നാം സമാജധര്‍മം മറന്നു, വ്യക്തിധര്‍മം മാത്രം ഓര്‍ത്തു, വ്യക്തിധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം എല്ലാ ഗുണങ്ങളെയും വിലയിരുത്തി. സമാജം ബാഹ്യമായ ആക്രമണത്തിനു വിധേയമായപ്പോള്‍ അക്രമികളെയും വ്യക്തിധര്‍മത്തിന്റെ അളവുകോല്‍ വെച്ചളന്നു. ഈയൊരു പ്രവണതയെ പ്രകാണ്ഡപണ്ഡിതനും അതിസൂക്ഷ്മ നിരീക്ഷകനുമായ ബാബാ സാഹേബ് ആപ്‌തേ ‘മൃത്യുഞ്ജയഭാരത്’ എന്ന ഗ്രന്ഥത്തില്‍ സുന്ദരമായി വിശകലനം ചെയ്യുന്നുണ്ട്.
അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ആര്‍ക്കായാലും രണ്ടുതരം അറിവുവേണം-തന്റെ സ്വഭാവത്തെക്കുറിച്ചുള്ള അറിവ്, ‘സ്വഹൃദയജ്ഞാനം’- ഒപ്പം തന്നെ അടുത്തുള്ളവന്റെ സ്വഭാവത്തെക്കുറിച്ചുള്ള അറിവ്, ‘പരഹൃദയജ്ഞാനം.’ സ്വഹൃദയജ്ഞാനം മാത്രമുണ്ടെങ്കില്‍ സദ്ഗുണം സദ്ഗുണവൈകൃതമായി അധഃപതിക്കും, നിലനിര്‍ത്തുന്നതിനുപകരം അത് നശിപ്പിക്കും, വ്യക്തിയേയോ സമൂഹത്തേയോ ആയാലും അപകടത്തിലാക്കും.
പുരാണത്തിലെ കഥകളുടെ സ്വഭാവം നോക്കുക. അപകടം പിടിച്ച വരം കൊടുക്കുന്നത് മിക്കവാറും ശിവനായിരിക്കും. ലോകം നിലനിര്‍ത്തേണ്ടുന്ന ചുമതല അദ്ദേഹത്തിനില്ല, അത് വിഷ്ണുവിനാണ്. ശിവന് എല്ലായ്‌പ്പോഴും തന്റെ പ്രസാദചിത്തത്തെക്കുറിച്ചറിയാം. എന്തുദ്ദേശ്യത്തോടെയാണ് പ്രസാദിപ്പിച്ചവന്‍ വരം ചോദിക്കുന്നത് എന്നദ്ദേഹം നോക്കാറില്ല. എന്നുവച്ചാല്‍ അദ്ദേഹത്തിനു സ്വഹൃദയജ്ഞാനമുണ്ട് പരഹൃദയജ്ഞാനമില്ല.
അതുകൊണ്ടദ്ദേഹം ഭസ്മാസുരന് വരം കൊടുക്കുന്നു. വരം കിട്ടിയ അവന്‍ വരദാതാവായ തന്നേ തന്നെ ഭസ്മമാക്കാന്‍ മുന്നോട്ടുനീങ്ങുമ്പോള്‍ പ്രതിവിധി അറിയാതെ വിഷ്ണുവിന്റെ സമീപം ഓടിവരുന്നു. വിഷ്ണുവാണെങ്കില്‍ സ്ഥിതിപാലകനാണ്. ലോകം നിലനിര്‍ത്തേണ്ട ചുമതലയുള്ളവനാണ്. അദ്ദേഹത്തിന് സ്വഹൃദയജ്ഞാനംപോലെ പരഹൃദയജ്ഞാനവും കൂടിയേ തീരൂ. അത് അദ്ദേഹത്തിന് ഉണ്ടുതാനും. അദ്ദേഹം ഭസ്മാസുരന്റെ അകം മനസ്സിലാക്കുന്നു.
അതു ശരിക്കും പ്രയോജനപ്പെടുത്തുന്നു. മോഹിനിയുടെ വേഷത്തില്‍ അസുരനെ മോഹിപ്പിച്ച്, സ്വന്തം തലയില്‍ സ്വന്തം കൈവെപ്പിക്കുന്നു. അതോടെ ഭസ്മാസുരന്‍ ഭസ്മമാകുന്നു. മിക്കവാറും ഇമ്മട്ടിലാണ് കഥകള്‍. കേവലം സ്വഹൃദയജ്ഞാനം വൈകൃതം സൃഷ്ടിക്കുന്നു. സ്വഹൃദയ-പരഹൃദയജ്ഞാനങ്ങള്‍ വിജയം നല്‍കുന്നു.
മാനനീയ ആപ്‌തേജിയുടെ ഈ അപഗ്രഥനം മേല്‍വിവരിച്ച ഓരോ സംഭവത്തെ സംബന്ധിച്ചും ശരിയാണന്ന് ബോധ്യപ്പെടും. ദാനശീലനായ ബ്രാഹ്മണന് തന്റെ ദാനത്തെക്കുറിച്ചു മാത്രമേ ബോധമുണ്ടായിരുന്നുള്ളൂ. കശാപ്പുകാരന്റെ മനസ്സിലിരുപ്പു നോക്കിക്കാണാന്‍ അദ്ദേഹം മെനക്കെട്ടില്ല. തിരുവിതാംകൂര്‍ രാജാവ് സ്വന്തം മതം ഒരിക്കലും മറന്നില്ല.
എന്നാല്‍ ഫാദര്‍ ബെനിസിജര്‍ ആ മതത്തെ ക്ഷയിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധനാണെന്ന് ധരിച്ചില്ല. കൗശികമുനി തന്നെ ബാധിക്കുന്ന പാപത്തെക്കുറിച്ചു ബോധവാനായിരുന്നു. പക്ഷെ കൊള്ളക്കാരുടെ പാപചിന്തയെക്കുറിച്ച് ചിന്തിച്ചതേയില്ല. മുള്‍ത്താനയിലെ മുസ്ലിങ്ങള്‍ക്ക് ഹിന്ദുക്കളുടെ വിഗ്രഹഭക്തിയെക്കുറിച്ചറിയാമായിരുന്നു.
എന്നാല്‍, മറിച്ച് ഹിന്ദുക്കള്‍ക്ക് വിഗ്രഹം പൊക്കിപ്പിടിച്ചവരുടെ യഥാര്‍ത്ഥ ഉദ്ദേശ്യം അവസാനംവരെ മനസ്സിലായില്ല. എന്തിനാവര്‍ത്തിക്കണം? ഓരോ സംഭവവും ആപ്‌തേജിയുടെ അപഗ്രഥനത്തിന്റെ ശരി തെളിയിക്കുന്നു.
ഇതിനുപുറമെ ആ അപഗ്രഥനം കാലവും മാറ്റവും നോക്കാതെ ശാസ്ത്രവിധിയെന്നു പറഞ്ഞു ചെയ്യുന്ന ചില പ്രവൃത്തികളുടെ പിന്നിലുള്ള കുരുക്ക് നമുക്ക് വേഗം മനസ്സിലാക്കിത്തരും. ജാതിഭ്രഷ്ട് കല്‍പ്പിക്കുന്ന ആചാരം തന്നെയെടുക്കാം. ഈ ശിക്ഷ ലോകത്തില്‍ എല്ലായിടത്തുമുണ്ടായിരുന്നു. യഹൂദന്മാര്‍, ക്രിസ്ത്യാനികള്‍, മുസ്ലിങ്ങള്‍, ഹിന്ദുക്കള്‍ എന്നിവര്‍ക്കിടയിലെല്ലാമുണ്ടായിരുന്നു.
സമൂഹമായി ജീവിച്ചുപോന്ന മനുഷ്യര്‍ക്കിടയില്‍ അത് ഒരുതരം കൊല്ലാതെകൊല്ലലായിരുന്നു. സര്‍വബന്ധങ്ങളും വിച്ഛേദിക്കപ്പെട്ട ആ ജീവിതം ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപില്‍ നാടുകടത്തലായിരുന്നു. ഹിന്ദുക്കള്‍ക്കിടയിലെ ഓരോ ജാതിയിലും ജാതിഭ്രഷ്ട് കല്‍പ്പിക്കലുണ്ടായിരുന്നു. ന്യായാന്യായത്തെ നോക്കാതെ, ഭാരതത്തില്‍ ഹിന്ദുക്കള്‍ മാത്രമായിരുന്നപ്പോള്‍ അതിനു പ്രായോഗികത ഉണ്ടായിരുന്നു.
എന്നാല്‍ മറുവശത്തു മുസ്ലിങ്ങളും ക്രിസ്ത്യാനികളും വന്നുനിരന്ന നിമിഷം മുതല്‍ ആ ശിക്ഷ ശിക്ഷ അല്ലാതായി. ജാതിഭ്രഷ്ടിനു വിധിക്കപ്പെട്ട ഒരു നിര്‍ഭാഗ്യ വ്യക്തിക്കു ഹിന്ദുസമൂഹത്തിനുള്ളില്‍ തന്നെ ഒരു ജാതിയില്‍നിന്നു മറ്റൊരു ജാതിയിലേക്ക് മാറ്റം സാധ്യമല്ലായിരുന്നെങ്കിലും ഹിന്ദുസമൂഹത്തിനു പുറത്തു മറ്റൊരു മതത്തിലേക്ക് മാറ്റം സാധ്യമായി.
‘നീ ജ്ഞാതിയോ ചങ്ങാതിയോ ഇല്ലാതെ തുലയട്ടെ’ എന്നു ശാസിച്ചു പുറത്താക്കിയവനെ ‘നിനക്കു ജ്ഞാതി ഞാന്‍ ചങ്ങാതി ഞാന്‍’ എന്നുപറഞ്ഞു തൊപ്പികൊടുക്കാനോ കൊന്തകൊടുക്കാനോ പുതിയൊരുത്തന്‍ വന്നുനില്‍പ്പായി. ശിക്ഷ ശിക്ഷ അല്ലാതായിത്തീര്‍ന്ന ആ നിമിഷത്തില്‍ അത് സമാജനേതാക്കന്മാര്‍ നിര്‍ത്തലാക്കേണ്ടിയിരുന്നു. പക്ഷെ, നമ്മുടെ മനക്കാര്‍ക്കും നാട്ടുമൂപ്പന്മാര്‍ക്കും പരഹൃദയജ്ഞാനമില്ലായിരുന്നു.
അതുകൊണ്ടവര്‍ ‘ഒറ്റപ്പെടുത്തുക’ എന്ന ശിക്ഷയുടെ ഉദ്ദേശ്യം തന്നെ മറന്ന് ഇരുവശത്തുകൂടിയും നമുക്ക് ദോഷം ചെയ്യുന്ന ആത്മഹത്യാപരമായ നടപടി സ്വീകരിച്ചു. മുസ്ലിം ചരിത്രകാരനായ ബര്‍ബോസ രേഖപ്പെടുത്തുകയാണ് ‘ഒരു നായര്‍ സ്ത്രീ ജാതി മര്യാദകള്‍ ലംഘിച്ചാല്‍ വിവരം അവളുടെ ബന്ധുക്കളായ പുരുഷന്മാരുടെ ചെവിയില്‍ പെടുംമുന്‍പ് നാടുവാഴിക്കറിവുകിട്ടിയാല്‍ അവളെ മുസ്ലിങ്ങള്‍ക്കോ ക്രിസ്ത്യാനികള്‍ക്കോ വില്‍ക്കും.
പല കാര്യങ്ങളിലും കേരളവുമായി സാമ്യമുള്ള ബംഗാളിലും ഇതുപോലെ ഒരാചാരമുണ്ടായിരുന്നു. ബാല്യവിവാഹത്തിന്റെ ബലിയാടുകളായ വിധവകളോ വിവാഹം കഴിക്കാത്ത കന്യകകളോ പ്രസവിച്ചാല്‍, കുട്ടിയെ അടക്കം പെണ്ണിനെ പുഴയ്‌ക്കക്കരെയുള്ള മുസ്ലിമിന് വിളിച്ചുകൊടുക്കുമായിരുന്നു. കുടുംബത്തെ മാനഹാനിയില്‍നിന്നും തള്ളയേയും പിള്ളയേയും ജീവഹാനിയില്‍നിന്നും രക്ഷിക്കാനുള്ള ഏര്‍പ്പാടായിരുന്നിരിക്കാം അത്.
അതിനവര്‍ക്ക് ദേവലസ്മൃതി സ്വീകരിച്ച്, സ്വന്തം സമൂഹത്തിനുള്ളില്‍ത്തന്നെ അവരെ നിര്‍ത്താമായിരുന്നു. എന്നാല്‍ പരഹൃദയജ്ഞാനമില്ലാത്ത അവര്‍ ചെയ്തത് പരര്‍ക്കു കൊടുക്കുക എന്നതായിരുന്നു. അതുമൂലം നമ്മുടെ വോട്ട് എതിരാളികള്‍ക്കു വീഴുമ്പോളെന്നപോലെ ഇരട്ട നഷ്ടമുണ്ടായി.
ഇവിടെ എണ്ണം കുറയാന്‍ തുടങ്ങി. അതവിടെ ചെന്നു കൂടാനും തുടങ്ങി. ഒന്നിന്റെ മാറ്റം മൂലം വ്യത്യാസം രണ്ടിന്റേതായി. കോഴിക്കോടിന്റെ സാമ്പത്തികാഭിവൃദ്ധിക്കായിട്ടാണെങ്കിലും കടല്‍വിലക്കു മറികടക്കാന്‍ സാമൂതിരി കല്‍പിച്ച മുക്കുവര്‍ക്കിടയിലെ മതംമാറ്റം ഇതേ ദോഷമാണ് ചെയ്തത്.
















