മൂന്നാര്‍: ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കുന്നത് പുനരാരംഭിച്ചു. ഇന്നലെ ദേവികുളം തഹസീല്‍ദാറുടെ നേതൃത്വത്തില്‍ പള്ളിവാസല്‍ വില്ലേജിലെ ലക്ഷ്മി മേഖലയില്‍ 28.5 ഏക്കര്‍ കൈയേറ്റഭൂമി തിരിച്ച് പിടിച്ചു.
രാവിലെ 11 മണിയോടെ റവന്യൂ സംഘവും സര്‍വ്വേ വിഭാഗവും സ്ഥലത്തെത്തി. വസ്തു അളന്നതിന് ശേഷം സര്‍ക്കാര്‍ ഭൂമി വീണ്ടെടുത്ത് ബോര്‍ഡ് സ്ഥാപിച്ചു. തൃപ്പൂണിത്തുറ സ്വദേശി ജെസി കോട്ടൂര്‍ കൈവശം വച്ചിരുന്ന വസ്തുവാണ് വീണ്ടെടുത്തത്. വസ്തുവില്‍ കാപ്പിക്കൃഷി നടത്തിവരികയായിരുന്നു. ഒരേക്കര്‍ പട്ടയഭൂമിയുടെ മറവില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി വ്യാജ പട്ടയം ഉണ്ടാക്കി ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നതായാണ് റവന്യൂ വകുപ്പ് കണ്ടെത്തിയത്.
ബ്ലോക്ക് നമ്പര്‍ 13ല്‍ സര്‍വ്വേ നമ്പര്‍ 4/4ല്‍ മാത്രമാണ് ഇവര്‍ക്ക് പട്ടയമുള്ളത്. 1993ല്‍ ഒരേക്കര്‍ വസ്തുവിന് പട്ടയം ഉള്ളതായി രേഖയുണ്ട്. ഈ വസ്തുവിന് രവീന്ദ്രന്പട്ടയമാണുള്ളത്. തമിഴ് വംശജന് ലഭിച്ച പട്ടയം കൈമാറി ജെസിയുടെ പേരില്‍ വസ്തു എത്തുകയായിരുന്നു. ബ്ലോക്ക് നമ്പര്‍ 13ല്‍ സര്‍വ്വേ നമ്പര്‍ 4/1ലാണ് കൈയേറ്റം ഒഴിപ്പിച്ചത്. വ്യാജ പട്ടയത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ റവന്യൂ സംഘം ശുപാര്‍ശ ചെയ്യും. ഭൂസംരക്ഷണ നിയമ പ്രകാരം ജെസി കോട്ടൂരിനെതിരെ കേസെടുത്ത് നടപടികളുമായി മുന്നോട്ടുപോകുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: