പൂനെ: മൊബൈല്‍ ഫോണില്‍ സംസാരിച്ച് വണ്ടിയോടിക്കുന്നവര്‍ സൂക്ഷിക്കുക. വണ്ടി എവിടെയെങ്കിലും നിര്‍ത്തിയാല്‍ ഉടന്‍ യമരാജന്‍ മുന്നിലെത്തും. എന്നിട്ട് ചോദിക്കും: ”എനിക്കൊപ്പം പോരുന്നുണ്ടോ?” മരണക്കിടക്കയില്‍ മാത്രമേ യമരാജനെ കാണാനാകൂയെന്ന ധാരണ ഇതോടെ മാറ്റാം.
പൂനെ നഗരത്തിലെ ഗതാഗതക്കുരുക്കിലും ട്രാഫിക് സിഗ്നലുകളിലുമെല്ലാം ഇന്നലെ മുതല്‍ യമരാജനുണ്ട്. ഒപ്പം അദ്ദേഹത്തിന്റെ മന്ത്രി ചിത്രഗുപ്തനും. ജീവനെടുക്കാനല്ല, ജീവന്‍ രക്ഷിക്കാനാണ് ഇവരുടെ വരവ്. മൊബൈല്‍ ഫോണില്‍ വണ്ടിയോടിക്കുന്നതിന്റെ ദുരന്തവും അത് വരുത്തുന്ന കെടുതികളും യമരാജന്‍ പറഞ്ഞു ബോധ്യപ്പെടുത്തും.
പൂനെ സിറ്റി ട്രാഫിക്ക് പോലീസാണ് വ്യത്യസ്തമായ ബോധവത്കരണവുമായി രംഗത്തെത്തിയത്. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച് അപകടത്തില്‍പ്പെടുന്നത് സ്ഥിരമായതോടെ വ്യത്യസ്തമായ പദ്ധതി. മദ്യപിച്ച് വാഹനമോടിക്കുന്നവരെ ബോധവത്കരിക്കാന്‍ ചെന്നൈ സിറ്റി പോലീസ് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ ശ്രമത്തിന്റെ പുനരാവിഷ്‌കാരമാണ് ഇത്.
എഎസ്‌ഐ എം.പി. സര്‍താപെയാണ് ആശയം മുന്നോട്ടുവച്ചത്. ഡെപ്യൂട്ടി കമ്മീഷണര്‍ (ട്രാഫിക്) അശോക് മൊറാലെ ഇതിന് അനുമതി നല്‍കി. ഓരോരുത്തരിലുമുള്ള മരണഭയമാണ് ഇത്തരമൊരു ആശയത്തിനു പിന്നിലെന്ന് സര്‍താപെ പറഞ്ഞു. പിഴയൊന്നും ഇത്തരക്കാരെ ബാധിക്കുന്നില്ല. വലിയ പിഴ ചുമത്തിയാലും തെറ്റ് ആവര്‍ത്തിക്കും. എന്നാല്‍, ഭയം അവരെ നിയമലംഘനത്തില്‍ നിന്ന് തടയും. ഈ മന:ശാസ്ത്രമാണ് ഉപയോഗിച്ചത്, സര്‍താപെ കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അപ്പ അഖാഡെ യമനായി വേഷമിടുന്നതില്‍ ഒരാളാണ്. ഈ ആവശ്യവുമായി പോലീസ് സമീപിച്ചപ്പോള്‍ സമ്മതം മൂളാന്‍ രണ്ടാമതെന്ന് ആലോചിക്കേണ്ടി വന്നില്ല അഖാഡെയ്‌ക്ക്. സാമൂഹ്യ സേവനമെന്ന നിലയിലാണിത്. എന്റെ ശരീരപ്രകൃതി യമരാജന് അനുയോജ്യമാണ്, അദ്ദേഹം പറഞ്ഞു.
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് മുന്‍നിരയിലാണ് പൂനെ. കഴിഞ്ഞ മാസം മാത്രം 264 പേരുടെ ലൈസന്‍സ് ഇതിന്റെ പേരില്‍ പിടിച്ചെടുത്ത് നടപടി തുടങ്ങി.
















