ഒരിക്കല്‍ ഒരു പരുന്ത് യാദൃച്ഛികമായി അമ്മയുടെ ഗൃഹാങ്കണത്തില്‍ വന്നു വീണു. ചിറകറ്റ് കാലുകള്‍ ഒടിഞ്ഞ ആ പാവം പരുന്ത് ജീവനുവേണ്ടി പിടയാന്‍ തുടങ്ങി. എല്ലാ ജീവജാലങ്ങളോടും തുല്യസ്‌നേഹമുള്ള അമ്മ അതിനെ വീടിനു പിന്നിലെ മുറ്റത്ത് ഒരു സുരക്ഷിത ഭാഗത്ത് കൊണ്ടുവെച്ചു. അമ്മയുടെ അതീവശ്രദ്ധയും പരിചരണവുംകൊണ്ട് അത് ആരോഗ്യം വീണ്ടെടുത്തു. അതിന് അമ്മയുടെ പരിചരണം ഇഷ്ടമായി. എപ്പോഴും അമ്മയുടെ സാമീപ്യം കൊതിച്ചു. പരുന്തിന് അതിനകം പ്രിയപ്പെട്ട ഭക്ഷണമായിക്കഴിഞ്ഞ പപ്പടം കാച്ചുമ്പോള്‍ അമ്മ അതിന്റെ പങ്കു കിട്ടാന്‍ കാത്തിരിക്കും.
ഒരു ദിവസം അമ്മയുടെ വീട്ടില്‍ ഒരുപാട് അതിഥികള്‍ ഉണ്ടായിരുന്നു. സമയത്തിന് ആഹാരം വിളമ്പാനും എല്ലാം തയ്യാറാക്കാനും അമ്മ ഓടിനടന്നു. ആ പരുന്ത് അമ്മയെ കണ്ടാലുടന്‍ അതിനു പപ്പടം കിട്ടുവാന്‍വേണ്ടി അമ്മയുടെ ശ്രദ്ധയെ ആകര്‍ഷിക്കന്‍ അതിന്റെ ചിറകുകളിട്ടടിക്കും. അദ്യം അമ്മ അത് കണ്ടിലെന്ന് നടിച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അമ്മ അതിന്റെ അടുത്ത് ചെന്ന് പറഞ്ഞു,”നോക്ക്……. എനിക്ക് തിരക്കാണ് കുറെ അതിഥികള്‍ക്കുകൂടി ഭക്ഷണം വിളമ്പാനുണ്ട്. എല്ലാവരും ഭക്ഷണം കഴിച്ചതിനു ശേഷമേ ഞാന്‍ നിനക്ക് പപ്പടം തരികയുള്ളു. അതുവരെ നീ ധ്യാനത്തില്‍ ഇരിക്കുക.” എല്ലാ അതിഥികളും പോയപ്പോള്‍ അമ്മ ഭക്ഷണം കഴിക്കാന്‍ പുറപ്പെട്ടു. പെട്ടെന്നാണ് പരുന്തിന്റെ കാര്യം ഓര്‍മ്മ വന്നത്. അമ്മ ചെന്നുനോക്കുമ്പോള്‍ അത്ഭുതമെന്ന് പറയട്ടെ, ആ പരുന്ത് അമ്മ പറഞ്ഞ സ്ഥലത്ത് കണ്ണടച്ച് അനങ്ങാതെ ഇരിക്കുന്നതാണ് കണ്ടത്.
ആദിത്യസ്തുതി
ഒരു ദിവസം അമ്മയ്‌ക്ക് ആദിത്യനെ സ്തുതിച്ചുകൊണ്ടുള്ള ഒരു മനോഹര പ്രാര്‍ത്ഥനയുള്ള ഒരു കടലാസു കിട്ടി. ആ പ്രാര്‍ത്ഥന എന്നും പ്രഭാതത്തിലും, സന്ധ്യയ്‌ക്കും ചൊല്ലുന്നത് നന്നായിരിക്കുമെന്ന ആന്തരികമായ പ്രചോദനം അമ്മയ്‌ക്കുണ്ടായി. വിചാരിച്ചപ്പോഴേക്കും അമ്മയുടെ ഉള്ളില്‍ ഒരു ശക്തിയും വെളിച്ചവും തെളിഞ്ഞപോലെ തോന്നി. അങ്ങനെ അമ്മ ദിവസവും പ്രാര്‍ത്ഥന ചൊല്ലിത്തുടങ്ങി. ഒരു ദിവസം സന്ധ്യക്കു തൊട്ടുമുമ്പായി കുറച്ചു സ്ത്രീകള്‍ അമ്മയുടെ വീട്ടിലേക്ക് വന്നു. പ്രാര്‍ത്ഥനക്ക് സമയമായിട്ടും അവര്‍ പോകുന്ന മട്ടില്ല. അവരെ വിട്ട് പ്രാര്‍ത്ഥനക്ക് പോയാല്‍ അത് അവരെ അപമാനിക്കലാകും. അമ്മ ഹൃദയപൂര്‍വ്വം പ്രാര്‍ത്ഥിച്ചു.
പ്രഭോ, എനിക്ക് എന്തു ചെയ്യണമെന്നറിയുന്നില്ല. നിഷ്ഠ പാലിക്കാതിരിക്കുന്നതിലും ഭേദം മരിക്കുന്നതാണ്. അതിഥി ധര്‍മ്മത്തില്‍നിന്നും എനിക്ക് വ്യതിചലിക്കാനും വയ്യ. അതുകൊണ്ട് എല്ലാം അങ്ങയുടെ കൈയിലാണ്. എന്നെ ശരിയായ സമയത്ത് പ്രാര്‍ത്ഥന ചൊല്ലാന്‍ അനുഗ്രഹിച്ചാലും. ഈ പ്രാര്‍ത്ഥന അമ്മയുടെ മനസ്സില്‍ ഉയര്‍ന്നതോടെ പെട്ടെന്നുതന്നെ ആ സ്ത്രീകള്‍ പോകാന്‍ എഴുന്നേറ്റു. അത്യാവശ്യം ചെയ്യേണ്ട എന്തോ കാര്യങ്ങള്‍ മറന്നുപോയെന്നും അതിപ്പോഴാണ് ഒര്‍ത്തതെന്നും പറഞ്ഞ് അവര്‍ ധൃതിയില്‍ പടികടന്ന് പോയി. ധര്‍മ്മം രക്ഷിക്കുന്നവനെ ധര്‍മ്മം രക്ഷിക്കുന്നു എന്ന തത്ത്വം അമ്മയ്‌ക്ക് ഇതില്‍നിന്നും മനസ്സിലായി.
കാളപ്പോര്
രണ്ടു ഭയങ്കരന്മാരായ കാളകൂറ്റന്മാര്‍ അതിശക്തമായി പോരടിക്കുന്നത് ഒരിക്കല്‍ അമ്മ കണ്ടു. അമ്മ ആ രംഗത്തെത്തിയിട്ടു പറഞ്ഞു,”നോക്ക് ഇതുപോലെ പോരടിക്കാന്‍ പാടില്ല. ശാന്തരാവുക. പരസ്പരം നിങ്ങള്‍ സ്‌നേഹിക്കണം. പെട്ടെന്നുതന്നെ ഗുസ്തിക്കാര്‍ സമനില പാലിയ്‌ക്കുന്നതു പോലെ കൊമ്പുകള്‍ കോര്‍ത്തത് ഊരിയെടുത്ത് അനുസരണയോടെ തലകുമ്പിട്ട് അമ്മയെ വണങ്ങി. ചങ്ങാതിമാരേപ്പോലെ അവ തോളുരുമ്മി.
(ഡിവൈന്‍ മദര്‍ ശ്രീ രമാദേവി
എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം: കെ. എന്‍. കെ. നമ്പൂതിരി. 9446323355)
















