അമ്മയുമായുള്ള സംസര്‍ഗം മൂലം കൃഷ്ണഭഗത്തിന്റെ സ്വഭാവം വളരെയധികം മാറി. ജീവകാരുണ്യത്തോടു താല്പര്യം കൂടി. സാധുക്കളെ സഹായിക്കാനും, വിദ്യാഭ്യാസം കിട്ടാത്ത കുട്ടികള്‍ക്ക് പഠിക്കാനുള്ള ഫീസ് കൊടുക്കാനും അദ്ദേഹം തയ്യാറായി. അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് വസ്ത്രങ്ങള്‍ വിതരണം ചെയ്തു. വഴിയാത്രക്കാര്‍ക്കായി സ്ഥലവും, തലച്ചുമട്ടുക്കാര്‍ക്ക് അത്താണിയും പണിതു. നഗരത്തിലെ റോഡുകളില്‍ വഴിവിളക്കുകളും, കുടിവെള്ള സൗകര്യങ്ങളും ഉണ്ടാക്കി. പക്ഷികള്‍ക്ക് തീറ്റ കൊടുക്കാന്‍ ഏര്‍പ്പാടു ചെയ്തു. തലശ്ശേരിയിലെ ഇപ്പോഴത്തെ ബസ്സ്സ്റ്റാന്റ് നില്‍ക്കുന്ന സ്ഥലം ഭഗവാന്‍ നഗരസഭാ അധികാരികള്‍ക്ക് നല്‍കിയതാണ്. അന്നവിടെ സാധുക്കള്‍ക്കുള്ള വിശ്രമ സ്ഥലത്തിനാണ് കൊടുത്തത്. സാധുക്കള്‍ക്കുള്ള വിശ്രമകേന്ദ്രം അടുത്ത കാലംവരെ അവിടെ ഉണ്ടായിരുന്നു.
ഭഗവാന് 60 വയസ്സായ സമയത്ത് അദ്ദേഹത്തിന് കഠിനമായ പനി പിടിക്കപ്പെട്ടു. അദ്ദേഹം കിടപ്പിലായി. അമ്മ രാവും പകലും അദ്ദേഹത്തെ ശുശ്രൂഷിച്ചുകൊണ്ട് അടുത്ത് ഉണ്ടായിരുന്നു.
അര്‍ദ്ധരാത്രിയില്‍ ഒരു ദിവസം അമ്മ ചുവന്ന നിറത്തിലുള്ള ഒരു വലിയ പ്രകാശം കണ്ടു. യമന്‍ ഭഗവാന്റെ നേരെ ഒരു കയര്‍ എറിയുന്നതായി അമ്മയ്‌ക്കു ദര്‍ശനമുണ്ടായി. അതേ സമയം ഭഗവാന്റെ മാറില്‍നിന്നും ഒരു പ്രകാശം പുറത്തു വന്നു. അത് മുകളിലേക്ക് നീങ്ങുന്നതായി കണ്ടു.
എന്താണ് സംഭവിക്കുന്നതെന്ന് അമ്മയ്‌ക്ക് പെട്ടന്നുതന്നെ മനസ്സിലായി. ഭഗവാനെ കൊണ്ടുപോകരുതെന്ന് യമരാജനോട് അമ്മ അപേക്ഷിച്ചു. ഉടന്‍തന്നെ ആ പ്രകാശം ഭഗവാനിലേക്ക് തന്നെ തിരിച്ചു വന്നു. യമധര്‍മ്മ രാജാവ് അമ്മയെ വന്ദിച്ച് അപ്രത്യക്ഷനായി.
ഭഗവാന്‍ ഒരു പുനര്‍ജന്മം കിട്ടിയതുപ്പോലെ കണ്ണുതുറന്നു. എന്താണ് സംഭവിച്ചതെന്ന് ഭഗവാനോട് ചോദിച്ചു. അദ്ദേഹം കുറെ ലോകങ്ങളിലൂടെ സഞ്ചരിച്ചതായി പറഞ്ഞു. പിന്നീട് ഭഗവാന്‍ കുറെക്കാലം കൂടി ജീവിച്ചു. 87-ാം വയസ്സില്‍ 1964 ലാണ് ഭഗവാന്‍ മഹാസമാധിയടഞ്ഞത്.
ബ്രഹ്മചര്യത്തില്‍ അധിഷ്ഠിതമായ വിവാഹജീവിതമായിരുന്നു അമ്മയുടേത്. പതിഭക്തിയുടെ സോപാനത്തില്‍ അമ്മ പൂര്‍ണ്ണമായും സമര്‍പ്പിച്ചിരുന്നു. സനാതന ധര്‍മ്മത്തിന്റെ ആദര്‍ശങ്ങളുടെ പുനര്‍ഭാവം അമ്മയില്‍ തിളങ്ങി നിന്നു. അമ്മയുടെ ഗൃഹം അതിഥി സല്‍ക്കാരത്തിന്റെ നിവാസകേന്ദ്രം അയിരുന്നു. അതേ സമയം ദിവ്യമായ ഒരു ക്ഷേത്രംപോലെയുമായിരുന്നു.
അമ്മ സാധനയുടെ നിഷ്ഠ വളരെയധികം പാലിച്ചിരുന്നു. രാവിലെ 3 മണിക്ക് ഉണരും. ഒരു ദിവസം തലേദിവസത്തെ പണിത്തിരക്കു മൂലമോ എന്തോ ഉണരാന്‍ കുറച്ച് സമയം വൈകി.
തന്റെ ലക്ഷ്യം കാണുന്നതുവരെ ഉറങ്ങാതിരിക്കാനുള്ള ഒരു ദൃഢനിശ്ചയം ഈ ചെറിയ വീഴ്ച മൂലമുണ്ടായ വേദന കൊണ്ട് അമ്മ എടുത്തത്തു. ദിവസവും ഒരു മധുരനാരങ്ങ മാത്രമായിരുന്നു അക്കാലത്ത് അമ്മയുടെ ഭക്ഷണം. ഗൃഹജോലികള്‍ എല്ലാം ഒരു കുറവും കൂടാതെ അമ്മ കൃത്യമായി ചെയ്തുകൊണ്ടിരുന്നു. ക്ഷീണത്തിന്റെയോ മറ്റു വയ്യായ്‌മയുടെയോ ഒരു ലക്ഷണവും അമ്മയുടെ മുഖത്ത് കണ്ടില്ല. ഉറക്കമില്ലാത്ത നീണ്ട ആറുമാസങ്ങള്‍ അങ്ങനെ കടന്നുപോയി.
അശ്രാന്ത പരിശ്രമങ്ങള്‍ക്കൊടുവില്‍ അമ്മയുടെ മനസ്സ് രാജയോഗത്തില്‍ നിര്‍വികല്പസമാധി എന്നു വിളിക്കുന്ന ആ നിരുപാധിക ബോധതലത്തിലേയ്‌ക്ക് ആണ്ടിറങ്ങി. ശ്വാസോച്ഛ്വാസംപോലും നിശ്ചലമാക്കി 60 മണിക്കൂറുകള്‍ പരമശാന്തിയുടെ പ്രതിരൂപമായി അമ്മ ഇരുന്നരുളി. കണ്ണുതുറന്നപ്പോള്‍ കോദണ്ഡപാണിയായ അമ്മയുടെ ഇഷ്ടമൂര്‍ത്തി ശ്രീരാമചന്ദ്രന്‍ മുന്‍പില്‍ നില്‍ക്കുന്നതാണ് കണ്ടത്.
(ഡിവൈന്‍ മദര്‍ ശ്രീ രമാദേവി എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം: കെ.എന്‍.കെ. നമ്പൂതിരി. 9446323355)
(തുടരും)
















