കുന്നംകുളം:വേലൂര്‍ കിരാലൂരില്‍ മൂന്ന് വയസുകാരനായ മകനെ തറയിലടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. തമിഴ്നാട് സ്വദേശിയായ ആനന്ദാണ് പിടിയിലായത്. മകന് മരുത്പാണ്ടിയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ 26 ന് രാത്രിയില്‍ വേലൂര്‍ കിരാലൂരിലെ വാടക വീട്ടില്‍ വെച്ചാണ് സംഭവം നടന്നത്.
സംശയരോഗിയായ ആനന്ദ് ഭാര്യ നാഗമ്മയുമായി ഉണ്ടായ വഴക്കിനിടയിലാണ് ഈ ക്രൂര കൃത്യം നടത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന മകനെ ഇയാള്‍ കാലില്‍ പിടിച്ചുയര്‍ത്തി തറയിലടിക്കുകയായിരുന്നു. തലയ്ക്ക് ഗുരതരമായി പരുക്കേറ്റ് തലച്ചോറ് ചിതറിയ കുട്ടി ശസ്ത്രക്രിയക്ക് ശേഷം അത്യാസന്ന നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ ആനന്ദിന് വേണ്ടി കുന്നംകുളം സി.ഐ.രാജേഷ്.കെ.മേനോന്റെനേതൃത്വത്തില് മൂന്ന് സംഘങ്ങളായി പോലീസ് തമിഴ്നാട്ടിലെ സേലം, ഈ റോഡ് എന്നിവടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്നു വൈകീട്ട് രഹസ്യമായി വീട്ടിലെത്തിയ ഇയാളെ പരിസരവാസികളായ സ്ത്രീകള്‍ തടഞ്ഞ് വെക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്ത് പാഞ്ഞെത്തിയ പഞ്ചായത്ത് മെമ്പര്‍മാരായ അരുന്ധതി സുരേഷ്, പ്രശാന്ത് ഞാറേക്കാട്ട്, എന്നിവരുടെ നേത്യത്വത്തിലുള്ള നാട്ടുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ കുന്നംകുളം സി.ഐ. രാജേഷ്.കെ.മേനോന്റെ നേതൃത്വത്തിലുള്ള പോലീസ് ആനന്ദിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഭാര്യയുമായി കടന്ന് കളയാനാണ് വീട്ടിലെത്തിയതെന്ന് സംശയിക്കുന്നു.
ഇയാള്‍ എത്തിയ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു മാസം മുമ്പാണ് ആനന്ദ് കുടുംബസമേതം കിരാലൂരിലെ വാടക വീട്ടില്‍ താമസം ആരംഭിച്ചത്. ഇയാള്‍ ഇതിന് മുന്‍പും പലതവണ കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് നാഗമ്മ പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: