നഗരസഭയുടെ സ്ഥലത്ത് ഫോര്‍ട്ടുകൊച്ചിയില്‍ അനധികൃമായി സ്ഥിതി ചെയുന്ന കോക്കേഴ്സ് തിയറ്റര്‍ പൂട്ടുമ്പോഴും പഴയ കൊച്ചിക്കാരുടെ മനസില്‍ നിറഞ്ഞ സദസിലോടുന്ന ഒരിക്കലും തിരശീല വീഴാത്തൊരു സ്ക്രീനുണ്ട്. ഫോര്‍ട്ടുകൊച്ചി അമരാവതി നിരത്തരികില്‍ തലയുയര്‍ത്തി നില്ക്കുന്ന കോക്കേഴ്സ് ഇന്നലെകളുടെ സിനിമാഹരം തീര്‍ത്തൊരു സുഗന്ധ സ്മൃതിയാണ്.
അന്ന് കൊച്ചിയില്‍ ഇംഗ്ളീഷ് സിനിമകളിക്കുന്ന ഒരേയൊരു കൊട്ടക കോക്കേഴ്സായിരുന്നു. എറണാകുളത്ത് ശ്രീധറും. ഇംഗ്ളീഷ് സിനിമകള്‍ മാത്രം കളിക്കുന്ന തിയറ്റര്‍ എന്നൊരു പെരുമയുടെ പൊക്കക്കൂടുതലുണ്ടായിരുന്നു ഈ കൊട്ടകയ്ക്ക്. പഴയ തലമുറ ഹോളിവുഡ് സിനിമകള്‍ കണ്ടത് കോക്കേഴ്സിലായിരുന്നു. ഇടയ്ക്കു വല്ലപ്പോഴും ഹിന്ദിയും കളിക്കുമായിരുന്നു.
പക്ഷേ അന്നതിന്റെ പേര് സൈന എന്നായിരുന്നു. സൈനയാണ് പിന്നീട് കോക്കേഴ്സായത്. അന്നു സൈനയില്‍ പോകുന്നവര്‍ വലിയ സിനിമാക്കാരായിരുന്നു നാട്ടുകാര്‍ക്ക്. ഇംഗ്ളീഷ് കാണുന്നവര്‍ അന്ന് അങ്ങനെ ആയിരുന്നല്ലോ. വിദേശ സിനിമകള്‍ കണ്ടും ചര്‍ച്ച ചെയ്തും ഗമയില്‍ നടന്നിരുന്ന കൊച്ചിയിലെ അന്നത്തെ ചെറുപ്പം ഇന്ന് വാര്‍ധക്യത്തിന്റെ പടിവാതില്ക്കലായിരിക്കണം. ഓര്‍മകള്‍ ഇപ്പോഴും ചെറുപ്പമാകാം.
പിന്നീടാണ് കോക്കേഴ്സായത്. അതും പതിറ്റാണ്ടുകള്‍ക്കു മുന്‍പ്. ഇംഗ്ളീഷ് സിനിമകള്‍ തന്നെയായിരുന്നു ആദ്യവും. പിന്നീട് ഹിന്ദിയും മലയാളവുമൊക്കെ കളിക്കാന്‍ തുടങ്ങി. അടുത്തകാലത്ത് മലയാള സിനിമകളായിരുന്നു ഏറെയും. ഇനിയത് സിനിമ കളിക്കാത്ത കോക്കേഴ്സാകും. പിന്നീടത് പേരുമാത്രം അവശേഷിപ്പിച്ച് എല്ലാം മാഞ്ഞുപോകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: