കത്തോലിക്കാ സഭയ്ക്ക് വളരെയധികം സ്വാധീനമുള്ള പോളണ്ടിലെ കാസിമേഴ്സ്ഡോള്‍നി എന്ന കൊച്ചു നഗരത്തില്‍ നടന്ന ഒരുസംഭവത്തെ അധികരിച്ചുള്ളതാണ് ‘ഇന്‍ ദി നെയിം ഓഫ് ഡെവിള്‍’ എന്ന പോളിഷ് ചലച്ചിത്രം. ദൈവത്തിന്റെ പേരില്‍ മതപുരോഹിതര്‍ കാട്ടിക്കൂട്ടുന്ന വൃത്തികേടുകള്‍ സമൂഹത്തെയെങ്ങനെ ബാധിക്കുന്നുവെന്ന വെളിപ്പെടുത്തലാണ് ഈ സിനിമ. ദൈവനിന്ദയെന്ന് ആക്ഷേപിച്ച് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ ചലച്ചിത്രം പതിനാറാം രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ലോകസിനിമാ വിഭാഗത്തില്‍ വ്യത്യസ്ത കാഴ്ചയായി. പോളിഷ് സംവിധായിക ബാര്ബറാസാസ് സംവിധാനം ചെയ്ത ചിത്രം ക്രിസ്ത്യന്‍ പൗരോഹിത്യത്തിന് എതിരാണെന്നായിരുന്നു കത്താലിക്കാസഭയുടെ വിമര്‍ശനം.
പോളണ്ടിലെ ചിത്രകാരന്മാരുടെ കേന്ദ്രമാണ് കാസിമേഴ്സ്ഡോള്‍നി. നിരവധി ചിത്രകാരന്മാര് ഈ ചെറുനഗരത്തില്‍ താമസിച്ച് രചന നടത്തുന്നു. ദൂരദേശങ്ങളില്‍ നിന്ന് ചിത്രകലയില്‍ താല്പര്യമുള്ളവര് ഇവിടെയത്തി ചിത്രങ്ങള്‍ വാങ്ങുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ പോളണ്ടില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചിരുന്ന നഗരവുമാണിത്. ജൂതമത വിശ്വാസികളാണിവിടെ തിങ്ങിപ്പാര്‍ക്കുന്നത്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ക്കിടയില്‍ ഈ നഗരത്തിലെ ജൂത ജനസംഖ്യയില്‍ വന്‍തോതില്‍ കുറവു വന്നു. നാസികള്‍ ജൂതന്മാരെ കൊന്നൊടുക്കുകയോ ആട്ടിപ്പായിക്കുകയോ ചെയ്തു. നിരവധി യാതനകള്‍ക്കൊടുവിലാണ് ഈ നഗരത്തിലെ ജൂത കുടുംബങ്ങള്‍ക്ക് സ്വാതന്ത്ര്യം അനുഭവിക്കാനായത്.
കാസിമേഴ്സ്ഡോള്‍നി നഗരത്തിലെ ഒരു ജൂത കന്യാസ്ത്രീ മഠത്തില്‍ കന്യാസ്ത്രീകളെ ദൈവീകകാര്യങ്ങള്‍ പഠിപ്പിക്കാനെത്തുന്ന പാതിരിയെ കേന്ദ്രീകരിച്ചുള്ള സംഭവങ്ങള്‍ ഇരുപതു വയസ്സുള്ള ഒരു കന്യാസ്ത്രീയുടെ ജീവിതവുമായി ബന്ധപ്പെടുത്തി വിശദീകരിക്കുകയാണിവിടെ. കന്യാസ്ത്രീ മഠങ്ങളില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നത് ഇപ്പോള്‍ വാര്‍ത്താപ്രാധാന്യമുള്ള സംഭവമേ അല്ല. ഇന്ത്യയിലടക്കം എല്ലായിടത്തും അതു സംഭവിച്ചുകൊണ്ടേയിരിക്കുന്നു.
കാസിമേഴ്സ്ഡോള്‍നി നഗരത്തിലെ കന്യാസ്ത്രീ മഠത്തില്‍ അന്തേവാസികള്‍ക്ക് ചിലപ്പോഴൊക്കെ സാത്താന്റെ ആക്രമണം ഉണ്ടാകാറുണ്ട്. പകലിലെയോ ഭൂതകാലത്തെയോ സംഭവങ്ങളെ രാത്രി ഉറക്കത്തില്‍ ഓര്‍ത്തെടുക്കുന്ന അന്തേവാസികള്‍ ഭയവിഹ്വലരാകുന്നു. സാത്താന് കുടിയിരിക്കുന്നുവെന്ന കാരണമാണ് അതിനുകാരണമായി അധികൃതര്‍ കണ്ടെത്തുന്നത്. പാപത്തിലേക്ക് നീങ്ങുന്ന കന്യാസ്ത്രീകളെ രക്ഷിക്കാനും പരിശീലനം നല്‍കാനുമാണ് പുതിയ പാതിരിയായ ഫ്രാന്‍സിസെക് എത്തുന്നത്. ദൈവത്തെ അറിയാന്‍ ആത്മാവിലൂടെ മാത്രമല്ല ശരീരത്തിലൂടെയും കഴിയുമെന്ന് പഠിപ്പിക്കുകയാണ് അയാള്‍. അയാളുടെ മാസ്മരിക വലയത്തിനുള്ളില്‍ യുവതികളായ കന്യാസ്ത്രീകള്‍ അകപ്പെടുന്നു. പതിവു പരമ്പരാഗത രീതികളില്‍ നിന്ന് വ്യതിചലിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഫ്രാന്സിസെക്കിന്റെത്. അതില്‍ പഴയ പാതിരിക്ക് എതിര്‍പ്പുണ്ട്.
എന്നാല്‍ ഫ്രാന്സിസെക്കിന് സഭാനേതൃത്വം തുണയായിരിക്കുമ്പോള്‍ സത്യങ്ങളെല്ലാം മൂടിവയ്ക്കപ്പെടുന്നു. കന്യാസ്ത്രീ മഠത്തിനുള്ളില്‍ നടക്കുന്ന കാര്യങ്ങളൊന്നും അത്ര പന്തിയുള്ളതല്ലെന്ന വാര്‍ത്ത മഠത്തിനു പുറത്തുമെത്തുന്നു. പക്ഷേ, മഠത്തിന്റെ വലിയ മതില്‍ക്കെട്ടിനുള്ളിലേക്ക് കടക്കാന്‍ ആര്‍ക്കുമാകുന്നില്ല.
മഠത്തിനുള്ളില്‍ നടക്കുന്നത് ദൈവഹിതത്തിന് അനുസരിച്ചുള്ള കാര്യങ്ങളല്ലെന്ന് വിളിച്ചുപറഞ്ഞ ലൂസിയ എന്ന കന്യാസ്ത്രീക്ക് രാത്രിയില്‍ തന്നെ മഠം വിട്ടുപോകേണ്ട അവസ്ഥയുണ്ടാകുന്നു. എല്ലാത്തിനും സാക്ഷിയായി ഇവിടെ അന്നയുമുണ്ട്. ദൈവത്തില്‍ വളരെയധികം വിശ്വസിക്കുന്ന അവള്‍ക്ക് അതിനെതിരായി ഒന്നും ചെയ്യാനാകുമായിരുന്നില്ല. ലൂസിയയെ അവളും തെറ്റുകാരിയായി കണ്ടു. എന്നാല്‍ ദുരനുഭവങ്ങളാണ് അന്നയെയും കാത്തിരുന്നത്.
അന്നയെ മുറിയിലേക്ക് വിളിപ്പിക്കുന്ന പാതിരി അവളെ ശരീരത്തിലൂടെ ദൈവത്തെ അറിയിക്കാന്‍ ശ്രമിക്കുന്നു. ബലമായി വേഴ്ചയ്ക്കു പേരിപ്പിക്കുന്ന അയാളെ തള്ളിമാറ്റി അന്ന രഹസ്യവഴിയിലൂടെ രക്ഷപ്പെട്ട് പഴയ പാതിരിയുടെ വീട്ടിലെത്തുന്നു. ലൂസിയയായിരുന്നു എന്ന സത്യം അവള് തിരിച്ചറിയുകയാണ്. കന്യാസ്ത്രീ മഠത്തില്‍ നിന്ന് രക്ഷപ്പെട്ട അന്ന തിരുവസ്ത്രം ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നു.
കാസിമേഴ്സ് ഡോള്‍നി നഗരത്തില്‍ നിന്ന് യാത്രപോകാന്‍ തീരുമാനിക്കുന്ന അവള് ബൈ ബിള്പോലും അവഹേളനത്തോടെ വിലിച്ചെറിയുന്നതാവും ഒരുപക്ഷെ കടുത്ത മതബോധക്കാരെ പ്രലോഭിപ്പിച്ചത്. മഠത്തിനുള്ളിലെ വാര്‍ത്തകള്‍ പുറത്തായതോടെ പോലീസ് അവിടം റെയ്ഡ് ചെയ്ത് എല്ലാവരെയും അറസ്റ്റു ചെയ്യുന്നു. ദൈവത്തിന്റെ മണവാട്ടിമാരോട് മോശമായി പെരുമാറുന്നതും അവരുടെ ജീവിതം ദുരുപയോഗം ചെയ്യുന്നതും കൂടുതലും ആ സമൂഹത്തില്‍ നിന്നുള്ളവര്‍ തന്നെയാണ്. നമ്മുടെ കൊച്ചു കേരളത്തില്‍ പോലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
മതത്തിന്റെ വേലിക്കെട്ടിനുള്ളില്‍ ഇത്തരം യാതനകള്‍ അനുഭവിച്ചു കഴിയുന്ന എത്രയോ ജീവിതങ്ങളുണ്ടാകും. അവരുടെ വേദനകളും അവരെ അതിലേക്കു നയിക്കുന്നവരുടെ ഭീകരതയുമാണ് ‘ഇന്‍ ദി നെയിം ഓഫ് ഡെവിള്‍’ എന്ന പോളിഷ് ചലച്ചിത്രം അനാവരണം ചെയ്തത്.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: