നമ്മുടെ ജീവിതത്തില്‍ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് നാം കൂടുതല്‍ ഇടം കൊടുക്കാറുണ്ട്. എങ്കിലും കാരുണ്യത്തിന്റെ ഒരംശം നമ്മളില്‍ ഉണ്ട് എന്നുള്ളത് ഒരു വസ്തുതയാണ്. പലപ്പോഴും അവികസിതമോ അല്‍പവികസിതമോ ആയ നിലയിലാവാം അത് എന്നുള്ളതേയുള്ളൂ. അതുകൊണ്ട് അത് പ്രകടമാവുന്ന രീതികളില്‍ ഏറ്റക്കുറവുകള്‍ കാണാം. എന്നാല്‍ സാധാരണ മനുഷ്യരെ അപേക്ഷിച്ച് ജ്ഞാനമാര്‍ഗ്ഗത്തില്‍ ഉയര്‍ന്നുപോകുന്ന മഹാത്മാക്കളില്‍ കാരുണ്യം വ്യാപ്തിയിലും സൂക്ഷ്മതയിലും ആഴത്തിലും മികച്ചു നില്‍ക്കുന്നു.
പ്രത്യേകിച്ച് ഗുരുസ്ഥാനങ്ങളില്‍ പ്രകാശിക്കുന്നവര്‍ നമുക്ക് കാരുണ്യത്തിന്റെ പാഠങ്ങള്‍ തരുന്നവരാണ്. ജീവന്റെ താഴ്ന്ന നിലകളില്‍ നിന്നുകൊണ്ട് നമുക്ക് അവരെ കൃത്യമായി മനസ്സിലാക്കാന്‍ കഴിയാറില്ല എന്നു മാത്രം. വഴിയില്‍ വെച്ചു കണ്ട, നടക്കാന്‍ ബുദ്ധിമുട്ടിയ, മുടന്തുള്ള ആട്ടിന്‍കുട്ടിയെ ഗൗതമബുദ്ധന്‍ എടുത്തു നടന്നു. രാജസന്നിധിയില്‍ ബലികൊടുക്കാന്‍ കൊണ്ടുപോയ ആടുകളുടെ കൂട്ടത്തിനു പിന്നിലായിരുന്നു അത്. കൊട്ടാരത്തില്‍ വെച്ച് ആദ്യത്തെ ആടിനു നേരേ ഓങ്ങിയ വാള്‍ ബുദ്ധന്‍ തടഞ്ഞു: ‘അതിനെ വിടൂ, പകരം ഞാന്‍ ബലിയാവാം’. ആ പുണ്യപുരുഷന്റെ വാക്കുകള്‍ രാജാവിന്റെ ഹൃദയത്തെ സ്പര്‍ശിച്ചു.
രാജാവ് ബലി നിര്‍ത്തിവെച്ചു. രാജാവ് ആവശ്യപ്പെട്ട പ്രകാരം അവിടെ കൂടിയവരോട് ബുദ്ധന്‍ സംസാരിച്ചു: ജീവനെടുക്കാന്‍ എളുപ്പമാണ്. പക്ഷെ ജീവന്‍ കൊടുക്കാന്‍ ആര്‍ക്കും കഴിയില്ല. അതുകൊണ്ട് കാരുണ്യമുള്ളവരായിരിക്കൂ. കാരുണ്യമാണ് ജീവിതത്തിനു അന്തസ്സും സൗന്ദര്യവും നല്‍കുക. നിങ്ങളോര്‍ക്കണം, ജീവജാലങ്ങളെ ഇണക്കുന്നത് ‘മൈത്രി’യാണ്. ബുദ്ധന്റെ ഉപദേശം ഉള്‍ക്കൊണ്ട രാജാവ് തന്റെ രാജ്യത്ത് ബലി നിര്‍ത്തലാക്കി എന്നാണു പറയുന്നത്.
ചട്ടമ്പിസ്വാമികള്‍ ജീവജാലങ്ങളോട് അതീവകാരുണ്യവാനായിരുന്നു. സ്വാമി ചെറുതും വലുതുമായ ജീവികളുമായി ആശയവിനിമയം നടത്തുക പോലും പതിവായിരുന്നു എന്നതിനു തെളിവായി ഒട്ടേറെ ദൃക്‌സാക്ഷിവിവരണങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ ഇവിടെ പറയാം.
ഒരിക്കല്‍ ശിഷ്യനായ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥന്റെ വനപ്രദേശത്തെ വീട്ടില്‍ സ്വാമി താമസിക്കുകയായിരുന്നു. സ്വാമിയെ കാണാന്‍ ദൂരെ നിന്ന് രണ്ടുപേര്‍ അവിടെ ചെന്നപ്പോള്‍ അദ്ദേഹം വീട്ടിലില്ല, സമീപത്തെ പുതുവല്‍പ്രദേശത്താണെന്ന് അറിഞ്ഞ് അങ്ങോട്ടു ചെന്നു. അവിടെ ഒരു ചെറിയ ഇറക്കത്തില്‍ ഒരു പുലിക്ക് അഭിമുഖമായി സ്വാമി നില്‍ക്കുന്നത് കണ്ടുപേടിച്ച് സന്ദര്‍ശകര്‍ ഒരു മരത്തില്‍ കയറിയിരുന്നു. സ്വാമിയെ പുലി തിന്നുന്നത് കാണേണ്ടിവരുമല്ലോ എന്നു ചിന്തിച്ച് അവര്‍ അതീവദു:ഖിതരാവുകയും ചെയ്തു. അല്‍പനേരം കഴിഞ്ഞപ്പോള്‍ അവര്‍ക്ക് മനസ്സിലായി സ്വാമി പുലിയോട് സംസാരിക്കുകയാണെന്ന്. പുലി തിരിഞ്ഞ് കാട്ടിലേക്കു നടന്നു, സ്വാമി സന്ദര്‍ശകരുടെ ദിശയിലേക്കും. മരത്തില്‍ നിന്നിറങ്ങിയവരോട് സ്വാമി പറഞ്ഞു: ഇവിടെ മേയാനെത്തിയ പശുക്കളിലൊന്നിനെ പിടിക്കാന്‍ തുടങ്ങിയ പുലിയെ ഞാന്‍ പറഞ്ഞുമനസ്സിലാക്കുകയായിരുന്നു, അത് അവനുള്ളതല്ലെന്ന്.
ഒരിക്കല്‍ സ്വാമിയെ ഒരു വിഷപ്പാമ്പ് കടിച്ചു. സ്വാമി മുറിവായിലെ രക്തം കളഞ്ഞശേഷം പറമ്പില്‍ നിന്ന് പച്ചിലകള്‍ പറിച്ച് മരുന്നുണ്ടാക്കി വേണ്ടതെല്ലാം ചെയ്തു. നോക്കുമ്പോള്‍ കടിച്ച പാമ്പ് അവിടെത്തന്നെ കിടക്കുന്നു. സ്വാമി ചെന്ന് പതുക്കെ അതിനെ തലോടി അതിനോട് പോയ്‌ക്കൊള്ളുവാന്‍ പറഞ്ഞപ്പോഴത് ഇഴഞ്ഞുപോയി എന്നാണു പറയുന്നത്. സ്വാമി ഉറുമ്പുകളോടു വരെ സംവദിച്ചിരുന്നു. നമ്മുടെ ഉറുമ്പുസന്താനങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നില്ലേ എന്ന് ശിഷ്യനോട് എഴുതിച്ചോദിച്ചതായി വായിച്ചിട്ടുണ്ട്. തന്റെ ജീവകാരുണ്യനിരൂപണം എന്ന കൃതിയില്‍ ഉറുമ്പുകളെ പോലും കൊല്ലരുത് എന്ന സന്ദേശമാണു സ്വാമി തരുന്നത്. ഉറുമ്പുകളെ ഒരു ജനമായും ഒരു സ്ഫുടമായും സ്വാമി വിശേഷിപ്പിക്കുന്നു. ജനിമൃതിചക്രം നമ്മുടെ ജീവനെ പരിണമിപ്പിക്കുന്നു എന്ന ആശയമാണത്. സ്വാഭാവികമല്ലാതെ ജീവന്‍ പോകുന്നത് ഓരോ ജീവിക്കും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.
കുട്ടിക്കാലം മുതല്‍ എന്റെ ഗുരുവിനോട് ( നവജ്യോതി ശ്രീ കരുണാകരഗുരു ) അടുത്തുനില്‍ക്കുകയും പില്‍ക്കാലത്ത് ഗുരുവില്‍ നിന്ന് സന്ന്യാസം സ്വീകരിക്കുകയും ചെയ്ത ഒരു ശിഷ്യ ഒരനുഭവം പറഞ്ഞതോര്‍ക്കുന്നു. ഈ ശിഷ്യ ഒരു ദിവസം, കടുത്ത ശരീരവേദനയുടെ അകമ്പടിയോടെ തനിക്ക് പനി കൂടിക്കൂടിവന്ന സമയത്ത്, ധ്യാനത്തിലിരുന്ന ഗുരുവിനു മുന്നില്‍ അല്‍പം അകലെയായി നമസ്‌കരിച്ചു. ഗുരു പെട്ടെന്ന് ധ്യാനത്തില്‍ നിന്നുണര്‍ന്ന്, നമസ്‌കരിച്ചെണീറ്റ ശിഷ്യയോട് ശരീരം വേദനിക്കുന്നോ, പനിക്കുന്നോ എന്ന് അന്വേഷിച്ചു. വേണ്ട ശുശ്രൂഷക്ക് ഏര്‍പ്പാടു ചെയ്യുകയും ചെയ്തു. എങ്ങനെയാണു ഗുരു ഇതറിഞ്ഞത് എന്ന് പിന്നീട് ചോദിച്ചപ്പോള്‍ ഗുരു പറഞ്ഞത് ഉള്ളില്‍ അനുഭവപ്പെട്ടു എന്നാണ്.
പരിചരിക്കാന്‍ നിന്ന ശിഷ്യരിലൊരാളുടെ അനുഭവം ഇതോടു ചേര്‍ക്കട്ടെ. ഒരു ദിവസം പുതിയതായി എത്തിയ സന്ദര്‍ശകരില്‍ ഒരു സ്ത്രീ മുന്നില്‍ വന്ന് തൊഴുതപ്പോള്‍ ഗുരു ചോദിച്ചു: അമ്മാ, മുട്ടുവേദന നല്ലപോലെയുണ്ട് അല്ലേ? കണ്ണു നിറഞ്ഞ് കൃതജ്ഞതയോടെ അവര്‍ ഉണ്ട് എന്നറിയിച്ചു. വേണ്ട മരുന്ന് കൊടുക്കാന്‍ ഏര്‍പ്പാടാക്കി അവരെ അയച്ചുകഴിഞ്ഞപ്പോള്‍ ഈ ശിഷ്യന്‍ അന്വേഷിച്ചു മുട്ടുവേദന എങ്ങനെ അറിഞ്ഞെന്ന്. മുട്ടുവേദന അനുഭവപ്പെട്ടു എന്നാണു ഗുരു പറഞ്ഞത്. എന്തൊക്കെയോ രോഗങ്ങളും വിഹ്വലതകളും കര്‍മ്മദോഷങ്ങളും പ്രതിസന്ധികളുമായി എത്രയെത്രയോ പേര്‍ ഗുരുവിനെ കണ്ടു. അതെല്ലാം സ്വന്തമെന്നപോലെ അറിയുകയായിരുന്നിരിക്കും എന്നതിനാല്‍ ഗുരു എത്രമേല്‍ സഹിച്ചു കാണണം എന്ന് അതിശയം തോന്നാറുണ്ട്. കാരുണ്യം എന്നല്ലാതെ നിസ്വാര്‍ത്ഥമായ ആ സഹനത്തിനു മറ്റേതു പദമാണു യോജിക്കുക!
ഇങ്ങനെ ഒരുപാടനുഭവങ്ങളുണ്ട്. നിന്നെ സര്‍വപാപങ്ങളില്‍ നിന്നും ഞാന്‍ മോചിപ്പിക്കും എന്ന് ഭഗവദ്ഗീതയില്‍ ശ്രീകൃഷ്ണന്‍ പറയുന്നതിലും കാരുണ്യത്തിന്റെ ക്രിയാശക്തിയാണു പ്രകാശിപ്പിക്കപ്പെടുന്നത്. ക്രിസ്തു എല്ലാവര്‍ക്കും വേണ്ടി സ്വയം ബലിയായി എന്നു പറയുന്നതിന്റെ അടിസ്ഥാനവും ഗുരുക്കന്മാരിലൂടെ മനുഷ്യര്‍ക്ക് കിട്ടുന്ന ദിവ്യകാരുണ്യമാണ്. ഒരളവോളം ഇതൊരു പകര്‍ന്നെടുക്കല്‍ കൂടിയാണ്, ഒരു ശുദ്ധീകരണവും. വലിയൊരു വിഷയം ചെറുതായി സൂചിപ്പിക്കുകയാണു ഞാന്‍ ചെയ്തത്.
















