കോഴിക്കോട്: കേരളീയര്‍ ആദിശങ്കരാചാര്യരെ മറക്കുമ്പോള്‍ മറ്റും സംസ്ഥാനങ്ങളിലെ ആളുകള്‍ ശങ്കരാചാര്യരുടെ പേരിലാണ് കേരളീയരെ പരിചയപ്പെട്ടതെന്ന് എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ മുപ്പതാമത് മൂര്‍ത്തിദേവി പുരസ്‌കാരം എം.ടി. വാസുദേവന്‍നായരില്‍ നിന്നും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ രാജ്യങ്ങളിലെ മിത്തോളജി വെറും ഓര്‍മ്മകളായി മാറുമ്പോള്‍ ഭരത മിത്തോളജി മരിക്കാതെ എന്നും നിലനില്‍ക്കുന്നു. ഗ്രാമാന്തരങ്ങളില്‍ ഭഗവാന്‍ രാമനെയും കൃഷ്ണനെയും, ശിവനെയുമെല്ലാം സര്‍വ്വരും സ്മരിക്കുന്നു. ഭാരതസംസ്‌കാരത്തിന്റെ ഒഴുക്ക് തടയാന്‍ ആര്‍ക്കും കഴിയില്ല. വിവിധ ജാതി-മത-രാഷ്‌ട്രീയ സംസ്‌കാരങ്ങളിലും ഭാരതീയര്‍ ഒന്നിച്ച് നില്‍ക്കുന്നതിന് കാരണം ഭാരതത്തിന്റെ പൗരാണിക ചരിത്രമാണ്. അദ്ദേഹം പറഞ്ഞു. ജ്ഞാനപീഠ കമ്മിറ്റി പുരസ്‌കാരത്തിനായി തന്നെ തെരഞ്ഞെടുത്തത് വിശ്വാസിക്കാനായില്ല. താന്‍ പുരസ്‌കാരത്തിന് അര്‍ഹനാണോയെന്ന് അറിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരതത്തിന്റെ ആത്മാവിന്റെ അന്വേഷണം നടത്തുന്ന ഗ്രന്ഥമാണ് വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവില്‍ എന്ന് എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞു. മലയാളത്തില്‍ അക്കിത്തത്തിനും സി. രാധാകൃഷ്ണനും വിരേന്ദ്രകുമാറിനുമടക്കം മൂന്ന് മൂര്‍ത്തിദേവി പുരസ്‌കാരം ലഭിച്ചതിലും ഇവ മൂന്നും സമര്‍പ്പിക്കാന്‍ തനിക്ക് അവസരം ലഭിച്ചതിലും ഏറെ സന്തോഷം എന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായി. സി. രാധാകൃഷ്ണന്‍ പുസ്തക വിവരണം നടത്തി. സ്വദേശ് ഭൂഷണ്‍ ജയിന്‍ സ്വാഗതവും ഭാരതീയ ജനപിത് ഡയറക്ടര്‍ ലീലാധര്‍ മണ്ടലോയ് നന്ദിയും പറഞ്ഞു.
















