സ്വന്തം ലേഖകന്‍
പാലക്കാട്: ജലനിയന്ത്രണത്തെത്തുര്ടന്ന് കഞ്ചിക്കോട്ടെ പെപ്സി കമ്പനിയുടെ പ്രവര്‍ത്തനം നിറുത്തി വച്ചു. ഇവരുടെ അമിതമായ ജലചൂഷണത്തിനെതിരെ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്. ജില്ല കടുത്ത വരള്‍ച്ചമൂലം ജലക്ഷാമം നേരിടുമ്പോള്‍ പ്രതിദിനം ആറുലക്ഷം ലിറ്റര്‍ വെള്ളമാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്.
നിയന്ത്രണത്തോടൊപ്പം തൊഴില്‍ പ്രശ്നവും പ്രവര്‍ത്തനം നിറുത്താന്‍ കാരണമാണ്. ഫെബ്രുവരി രണ്ട് മുതല്‍ ആറ് വരെ കമ്പനി ഭാഗികമായി പ്രവര്‍ത്തിച്ചിരുന്നു. ഇത് പകുതിയിലേറെ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടത്തിനിടയാക്കി. ഇതിനെതിരെ അവര്‍ രംഗത്തുവന്നതോടെയാണ് ഫെബ്രുവരി എട്ട് മുതല്‍ കമ്പനിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിറുത്തിയത്.
248 കരാര്‍ തൊഴിലാളികളും 120 സ്ഥിരം തൊഴിലാളികളുമാണുള്ളത്.ആറു ലക്ഷത്തോളം ലിറ്റര്‍ ഭൂഗര്‍ഭജലം പ്രതിദിനം ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെതിരെ പരാതി ഉയര്‍ന്നപ്പോള്‍ കമ്പനിക്കകത്തെ ആറ് ഭൂഗര്‍ഭ കിണറുകളില്‍ മൂന്നെണ്ണത്തില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന നിര്‍ദ്ദേശം ഉണ്ടായി.
ഇത് കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. പുതുശേരി പഞ്ചായത്തും മെയ് മാസം വരെ ജലം വിനിയോഗിക്കുന്നതിനെതിരെ നോട്ടീസ് നല്‍കിയിരുന്നു. പെപ്സി കമ്പനികാരണം കുടിവെള്ളപ്രശ്നം ഉണ്ടായതോടെ സമീപപ്രദേശങ്ങളില്‍ പഞ്ചായത്ത് നാലി ടാങ്കര്‍ ലോറികളില്‍ പതിനായിരം ലിറ്റര്‍ വെള്ളം വിതരണം ചെയ്ത് വരുകയാണ്. ഇതിനിടെ തമിഴ്നാട്ടില്‍ കോള വില്‍പ്പന പൂര്‍ണമായും നിരോധിച്ചത് തിരിച്ചടിയായി. കഴിഞ്ഞദിവസം കേരളത്തിലും കോള ബഹിഷ്ക്കരിക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരികളോടാവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: