ആരാധനയിലും ആയോധനത്തിലുമെന്നപോലെ സാമൂഹിക സാമ്പത്തിക ജീവിതത്തിലും ഈ ‘സംഗച്ഛദ്ധ്വ’ ചിന്ത പ്രവര്‍ത്തിതമായിരുന്നു. ”ഭക്തിയോടും നിഷ്ഠയോടുംകൂടി ചെയ്യുന്ന പ്രവൃത്തി ലോകോപകാരിയായിരിക്കണം. അത്തരം പ്രവൃത്തിക്കു മാത്രമേ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിവുള്ളൂ.
അതുകൊണ്ട് മനുഷ്യന്‍ പരോപകാരിയായ പ്രവൃത്തി ചെയ്യണം” എന്ന അനുശാസനമുണ്ട് ഋഗ്വേദത്തില്‍. (ശ്രദ്ധയാഗ്നി സമിദ്ധ്യതേ ശ്രദ്ധയാ ഹൂയതേ ഹവീഃ; ശ്രദ്ധയാഭഗസ്ഥമൂര്‍ധനി വചസാ വേദയാമസി 10-151-9), ‘നൂറുകൈകൊണ്ടു ശേഖരിക്കുക, ആയിരംകൈകളില്‍ വിതരണം ചെയ്യുക’ (ശതഹസ്ത സമാഹര സഹസ്രഹസ്ത സംകിര) എന്നാണ് മറ്റൊരു ശാസനം. മനുഷ്യന്‍ ഒറ്റയ്‌ക്ക് ജീവിക്കേണ്ടവനല്ല; എല്ലാവരുടെ നിലനില്‍പ്പിനുവേണ്ടി അവന്റെ കടപ്പാടുകളെ അവന്‍ യഥായോഗ്യം പാലിക്കേണ്ടതുണ്ട്; തുടക്കത്തില്‍ പറഞ്ഞ പാരസ്പരികത അവന്റെ ജീവിതത്തിന്റെ അനിവാര്യ സ്വഭാവമാണ് എന്നിങ്ങനെയാണ് വേദങ്ങളുടെ സമീപനം തന്നെ. അവ മനുഷ്യനെ മൂന്നുകടങ്ങള്‍ക്കൊണ്ട് ബന്ധിച്ചിരിക്കുന്നു. (ഋണാനി ത്രിണ്യപാകൃത്യ മനോമോക്ഷോ നിവേശയേത്) ദേവന്മാരോടുള്ള ഋണം. ഋഷീശ്വരനോടുള്ള ഋണം, പിതൃജനങ്ങളോടുള്ള ഋ
ണം എന്നിങ്ങനെയാണ് ആ മൂന്ന് ഋണങ്ങള്‍.
കാലം മുന്നോട്ടുനീങ്ങി മഹാഭാരതകാലം എത്തിയപ്പോഴേക്കും ഒരു ഋണവുംകൂടി ഈ മൂന്നെണ്ണത്തിന്റെ കൂടെക്കൂടി. സാമാന്യ മനുഷ്യനോടുള്ള കടപ്പാടായിരുന്നു അത്. നാലു ഋണങ്ങളോടുകൂടിയാണ് മനുഷ്യര്‍ ഭൂമിയില്‍ ജനിക്കുന്നത് എന്ന് മഹാഭാരതം പ്രഖ്യാപിച്ചു. (ഋണൈചതുര്‍ഭിഃ സംയുക്താ ജായന്തേ മാനവാഃ ഭുവി) ഈ സമഷ്ടി ധര്‍മപ്രവണത പിന്നെയും മുന്നോട്ടുപോയി. മനുവിന്റെ കാലമായപ്പോഴേക്കും ഋണങ്ങള്‍ അഞ്ചായി. മറ്റു ജീവജാലങ്ങളെക്കൂടി ഋണാര്‍ഹര്‍ക്കിടയില്‍ കൂട്ടി. മനുസ്മൃതി അഞ്ചു ഋണങ്ങളെക്കുറിച്ച് പറഞ്ഞു. ഭാഗവതവും അതുതന്നെ ആവര്‍ത്തിക്കുന്നു.
പക്ഷെ പിന്നീടുള്ള നീണ്ട കാലയളവില്‍ ഈ പ്രവണതയ്‌ക്ക് ക്ഷീണം ബാധിച്ചതുപോലെ തോന്നുന്നു. അതിരുകവിഞ്ഞ കര്‍മകാണ്ഡത്തില്‍ കുടുങ്ങി നമ്മുടെ സമൂഹം കേവലം വൈയക്തികമായി മാറി എന്നുതോന്നുന്നു. അതുകൊണ്ടായിരിക്കണം അന്നത്തെ സാമൂഹിക ജീവിതത്തിലെ ദുഷ്ടപ്രവണതകള്‍ക്കെതിരെയുള്ള തീവ്രമായ പ്രതിഷേധമെന്നോണം ആവിര്‍ഭവിച്ച ബൗദ്ധ ജൈനമതങ്ങള്‍ വീണ്ടും മറക്കപ്പെട്ട സമഷ്ടിധര്‍മത്തിന്റെ നേര്‍ക്ക് ശ്രദ്ധ ആകര്‍ഷിച്ചത്. കര്‍മകാണ്ഡം കൊടുമ്പിരിക്കൊണ്ടപ്പോള്‍ അത് ധര്‍മത്തെക്കുറിച്ചുള്ള ധാരണയും വികലമാക്കിയിട്ടുണ്ടാകണം. കേവല മോക്ഷത്തിനുവേണ്ടിയുള്ള ഒരു ഉപകരണമായി അത് ധരിക്കപ്പെട്ടിട്ടുണ്ടാകണം. അതുകൊണ്ട് ശ്രീബുദ്ധന് ധര്‍മത്തെ വീണ്ടും വ്യാഖ്യാനിക്കേണ്ടിവന്നു.
അദ്ദേഹം പറഞ്ഞു. ”ധര്‍മം വേണം. എന്താണ് ആ ധര്‍മം? ബഹുജനങ്ങള്‍ക്ക് നന്മ നല്‍കുന്ന ഒന്നാണത്.” ദയ, ദാനം, സത്യം, പരിശുദ്ധി എന്നിവയടങ്ങിയതാണത്” (ധര്‍മസാധു-കിമസ്തു ഇതി അപാശ്രവം, ബാഹുകല്യാണം- (ധര്‍മസാധു-കിമസ്തു ഇതി അപാശ്രവം. ബഹുകല്യാണം-ദയ, ദാനം, സത്യം, ശൗചം). മഹാഭാരതകാലത്തു ഭഗവാന്‍ ശ്രീകൃഷ്ണന്‍ നല്ല ഭക്തന്റെ ലക്ഷണമായി പറഞ്ഞ ‘സര്‍വഭൂതഹിതേരതഃ’- എല്ലാ ജീവികളുടെ ഹിതത്തില്‍ മുഴുകിയവന്‍- അതേ ചിന്ത വീണ്ടുമൊരിക്കല്‍ ‘ബഹുജനഹിതായ ബഹുജനസുഖായ’ എന്ന വാക്കുകളില്‍ ഭഗവാന്‍ ബുദ്ധന്‍ ആവര്‍ത്തിച്ചു. നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ശാന്തിദേവന്‍ ഗുജറാത്തിലെ രാജകുലാംഗമായിരുന്നു. ബുദ്ധനെപ്പോലെ ആ ആഡംബരജീവിതം കൈവെടിഞ്ഞ് ഭിക്ഷുവായിത്തീര്‍ന്ന അദ്ദേഹം തന്നെ കണ്ടത് ഇങ്ങനെയാണ്; ‘അനാഥന്മാര്‍ക്ക് നാഥന്‍, യാത്രക്കാര്‍ക്ക് സാര്‍ഥവാഹകന്‍, മറുകര പറ്റേണ്ടവര്‍ക്ക് കടത്തുവഞ്ചി അല്ലെങ്കില്‍ പാലം, വെളിച്ചം വേണ്ടവര്‍ക്ക് വിളക്ക്, കിടക്കേണ്ടവര്‍ക്ക് കിടക്ക, വേലക്കാര്‍ വേണ്ടവര്‍ക്ക് വേലക്കാരന്‍ എന്നിങ്ങനെ സര്‍വ മനുഷ്യര്‍ക്കും ഞാന്‍ സഹായകമായി ഭവിക്കട്ടെ’-
‘അനാഥാനാമഹം നാഥഃ സാര്‍ഥവാഹശ്ച യാത്രിണാം
പരേപ്‌സുനാം ചനൗഭൂതഃ സേതു സംക്രമ ഏവച
ദീപാര്‍ഥാനാമഹം ദീപഃ ശയ്യാ ശയ്യാര്‍ഥിനാമഹം
ദാസാര്‍ഥാനമഹം ദാസോ ഭവേയം സര്‍വദേഹിനാം’
ഈ സമഷ്ടി ധര്‍മചിന്തയാണ് ബുദ്ധഭിക്ഷുക്കള്‍ക്കിടയില്‍ ആദ്യകാലങ്ങളില്‍ അമര്‍ത്താനാകാത്ത ദൗത്യബോധം ഉണര്‍ത്തിയത്. അതിന്റെ തള്ളിച്ചയാലാണ് അവര്‍ ലോകത്തിലെ പല മൂലകളിലും ചെന്നെത്തിയത്. പലതരം മനുഷ്യോപകാര പ്രവര്‍ത്തനങ്ങള്‍ അവരെക്കൊണ്ടു ചെയ്യിച്ചതും ആ ദൗത്യബോധമാണ്. ‘ബഹുജന ഹിതായ ബഹുജനസുഖായ’ അതായിരുന്നു അവരുടെ പ്രചോദനം.
(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ (ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന്
(തുടരും)
















