തൃശൂര്‍: വനിതാദിനത്തില്‍ വഴിയില്‍നിന്നു കളഞ്ഞു കിട്ടിയ ആറു പവന് സ്വര്‍ണാഭരണങ്ങള്‍ വനിതാ കൗണ്‍സിലര്‍ വനിതാ പോലീസ് എസ്ഐക്കും പിന്നീട് ഉടമയ്ക്കും കൈമാറി. കോര്പറേഷന് ലാലൂര്‍ ഡിവിഷനിലെ കൗണ്‍സിലര്‍ ലാലി ജയിംസിനാണു വനിതാദിനത്തില്‍ പുത്തന്‍ സ്വര്‍ണാഭരണങ്ങള്‍ കളഞ്ഞുകിട്ടിയത്.
രാവിലെ സ്കൂട്ടര്‍ ഓടിച്ചുപോകുന്നതിനിടെ അരണാട്ടുകര വില്ലേജ് ഓഫീസിനു സമീപം ചുവന്ന പ്ലാസ്റ്റിക് കവര്‍ മടക്കിവച്ച നിലയില്‍ കിടക്കുന്നതു കണ്ട് സ്കൂട്ടര്‍ നിര്‍ത്തി കവറെടുത്തു നോക്കിയപ്പോളാണ് അകത്ത് അഞ്ചു സ്വര്‍ണവളകളാണെന്ന് മനസ്സിലായത്.
വെസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി കവര്‍ എസ്ഐ സിന്ധുവിനെ ഏല്പിച്ചു. കവര്‍ പരിശോധിച്ച പോലീസ് സ്വര്‍ണാഭരണങ്ങള്‍ക്കൊപ്പം ഒരു തുണ്ടു കടലാസും കവറിനുള്ളില്‍ നിന്ന് കണ്ടെടുത്തു.
സ്വര്‍ണാഭരണങ്ങളുടെ തൂക്കവും മറ്റും രേഖപ്പെടുത്തിയ കടലാസില്‍ ഫെബിന് എന്നും രേഖപ്പെടുത്തിയിരുന്നു. എസ്ഐ സിന്ധുവിന്റെ നേതൃത്വത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സ്വര്‍ണാഭരണങ്ങളുടെ ഉടമയെ കണ്ടെത്തി.
സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് ഉടമയായ അരണാട്ടുകര സ്വദേശി ഫെബിനോട് മൊബൈല്‍ ഫോണിലൂടെ ആരാഞ്ഞപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. ഒരാള്‍ക്കു നല്‍കാനുള്ള അഞ്ചു പുതിയ വളകള്‍ തന്റെ സ്കൂട്ടറില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഒരു നിമിഷം കഴിഞ്ഞപ്പോഴേക്കും ഫെബിന് പോലീസ് സ്റ്റേഷനിലേക്ക് ഓടിയെത്തി. സ്കൂട്ടറിന്റെ സീറ്റിനടിയില്‍ സൂക്ഷിച്ച വളകള്‍ അടങ്ങിയ ബാഗ് കാണാനില്ലെന്നു പരാതിപ്പെട്ടു. ഒരു രേഖയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയെടുക്കാന്‍ അരണാട്ടുകര വില്ലേജ് ഓഫീസിനു സമീപം സ്കൂട്ടര്‍ നിര്‍ത്തിയിരുന്നു. സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ള കവറിനോടൊപ്പം സ്കൂട്ടറിന്റെ സീറ്റിനടിയിലെ അറയിലാണു രേഖയും സൂക്ഷിച്ചിരുന്നതെന്നു ഫെബിന് വിശദീകരിച്ചു.
തെളിവുകള്‍ ബോധ്യപ്പെടുത്തിയ ഫെബിനു പോലീസ് സ്വര്‍ണാഭരണങ്ങള്‍ കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: