രണ്ടു വരവും നാടകീയമായിരുന്നു ജയലളിതയ്ക്ക്, സിനിമയും രാഷ്ട്രീയവും.രണ്ടിലും അത്രയ്ക്കു ഇഷ്ടമില്ലാതിറങ്ങി. എല്ലാം നേടി. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സിനിമയിലെ ട്വിസ്റ്റുപോലെ കൗതുകവും സസ്പെന്സുമൊക്ക നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. കര്‍ണ്ണാടകത്തില്‍ ജനിച്ച് തമിഴകം അടക്കിവാണ് ദേശീയ രാഷ്ട്രീയം തന്നെ ഉറ്റുനോക്കിയ ഈ അയ്യങ്കാര്‍ പെണ്ണിനു പക്ഷെ, സിനിമയോടു കമ്പമില്ലായിരുന്നു. പകരക്കാരിയായി വന്ന് നായികയാവുകയായിരുന്നു. പഠിക്കാന്‍ മിടുക്കിയും നല്ല പിയാനേ വായനക്കാരിയും ഭരതനാട്യം, കുച്ചിപ്പുടി, മണിപ്പുരി നൃത്തം, കഥക് എന്നിവയുടെ തിളക്കവുമായി അഭിഭാഷകയാകാന്‍ മോഹിച്ച ജയലളിത ജയരാമന്റെ വാക്കുകള്‍ക്കു പിന്നീട് സിനിമയിലും രാഷ്ട്രീയത്തിലും അഭിഭാഷകയെക്കാള് മൂര്‍ച്ചയായത് ചരിത്രം.
എവിടേയും കാത്തു നില്‍പ്പിന്റെ അവസാന ക്യൂവിലാകാതെ മുന്നിലായിരുന്നു ജയലളിത എന്നും. 1965ല്‍ ശ്രീധറിന്റെ വെണ്ണിറ ആഡൈ എന്ന ആദ്യ സിനിമയിലെത്തിയതും നായികയായി തന്നെ. അതു ഹിറ്റായിരുന്നു. തുടര്‍ന്നു എംജിആറുമായുള്ള കണ്ടു മുട്ടല്‍ ഉയര്‍ച്ചയുടെ പടികള്‍ ചവിട്ടാന്‍ ജയലളിതയ്ക്കു ഉറപ്പുനല്‍കി. ആ വര്‍ഷം തന്നെ അവരുടെ രണ്ടാമത്തെ ചിത്രവും എംജിആറുമായുള്ള ആദ്യത്തേതുമായി ആയിരത്തില്‍ ഒരുവന്. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ സൂപ്പര്‍ ഹിറ്റു ചിത്രം. റിലീസ് കേന്ദ്രങ്ങളിലെല്ലാം നൂറു ദിനംകൊണ്ടാടി. അതു തമിഴ് ജനതയെ ഞെട്ടിക്കുകയും ആഹ്ലാദിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്ത പുതിയൊരു താരോദയമായിരുന്നു.
സൗന്ദര്യവും ചടുലമായ നൃത്തച്ചുവടും ശാരീരിക വടിവുമൊക്കെയായി സാധാരണ തമിഴ് മനസിനെ കീഴടക്കാന്‍ പോന്ന ഒരു സ്ത്രീരൂപം. തമിഴ് പ്രേക്ഷകനുവേണ്ടതെല്ലാം ജയലളിതയിലുണ്ടായിരുന്നു. അണ്ണനെന്ന എംജിആറിന്റെ നായിക ആയതോടുകൂടി അവര്‍ തമിഴ് സിനിമയിലെ താരറാണിയായി. 28 ചിത്രങ്ങളില്‍ അവര്‍ ഒന്നിച്ചു. കന്നിത്തായ്, ചന്ദ്രോദയം, മേജര്‍ ചന്ദ്രകാന്ത്, നവരാത്രി, നീ, അരശ കട്ടളൈ, രാജവീട്ടു പിള്ളെ, പണക്കാരപിളൈ, ബ്രഹ്മചാരി, കുടിയിരുന്ത കോവില്‍, പട്ടിക്കാടാ പട്ടണമാ എന്നിങ്ങനെ 140ചിത്രങ്ങള്‍. അതില്‍ 125ലും നായിക. 110ഉം ഹിറ്റുകള്‍.
1961 മുതല്‍ 80വരെയുള്ള കാലത്ത് തമിഴ് സിനിമയിലെ നായികാ സങ്കല്പം ജയലളിതയ്ക്കുമാത്രമായി ചുറ്റിത്തിരിഞ്ഞു. കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ അവര്‍ വേഷമിട്ടു. 73ല്‍ ജീസസ് എന്ന മലയാള ചിത്രത്തില്‍ അവര്‍ പാടി അഭിനയിക്കുകയുണ്ടായി. തന്റെ ചില ചിത്രങ്ങളില്‍ ജയലളിത മുന്‍പും പിന്നീടും പാടിയിട്ടുണ്ട്.
71മുതല്‍ 75വരെ തുടര്‍ച്ചയായി അഭിനയത്തിനുള്ള സംസ്ഥാന അവാര്‍ഡ് അവര്‍ക്കായിരുന്നു.73ല്‍ ശിവാജിഗണേശന്റെ നായികയായി ജയലളിത അഭിനയിച്ച പട്ടിക്കാടാ പട്ടണമാ എന്ന ചിത്രത്തിനു ദേശീയ പുരസ്ക്കാരം ലഭിച്ചു. അവരതില്‍ കണ്ണമ്മ എന്ന നായികാ കഥാപാത്രമായിരുന്നു. എന്നടി രക്കമ്മ എന്ന അടിപൊളിപ്പാട്ട് അന്നും ഇന്നും എല്ലാവര്ക്കും ഹരമാണ്. ഇന്നും ഗാനമേളകളില്‍ കേള്‍വിക്കാര്‍ക്കു ഇമ്പമേകാന്‍ ഗായകര്‍ എന്നടി…പാടാറുണ്ട്. ജയലളിതയ്ക്കു കിട്ടിയ താരറാണി എന്ന പരിവേഷത്തിന്റെ വികാര ഭരിതമായ ആവേശത്തില്‍ നിന്നാണ് തമിഴ് ജനത തങ്ങളുടെ മുഖ്യമന്ത്രി എന്ന തലൈവിയെ നെഞ്ചേറ്റിയത്. നാളേയും ജയലളിതയെ ഓര്‍ക്കുമ്പോള്‍ അവര്‍ക്കു മുന്നില്‍ ഒരു സിനിമാ സ്ക്രീനുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: