സംഗീതം കേട്ടും പഠിച്ചും വളര്‍ന്ന കുട്ടിക്കാലത്ത് ബാബുവിനൊരു സ്വപ്നമുണ്ടായിരുന്നു-ഭാവിയില്‍ പേരെടുത്ത ഒരു സംഗീതജ്ഞനാകണമെന്ന്. സംഗീത വിദ്വാനായിരുന്ന പിതാവിന്റെ സഹായവും അകമഴിഞ്ഞ പ്രോത്സാഹനവും അതോടൊപ്പം ബാബുവിന്റെ നിശ്ചയദാര്‍ഢ്യവും ബാബുവിനെ ഇന്ന് സംഗീതലോകം അറിയപ്പെടുന്ന ബാബു പരമേശ്വരനാക്കി മാറ്റി.
സംഗീതജ്ഞനായിരുന്നെങ്കിലും ഔദ്യോഗിക തിരക്കിനിടയില്‍ തന്റെ കഴിവ് വേണ്ടവിധം പ്രകടിപ്പിക്കുവാന്‍ കഴിയാതിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥന് ആമന്കുളങ്ങര പരമേശ്വരന് ആചാരിയുടേയും ലീലയുടേയും മകനാണ് ബാബു പരമേശ്വരന്. തന്റെ സംഗീതസ്വപ്നങ്ങള്‍ മകനിലൂടെ സാക്ഷാത്കരിക്കുകയായിരുന്നു പരമേശ്വരന് ആചാരി. ബാബുവിലെ സംഗീതവാസന കണ്ടെത്തിയതും അതിനെ പരിപോഷിപ്പിച്ചതും ആദ്യഗുരുവായ പിതാവുതന്നെയാണ്. സരളവരിശകള് ചൊല്ലിപ്പഠിപ്പിച്ച അച്ഛന് ജോലിത്തിരക്കുകൂടിയപ്പോള് കൊല്ലം സജികുമാറാണ് അദ്ധ്യാപകനായെത്തിയത്. സംഗീതത്തിന്റെ സങ്കീര്‍ണമായ പ്രയോഗരീതിയില്‍ ബാബുവിലേക്ക് പകര്‍ത്തിയത് അദ്ദേഹമാണ്.
തുടര്‍ന്ന് പിതാവിന്റേയും അദ്ദേഹത്തിന്റെ സുഹൃത്തും മൃദംഗവിദ്വാനുമായ മുളങ്കാടകം ഭാസിയുടെയും നിര്‍ദ്ദേശപ്രകാരം സ്വാതിതിരുനാള്‍ സംഗീതകോളേജില്‍ ചേര്‍ന്നു. അവിടെ ഗുരുക്കന്മാരായ മാവേലിക്കര പി.സുബ്രഹ്മണ്യവും വയ്യാങ്കര മധുസൂദനനും അപാരമായ അറിവുകള്‍ ബാബുവിന് നല്കി. സ്വാതിതിരുനാളിലെ പഠനകാലം സംഗീതവുമായുള്ള പ്രണയകാലം തന്നെയായിരുന്നു. അവിടെനിന്നും ഗാനഭൂഷണവും ഗാനപ്രവീണയും കരസ്ഥമാക്കി. തുടര്‍ന്ന് സംഗീതത്തില്‍ കൂടുതല്‍ ഉയരങ്ങള്‍ തേടിയുള്ള യാത്രയായിരുന്നു ബാബുപരമേശ്വരന്റേത്. മുഖത്തല ശിവജി, ഏറ്റുമാനൂര്‍ മോഹന്‍ റാം എന്നിവരായിരുന്നു പിന്നീടുള്ള ഗുരുക്കന്മാര്. ഇപ്പോള്‍ നെയ്യാറ്റിന്‍കര മോഹനചന്ദ്രന്റെ കീഴില്‍ സംഗീതാഭ്യസനം തുടരുന്നു.
ഇന്ന് കേരളത്തിനകത്തും കേരളത്തിനു പുറത്തും ക്ഷേത്രങ്ങളിലും മറ്റു വേദികളിലും നിറസാന്നിദ്ധ്യമാണ് ബാബു. ആസ്വാദകരുടെ മനം കവരുന്ന ധാരാളം സംഗീതസദസ്സുകള്‍ ഇതിനോടൊപ്പം നടത്തിക്കഴിഞ്ഞു. എല്ലാ ഗുരുക്കന്മാരോടുമുള്ള സ്നേഹവും ബഹുമാനവുമാണ് തന്റെ ഉയര്‍ച്ചയ്ക്ക് കാരണമെന്ന് ഈ യുവസംഗീതവിദ്വാന് കരുതുന്നു. തന്റെ മാനസ ഗുരുവായി വരിച്ചിരിക്കുന്നത് സംഗീത ചക്രവര്‍ത്തി ഡോ.ബാലമുരളീകൃഷ്ണയെയാണെന്ന് ഇദ്ദേഹം അഭിമാനത്തോടെ പറയുന്നു. തന്റെ മാനസഗുരുവിന്റെ കൃതികളേക്കുറിച്ച് കൂടുതല്‍ പഠിക്കുകയും അവ കച്ചേരികളില്‍ കൂടുതലായി ഉള്‍ക്കൊള്ളിക്കുകയും ചെയ്യുന്നുണ്ട്.
ബാലമുരളീകൃഷ്ണയെ നേരില്‍ കാണണമെന്നും അനുഗ്രഹംവാങ്ങണമെന്നുമുള്ളത് ബാബുവിന്റെ ജീവിതാഭിലാഷമാണ്. അടുത്തകാലത്ത് അതിനുള്ള അവസരം ഒത്തുവന്നെങ്കിലും ചില കാരണങ്ങള്‍കൊണ്ട് അവിടെ പോകാന്‍ പറ്റാതിരുന്നതിനാല്‍ ആ ആഗ്രഹം സഫലമായില്ല. എങ്കിലും ഓരോ കച്ചേരിക്കും സ്റ്റേജില്‍ കയറുന്നതിനുമുന്പ് മനസ്സുകൊണ്ട് അദ്ദേഹത്തിന്റെ പാദങ്ങളില്‍ പ്രണമിക്കാറുണ്ട്. എന്നെങ്കിലും അദ്ദേഹത്തെ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബാബു.
18-ാം വയസ്സില്‍ അരങ്ങേറ്റം നടത്തിയ ബാബു പരമേശ്വരന്റെ ജീവിതം ഇപ്പോള്‍ എല്ലാ അര്‍ത്ഥത്തിലും സംഗീത സാന്ദ്രമാണ്. എന്നും വെളുപ്പിന് അഞ്ച് മണി മുതല്‍ പൂജാമുറിയില്‍ കത്തിച്ചുവെച്ച നിലവിളക്കിനുമുമ്പില്‍ സാധകം ചെയ്യുന്നു. അതോടൊപ്പം തന്നെ വലിയ കാവിലമ്മയെ വണങ്ങുന്നതിനും പൂജാമുറിയില്‍ ഉണ്ണിക്കണ്ണന് പഴം നിവേദിക്കുന്നതിനും മുടക്കം വരുത്താറില്ല.
ഇപ്പോള്‍ ധാരാളം ശിഷ്യന്മാര് ബാബു പരമേശ്വരന് കീഴില്‍ സംഗീതം അഭ്യസിക്കുന്നു. നാട്ടില്‍ തന്നെ ‘ശിവശ്രുതി’ എന്ന പേരില്‍ ഒരു സംഗീതവിദ്യാലയം നടത്തിവരുന്നു. ജില്ലയുടെ വിവിധഭാഗങ്ങളില്‍ ‘ശിവശ്രുതി’യുടെ ശാഖകളും പ്രവര്‍ത്തിക്കുന്നു. സംഗീത സദസ്സുകള്‍ക്കു പുറമേ സംഗീതം ചിട്ടപ്പെടുത്തുന്നുമുണ്ട്. ധാരാളം ഭക്തിഗാനങ്ങള്‍ ചിട്ടപ്പെടുത്തി ഇതിനോടകം സിഡികളിലാക്കി പ്രകാശനം ചെയ്തിട്ടുണ്ട്.
കലാദേവതയായ സരസ്വതീദേവിയുടെ ഉപാസകനാണെങ്കിലും നാട്യഗുരുവായ ശ്രീപരമേശ്വരനാണ് ഇഷ്ടദേവന്. ഇഷ്ടദേവന്റെ കീര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്നതിനുള്ള പരിശ്രമമവും നടത്തിവരുന്നു. പ്രശസ്തരായ അനേകം കലാകാരന്മാര്ക്ക് ജന്മം നല്കിയ നാടാണ് കൊല്ലം. എല്ലാ വിഭാഗത്തിലുള്ള സമര്‍ത്ഥരായ കലാകാരന്മാര് ഇവിടെയുണ്ട്. അതുപോലെ ആസ്വാദകരും. അവര്‍ക്കിടയിലേക്കാണ് ബാബു പരമേശ്വരന് എന്ന സര്‍ഗധനനായ പ്രതിഭ കൂടി എത്തിയത്. തനിക്ക് പൈതൃകമായി ലഭിച്ച കലാവാസന എത്രയും വലിയ രീതിയില്‍ പുഷ്ഠിപ്പെടുത്തുന്നതിനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ബാബു. അനന്തവും അഗാധവുമായ സംഗീതസാഗരത്തില്‍ മുങ്ങി അനര്‍ഘരത്നങ്ങള്‍ വാരിയെടുക്കുവാന്‍ വെമ്പല്‍ കൊള്ളുന്ന ഈ യുവകലാകാരന് ഗാന കൈരളിക്കു ലഭിച്ച മുത്ത് തന്നെയാണ്.പിതാവിനും മാതാവിനും സഹോദരങ്ങള്‍ക്കും മറ്റു ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഭാര്യ രേഖയും ബാബുപരമേശ്വരന്റെ സംഗീതയാത്രയ്ക്ക് കരുത്തു പകരുന്നു.
വി. രവികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: