെക്രട്ടറിക്കുനേരെ താലിബാന് മോഡല്‍ ആക്രമണം.
ലഘുലേഖ തയ്യാറാക്കിയെന്ന് സംശയിക്കപ്പെടുന്ന ഡിവൈഎഫ്ഐ. നേതാവിന്റ കൈയാണ് വെട്ടിയത്. ഡിവൈഎഫ്ഐയില്‍ നിന്നും രണ്ടാഴ്ച മുമ്പ് പുറത്താക്കിയ കായംകുളം കരീലക്കുളങ്ങര മേഖലാ സെക്രട്ടറി കളീക്കല്പുത്തന്വീട്ടില് ഷാന്‍ (28) നാണ് വെട്ടേറ്റത്. രണ്ട് കൈവിരലുകള്‍ അറ്റുപോയി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഷാനിനെ അടിയന്തിര ചികിത്സയ്ക്ക് വിധേയനാക്കി.
ശനിയാഴ്ച രാത്രി പത്തരയോടെ കരീലക്കുളങ്ങര ജങ്ഷന് തെക്കുവച്ചായിരുന്നു ആക്രമണം. വീട്ടിലേക്ക് പോയ ഷാനിനെ തടഞ്ഞ് വച്ച് ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൈവെട്ടിയെടുക്കാനായിരുന്നു ശ്രമം. ക്വട്ടേഷന്‍ ആക്രമണമാണ് നടന്നതെന്ന് സംശയമുണ്ട്. മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന് ഷാന്‍ മൊഴി നല്‍കിയിട്ടുണ്ട്. രണ്ടുപേരെ തിരിച്ചറിഞ്ഞു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട ഡല്‍ഹി പോലീസ് തിരയുന്ന കായംകുളം സ്വദേശി മനീഷ് (28) ആണ് അക്രമി സംഘത്തിലെ പ്രധാനിയെന്ന് തിരിച്ചറിഞ്ഞു. നാടുമായി തീരെ ബന്ധമില്ലാത്ത ഇയാള്‍ ഷാനിനെ ആക്രമിക്കാനെത്തിയതില്‍ ദുരൂഹതയുണ്ട്. സിപിഎം. പ്രാദേശിക നേതാക്കളുമായി പ്രതികള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന.
സി.പി.എം. ആലപ്പുഴ ജില്ലാ കമ്മറ്റി അംഗവും കരീലക്കുളങ്ങര സ്പിന്നിങ് മില്‍ ചെയര്‍മാനുമായ എം.എ. അലിയാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ലഘുലേഖയിറങ്ങിയത് നാല് മാസം മുമ്പാണ്. മുതിര്‍ന്ന സി.പി.എം. നേതാക്കളുമായി അടുപ്പമുള്ള അലിയാര്ക്കെതിരെയുയര്ന്ന ആരോപണം പാര്‍ട്ടി നേതൃത്വത്തെ അങ്കലാപ്പിലാക്കിയിരുന്നു. തുടര്‍ന്ന് സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ കായംകുളം ഏരിയാ കമ്മറ്റി കമ്മീഷനെ നിയോഗിച്ചു.
ഏരിയാ കമ്മറ്റി അംഗംകൂടിയായ കരീലക്കുളങ്ങര ലോക്കല്‍ കമ്മറ്റി സെക്രട്ടറി ബി. ജയചന്ദ്രന്, ഡിവൈഎഫ്ഐ. മേഖലാ സെക്രട്ടറി ഷാന്‍, അംഗമായ സജീര്‍ എന്നിവരാണ് ലഘുലേഖയ്ക്ക് പിന്നിലെന്ന് പാര്‍ട്ടിയുടെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മൂന്ന് പേരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
ഔദ്യോഗിക പക്ഷവുമായി അടുത്ത് നില്‍ക്കുന്നവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. എതിര് ഗ്രൂപ്പില്‍പ്പെട്ട മൂന്ന് പേരെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് ഇവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട യുവാവിന്റെ കൈവെട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: