കൊടകര: വെള്ളിക്കുളങ്ങര കട്ടിപ്പൊക്കത്ത് ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിവന്ന മിനിലോറി വീടിനു മുകളിലേക്ക് മറിഞ്ഞ് ചിറയത്ത് മേജിയുടെ ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂരയും ചുമരുകളും ഭാഗികമായി തകര്‍ന്നു. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ശാരീരിക അവശതയുള്ള മേജിയുടെ അമ്മ വീടിന്റെ മുന്‍വശത്ത് കസേരയിലും ഒരു വയസുള്ള പിഞ്ചുകുഞ്ഞുമായി മേജി തൊട്ടടുത്ത മുറിയിലും ഉണ്ടായിരുന്നു.
വെറ്റിലപ്പാറയിലെ ഗ്യാസ് ഏജന്‍സിയുടെ സിലിണ്ടറുകള്‍ വിതരണത്തിനായി എത്തിയതായിരുന്നു മിനിലോറി. സമീപത്തെ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ ഇറക്കി വെക്കുന്നതിനിടെ ഗിയറില്‍ നിര്‍ത്തിയിട്ടിരുന്ന മിനിലോറി താനെ മുന്നോട്ടു പോവുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു.
വിതരണത്തിനായി കൊണ്ടുവന്ന 55 സിലിണ്ടറുകളില്‍ അഞ്ച് എണ്ണം വീടുകളില്‍ നല്കി. ബാക്കിയുള്ള സിലിണ്ടറുകള്‍ അപകടത്തില്‍പെട്ട വാഹനത്തിലുണ്ടായിരുന്നു. ഗ്യാസ്സ് കുറ്റികള്‍ പൊട്ടിത്തെറിക്കുകയോ തീ പിടിക്കുകയോ ചെയ്യാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് വഴിമാറിയത്. വെള്ളിക്കുളങ്ങര പോലീസ് സ്ഥലത്തെത്തി മുന്‍കരുതലുകള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: