സമദൃഷ്ടിയുള്ളവരാണ് മഹാപുരുഷന്മാര്‍, മഹാത്മാക്കള്‍. അവരുമായുള്ള സംസര്‍ഗം അമൂല്യമാണ്. അതില്‍ പ്രധാനമാണ് അടുത്തുചെന്ന് അവര്‍ക്കു സേവനംചെയ്യല്‍. മഹാജനങ്ങള്‍ ചെയ്യുന്ന ലോകസംഗ്രഹപ്രവൃത്തികളില്‍ എല്ലാവിധത്തിലും പങ്കാളികളാകുന്നത് അത്യാവശ്യമത്രെ.
ഗ്രാമ്യശീലങ്ങളില്‍നിന്നും പിന്‍വലിയുക; എന്നുവെച്ചാല്‍ വെടിപറഞ്ഞും നേരംപോക്കുകളുമായി കഴിയുക, മറ്റുള്ളവരെ കുറ്റംപറഞ്ഞു രസിയ്‌ക്കുക, ശീട്ടു കളിയ്‌ക്കുക, പന്തയം വെയ്‌ക്കുക എന്നീ ദുരഭ്യാസങ്ങളൊക്കെ വിവേകപൂര്‍വം ഒഴിവാക്കണമെന്നുതന്നെ.
പകരം മൗനംശീലിയ്‌ക്കുക, വീണ്ടുംവീണ്ടും ആത്മപരിശോധന നടത്തുക, ഭക്ഷണം താന്‍മാത്രം കഴിയ്‌ക്കാതെ മറ്റുള്ളവര്‍ക്കും ഒരുപങ്കു കൊടുക്കുന്ന ശീലംവളര്‍ത്തുക, എല്ലാവരിലും തന്നിലും ഒരുപോലെ ആത്മാവുണ്ടെന്നറിഞ്ഞു പെരുമാറുക, ഈ ഭാവം കൂടുതലും മനുഷ്യരില്‍ പ്രകടമാക്കുക.
ഈശ്വരഭക്തിയും അതിനൊത്ത പരിശീലനങ്ങളും കൈക്കൊള്ളുക. മുപ്പതിനങ്ങളോടുകൂടിയ ഈ ജീവിതരീതി ധര്‍മാചരണത്തില്‍ പരമമാണ്. സാര്‍വത്രികവും ദേശകാലങ്ങളെ അതിജീവിച്ചു നിലനില്ക്കുന്നതുമാണിത്. സനാതനധര്‍മത്തിന്റെ പ്രായോഗികവശമാണ് ഇതില്‍ കാണുന്നത്. വ്യക്തിക്കു സ്വന്തമായും, കുടുംബാംഗവും സമാജാംഗവുമെന്ന നിലയ്‌ക്കുമുള്ള അച്ചടക്കം, മൂല്യം, ആദര്‍ശം, കൂട്ടായ്‌മ, പൂര്‍വാപരചിന്തനം, സൗഖ്യപ്രാപ്തി, അമരത്വം, സമ്പര്‍ക്കസൗശീല്യം, ക്രിയാത്മകത്വം, ജീവിതസാഫല്യം, ആത്മധന്യത എന്നിങ്ങനെ ബാഹ്യവും ആന്തരവുമായ എല്ലാവശങ്ങളും വീക്ഷണങ്ങളും ഉള്‍പ്പെട്ടതാണ് ഈ ധാര്‍മികപദ്ധതി.
ഇങ്ങനെയൊന്നു പണ്ടേയ്‌ക്കുപണ്ടേ രൂപപ്പെടുത്തുകയും, അതിനെ യുഗംതോറും തലമുറതോറും ഓതിയുറപ്പിയ്‌ക്കയും ചെയ്തുപോന്നിട്ടുള്ള അപൂര്‍വജനതയാണ് ഭാരതത്തിലേതെന്ന് എല്ലാവരും അറിഞ്ഞിരിയ്‌ക്കുക. നിസ്തുലവൈശിഷ്ട്യം പേറുന്ന ഇവരുടെ പിന്‍ഗാമികളാണ് നിങ്ങളോരോരുത്തരുമെന്ന മതിപ്പും ആരും വിസ്മരിച്ചുപോകരുത്.
ധര്‍മാനുഷ്ഠാനം എന്നും പ്രസക്തം
ആദിമമനുഷ്യന്നെന്നപോലെ നാഗരികന്നും ഉള്ളതു പാഞ്ചഭൗതികമായ ശരീരംതന്നെ. ലോകത്തെ അറിയാനും ലോകവുമായി സമ്പര്‍ക്കം നടത്താനുമുള്ള പത്തിന്ദ്രിയങ്ങള്‍ക്കും, ഇവയെ പ്രചോദിപ്പിയ്‌ക്കാന്‍ ദേഹത്തിനുള്ളിലുള്ള മനസ്സിനും, ഒരു മാറ്റവും വന്നിട്ടില്ല. മനസ്സിനു ദിശ നല്കിക്കൊണ്ട് ആലോചനാശീലമുള്ള ബുദ്ധിയ്‌ക്കും, പണ്ടും ഇന്നുമായി ഒരു വ്യത്യാസവുമില്ല. ഇവയെല്ലാറ്റിനും കേന്ദ്രമായിട്ടുള്ള അഹങ്കാരവും പഴമയോ പുതുമയോ ഏശാതെ സ്ഥിതിചെയ്യുന്നു.
ഈ മനുഷ്യവ്യക്തിത്വത്തിന് ഇനിയുള്ള കാലത്തും ഇന്ദ്രിയമനോബുധ്യഹങ്കാരതലങ്ങളില്‍ വല്ല മാറ്റവും ഉണ്ടാകുമെന്നു തോന്നുന്നില്ല. അതുകൊണ്ടുതന്നെയാണ് പണ്ടത്തെ തത്ത്വചിന്തകന്മാര്‍ കൂലങ്കഷമായി പരിശോധിച്ചു കണ്ടെത്തി ആവിഷ്‌കരിച്ച ജീവിതമൂല്യങ്ങളും ധര്‍മാചരണവും മാറ്റമില്ലാതെ സനാതനമായി നിലകൊള്ളുന്നതും.
ഇതിന്റെ ശാശ്വതസ്വഭാവം മനസ്സിലാക്കി, ആ ബലത്താല്‍ സ്വന്തം ജീവിതത്തേയും ചുറ്റുമുള്ള സമാജത്തേയും സുശക്തവും സുന്ദരവും സംയുക്തവുമാക്കാന്‍ ആരും തീരെ മടിച്ചുപോകരുത്. മാത്രമല്ല ഇത് ഒഴിച്ചുകൂടാത്ത കര്‍ത്തവ്യമായി കരുതുകയും വേണം. ഇതില്‍ അനാസ്ഥയോ അവ്യഗ്രതയോ കാണിയ്‌ക്കുന്നപക്ഷം, അതു സമാജത്തിനുതന്നെ വലിയ ഹാനിവരുത്തുമെന്ന വസ്തുതയും വിസ്മരിച്ചുകൂടാ.
ആഹാരപോഷകങ്ങള്‍കൊണ്ട് ദേഹംമാത്രമേ വളരുകയുള്ളു. ദേഹത്തെ സംചലിപ്പിയ്‌ക്കുന്ന മനസ്സിനേയും ബുദ്ധിയേയും സംപുഷ്ടമാക്കി നിര്‍ത്താന്‍ മൂല്യതത്ത്വസിദ്ധാന്തപോഷകങ്ങള്‍ കൂടിയേ തീരൂ. ധര്‍മവര്‍ജ്ജിതമായ മനുഷ്യജീവിതം ഉളളുകൊണ്ട് പൊള്ളയും ദുര്‍ബലവുമാകുമെന്നു തീര്‍ച്ച. ഈ വസ്തുത ഓരോരുത്തരും അറിയുകയും, മറ്റുള്ളവരെ ഉണര്‍ത്തിക്കുകയും വേണം. മനുഷ്യത്വം ആവശ്യപ്പെടുന്നതാണിത്.
സനാതനധര്‍മത്തിന്റെ സാര്‍വത്രികമായ മൂല്യങ്ങളെക്കുറിച്ചാണ് ഇതുവരെ പറഞ്ഞത്. കുറച്ചുകൂടി വിഭജിച്ചും, ഓരോ വിഭാഗം പ്രത്യേകം അനുവര്‍ത്തിയ്‌ക്കേണ്ട പ്രായോഗികവിഷയങ്ങളുമാണ് ഇനി വിവരിയ്‌ക്കുന്നത്.
ഭരണഘടനയിലെ കനത്ത ധര്‍മവിടവ്
എണ്ണമറ്റ മനുഷ്യരാശിയെ അവരുടെ ഉള്‍പ്രേരണകളേയും, അവ തൊടുത്തുവിടുന്ന ബാഹ്യവൃത്തികളേയും തിരിച്ചറിഞ്ഞ്, ധര്‍മാനുസൃതം പ്രോത്സാഹിപ്പിച്ച്, ദിശനല്കി, സമാജത്തിന്റെ കൂട്ടായ്‌മയ്‌ക്കും ഭദ്രതയ്‌ക്കും പൊരുത്തപ്പെടുംവിധം സജ്ജമാക്കിനിര്‍ത്തുന്ന രീതികളും വ്യവ സ്ഥകളുമാണ് വര്‍ണാശ്രമങ്ങള്‍. ഇത് ഒരു പഴഞ്ചന്‍ കണ്ടുപിടുത്തവും നിരൂപണവുമാണെന്ന തോന്നല്‍ പലര്‍ക്കുമുണ്ടാകാം. അതു ശരിയല്ല. സമാജത്തിനുവേണ്ട മൂല്യങ്ങളും നിയന്ത്രണനിഷ്ഠകളും,ആദര്‍ശങ്ങള്‍ക്കുചേര്‍ന്ന ആചാരാനുഷ്ഠാനങ്ങളും എക്കാലത്തും നിശ്ചയിയ്‌ക്കേണ്ടതാണ്.
1947ല്‍ സ്വാതന്ത്ര്യം കൈവരിച്ച് 1950ല്‍ ഭാരതപ്രജകള്‍ ഭരണഘടന രചിച്ച് അംഗീകരിയ്‌ക്കയുണ്ടായി. സ്വാതന്ത്ര്യലബ്ധിയുടേയും, അനന്തരമുള്ള ദേശീയാഭിലാഷങ്ങളുടേയും പ്രധാനഭാഗമാണ് ഈ നടപടി. പക്ഷേ ഭരണസംവിധാനം എങ്ങനെ വേണമെന്നതാണ് അതില്‍ കൂടുതലും നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. മൗലികാവകാശങ്ങളെപ്പറ്റിയും പ്രസ്താവിച്ചിരിയ്‌ക്കുന്നു. വിദ്യാഭ്യാസം ആര്‍ നടത്തണമെന്നും പറയുന്നു. ഭരണഘടനയുടെ ഉള്ളടക്കം ഏറിയകൂറും രാഷ്‌ട്രീയസാമ്പത്തികമാണ്; എന്നാല്‍ ഇതുകൊണ്ടുമാത്രം ചിരപുരാതനവും, അതിനൊത്ത സംസ്‌കാരമേന്മകളുമുള്ള ഒരു രാഷ്‌ട്രത്തിനു വേണ്ടതൊക്കെ ആകുമോ?
വ്യക്തികളുടെ കൂട്ടായ്‌മയാണ് സമാജം. അതിനാല്‍ വ്യക്തിയുടെ സ്വഭാവവും പെരുമാറ്റവും, ഇവ ഉറപ്പുവരുത്താനുള്ള ആചാരരൂപീകരണവും ചിട്ടപ്പെടുത്തിയാല്‍മാത്രമേ, സമാജത്തിനു കൂട്ടായ വ്യക്തിത്വവും കെട്ടുറപ്പും കൈവരൂ. വ്യക്തിരൂപീകരണമാണ് ധര്‍മാചരണംകൊണ്ടുദ്ദേശിയ്‌ക്കുന്നത്; എന്നാല്‍ ഈവക കാര്യങ്ങളെക്കുറിച്ചു ഭരണഘടനചിന്തകന്മാര്‍ക്കോ, അത് അംഗീകരിച്ചവര്‍ക്കോ ഒരാലോചനയും ഉണ്ടായില്ലെന്നുവേണം കരുതാന്‍. കാരണം, അങ്ങനെയൊരു പ്രതിബദ്ധതയില്ലാതെ ഭാരതത്തിന്റേയോ ഭാരത ജനതയുടേയോ ഭാഗധേയത്തെക്കുറിച്ചു പരിഗണിയ്‌ക്കാന്‍തന്നെ വിവേകികള്‍ക്കു സാധ്യമല്ല.
ദേഹേന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിവയ്‌ക്കും, ഇവയെ ചുറ്റിനില്ക്കുന്ന പാഞ്ചഭൗതികലോകത്തിനും മാറ്റമില്ലാതെ തുടരുന്നിടത്തോളംകാലം, വ്യക്തീയധര്‍മാചരണത്തിനുള്ള പ്രസക്തിയും നിലനില്ക്കും. ഈ അടിസ്ഥാനത്തില്‍വേണം ശാശ്വതമായ വര്‍ണാശ്രമധര്‍മമൂല്യങ്ങളെ വിലയിരുത്താന്‍.
പുരുഷന്‍, സ്ത്രീയെന്ന ലിംഗഭേദത്തേയും, രക്തഗ്രൂപ്പുകളേയുംപോലെത്തന്നെ, മനസ്സിനേയും ബുദ്ധിയേയും അഹങ്കാരത്തേയും ആധാരമാക്കി പ്രകൃതി രൂപപ്പെടുത്തുന്നതാണ് വര്‍ണഘടന. അതില്‍ ആശ്രമവ്യവസ്ഥയാണ് നമ്മുടെ തത്ത്വചിന്തകര്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. ആലോചിച്ചുനോക്കിയാല്‍ അതും ശാശ്വതമായ വിഭാവനമാണെന്നു കാണാം.
















