ഗുരുവായൂര്‍: താന്ത്രിക കര്‍മ്മങ്ങള്‍ക്കും ദര്‍ശനത്തിനും പ്രാധാന്യമേറുന്ന ചടങ്ങുകള്‍ക്ക് നാളെ ക്ഷേത്രത്തില്‍ തുടക്കമാകും. രാവിലെ പന്തീരടി പൂജയ്ക്കു ശേഷം എട്ടുമണിയോടെ ആരംഭിക്കുന്ന ഉത്സവബലി ചടങ്ങുകള്‍ ആറ് മണിക്കൂര്‍ നീണ്ട് നില്ക്കും.
ക്ഷേത്രം തന്ത്രിയാണ് മുഖ്യകാര്‍മ്മികത്വം വഹിക്കുക. ക്ഷേത്രത്തിനകത്തെ എല്ലാ ദേവി ദേവന്മാര്ക്കും ഭൂതഗണങ്ങള്‍ക്കും ഹവിസ് തൂകുന്ന ചടങ്ങാണ് ഉത്സവബലി. അദൃശ്യരൂപികളായ ദേവീദേവന്മാരുടെ സംഗമമാണ് ഉത്സവബലി ചടങ്ങിലുള്ളത്. ഇവരെ പാണികൊട്ടി മന്ത്രപുരസ്സരം ആവാഹിച്ച് വരുത്തുന്നു. ഗുരുവായൂരപ്പന്റെ സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കുക. 11 മണിക്കാണ് ഉത്സവബലി ദര്‍ശനം. ഈ സമയം നാലമ്പലത്തിനകത്ത് സപ്ത മാതൃക്കള്‍ക്ക് ബലി തൂവല്‍ നടക്കും. മുപ്പത്തിമുക്കോടി ദേവന്മാരും ഭഗവത്ദര്‍ശനത്തിന് ഈ സമയത്ത് എത്തുമെന്ന് സങ്കല്‍പ്പം. ഗുരുവായൂരപ്പന്റെ തങ്കതിടമ്പ് സ്വര്‍ണ്ണ പഴുക്കാമണ്ഡപത്തില്‍ ഇന്നേരം എഴുന്നള്ളിച്ചു വച്ചിരിക്കും.
ഉത്സവബലി തൊഴുന്നത് ഏറെ പുണ്യമെന്ന് വിശ്വാസം. തന്ത്രി നമ്പൂതിരിപ്പാടാണ് ഉത്സവബലി ചടങ്ങുകള്‍ നിര്‍വ്വഹിക്കുക. തന്ത്രിക്കു പുറമേ തിടമ്പ് കയ്യിലേന്തുന്ന കീഴ്ശാന്തി, വിളക്ക് പിടിക്കുന്ന കഴകക്കാര്‍, പാണികൊട്ടുന്നമാരാര്‍ എന്നിവര്‍ ചടങ്ങ് പൂര്‍ത്തിയാകുന്ന വൈകീട്ട് നാലുവരെ ജലപാനം പോലുമില്ലാതെ ഉപവാസത്തിലായിരിക്കും.
പക്ഷി മൃഗാദികള്‍ക്കു കൂടി ഈ ദിവസം അന്നം നല്‍കണമെന്നാണ് ആചാരം. സന്ധ്യക്ക് 12 ഇടങ്ങഴി അരിവെച്ച നിവേദ്യം ഇതിനായി ചെമ്പ് വട്ടകയിലാക്കി മാറ്റിവച്ചിരിക്കും. ദേശപ്പകര്‍ച്ചയാണ് ഉത്സവബലി ദിവസത്തെ മറ്റൊരു സവിശേഷത. പായസമടക്കമുള്ള വിഭവസമൃദ്ധമായ സദ്യയാണ് ദേശപ്പകര്ച്ചയില് നല്‍കുക. മാമ്പഴം, പഴം എന്നിവകൊണ്ട് തയ്യാറാക്കുന്ന വെന്നിയും, മുതിരയും ഇടിചക്കയു മുപയോഗിച്ച് തയ്യാറാക്കുന്ന പുഴുക്ക്, പപ്പടം, ചെത്ത് മാങ്ങ അച്ചാര്‍ എന്നിവ ഈ ദിവസത്തെ പ്രത്യക പ്രത്യേകതയാണ്. രാത്രി ചോറ്, കാളന്, ഓലന്‍, എലിശ്ശേരി, പച്ചടി, വറുത്തുപ്പേരി, ചെത്ത്മാങ്ങ അച്ചാര്‍, പായസം എന്നിവയോടെയുള്ള വിഭവസമൃദ്ധമായ സദ്യ.
വ്യാഴാഴ്ചയാണ് പള്ളിവേട്ട. പക്ഷിമൃഗാദികളുടെ വേഷം കെട്ടിയ ഭക്തര്‍ പള്ളിവേട്ടയിലുണ്ടായിരിക്കും. പള്ളിവേട്ട കഴിഞ്ഞ് ഭഗവാന്റെ പള്ളികുറുപ്പ്. വെള്ളിയാഴ്ച ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: