ജനസൃഷ്ടിസ്വഭാവത്തോടുകൂടിയവനായ സ്വായംഭുവമനു അകാലത്തില്‍ ഭൂമി വെള്ളത്തില്‍ മുങ്ങിയതുകണ്ട് മഹര്‍ഷിമാരോടുകൂടി സത്യലോകത്തില്‍ വിഷ്ണുവിന്റെ പാദസേവകൊണ്ട് ഉള്‍ക്കുതുകമാര്‍ന്നിരുന്ന ബ്രഹ്മാവിനെ ശരണം പ്രാപിച്ചു.
‘അല്ലയോ കമലോത്ഭവ! ഞാന്‍ പ്രജകളെ സൃഷ്ടിച്ചുകൊണ്ടിരിക്കെ ഭൂമി വെള്ളത്തില്‍ മുങ്ങിപ്പോയി. അതിനാല്‍ പ്രജകള്‍ക്കുള്ള വാസസ്ഥലത്തെ കല്പിച്ചരുളിയാലും” എന്ന് മനുവിന്റെ അറിയിപ്പ് കേട്ട്, നിന്തിരുവടിയുടെ കാലിണകളെ സ്മരിച്ചു.
‘കഷ്ടം! കഷ്ടം! ഭഗവാനേ! ഞാന്‍ മുമ്പേതന്നെ പ്രളയജലത്തെ മുഴുവനും പാനംചെയ്തിട്ടും ഇപ്പോള്‍ ഭൂമി വെള്ളത്തില്‍ മുങ്ങി. ഞാന്‍ എന്തുചെയ്യട്ടെ?” എന്നിങ്ങിനെ ശരണംപ്രാപിച്ച ബ്രഹ്മാവിന്റെ നാസാരന്ധ്രത്തില്‍നിന്ന് നിന്തിരുവടി ബാലസൂകരൂപം ധരിച്ചവതരിച്ചു.
ആദ്യം പെരുവിരലോളം വലിപ്പമായിരുന്നു. പിന്നെ ആനയ്‌ക്കുതുല്യം വളര്‍ന്നു. ബ്രഹ്മാവ് ആലോചിച്ചു നില്‍ക്കെ പൊടുന്നനവെ മലയോളം വലിപ്പമുള്ളവനായിത്തീര്‍ന്ന് അതിഭയങ്കരമാവണ്ണം ഗര്‍ജ്ജിച്ചു.
അതു കേട്ട് ജനര്‍ലോകം, തപോലോകം ഇവയില്‍ സ്ഥിതിചെയ്യുന്നവരും സത്യലോകത്തില്‍ സ്ഥിതിചെയ്യുന്നവരുമായ മഹര്‍ഷികള്‍ നിന്തിരുവടിയെ വാഴ്‌ത്തിസ്തുതിച്ചു. സന്തുഷ്ടനായി, ഭീമശരീരനായ നിന്തിരുവടി വീണ്ടും സിംഹനാദം ചെയ്ത് സമുദ്രത്തില്‍ പ്രവേശിച്ചു.
ഉയര്‍ന്നു നില്ക്കുന്ന,കറുപ്പും ചുവപ്പും കൂടിക്കലര്‍ന്ന നിറത്തോടുകൂടിയ രോമങ്ങളോടുകൂടിയവനും മേലേക്കുയര്‍ത്തിയ വാലോടുകൂടിയവനും കീഴോട്ടു തൂങ്ങുന്ന ഭയങ്കരമായ നാസികയോടുകൂടിയവനും മേഘങ്ങളെ ക്ഷണത്തില്‍ പിളര്‍ന്നവനുമായ നിന്തിരുവടി ജലത്തിലേയ്‌ക്കിറങ്ങി.
അനന്തരം ഇളകിക്കൂടിയ മുതലക്കൂട്ടങ്ങളുള്ള, അങ്ങിങ്ങു പായുന്ന തിമിംഗലങ്ങളോടുകുടിയ, ഇളകിക്കലങ്ങിയ തിരമാലകളുള്ള ജലാന്തര്‍ഭാഗത്ത് കടന്ന് ഗര്‍ജ്ജനംകൊണ്ട് പാതാളവാസികളെ വിറകൊള്ളിച്ച് ഭൂദേവിയ അന്വേഷിച്ചു.
അനന്തരം അസുരാധമനായ ഹിരണ്യാക്ഷനാല്‍ പാതാളത്തിന്നടിയില്‍ കൊണ്ടുവയ്‌ക്കപ്പെട്ടിരുന്ന ഭൂമിയെ കണ്ട്,ദുഷ്ടദാനവരെ തേറ്റയുടെ അഗ്രംകൊണ്ട് പൊക്കിയെടുത്തു.
ദംഷ്‌ട്രയുടെ അറ്റത്ത് പറ്റിയ മുത്തങ്ങാമുളകൊണ്ട് അടയാളപ്പെട്ടവനെന്ന പോലെയിരിക്കുന്നവനും തടിച്ച ദേഹത്തോടുകൂടിയവനും ഭൂമിയെ ഉയര്‍ത്തിപിടിച്ചുകൊണ്ട്, കലക്കിമറിക്കപ്പെട്ട ഭയങ്കരമായ ജലത്തോടുകൂടിയ സമുദ്രത്തില്‍നിന്നു പൊങ്ങിവന്നവനുമായ ലീലാവരാഹസ്വരുപിയായ നിന്തിരുവടി രോഗത്തില്‍നിന്ന് രക്ഷിച്ചരുളേണമേ!
















