ചാലക്കുടി: കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനി ലേ ഓഫിലേക്ക്. കഴിഞ്ഞ ഒരു മാസമായി നിര്‍മ്മാണ പ്രവര്‍ത്തനം തടസപ്പെട്ടതാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കമ്പനിയിടെ ദൈനംദിന പ്രവര്‍ത്തനത്തിന് ആവശ്യമായ വെള്ളം ചാലക്കുടി പുഴയില്‍ നിന്ന് ലഭിക്കാത്തതാണ് പ്രവര്‍ത്തനം നിലക്കുവാന്‍ കാരണം.
സ്ഥിരം തൊഴിലാളികള്‍ അടക്കം ഏകദേശം 400 പേരോളമാണ് ഇവിടെ ജോലി ചെയ്തു വരുന്നത്. കമ്പനി ലേ ഓഫ് ചെയ്താല്‍ കമ്പനിയുടെ കാക്കനാട് അടക്കമുള്ള യൂണിറ്റുകളുടേയും പ്രവര്‍ത്തനം നിലക്കുവാന്‍ കാരണമാകും. ഇവിടെ ശുദ്ധീകരിച്ച ഒസീന്‍ എന്ന ഉത്പനമാണ് അവിടെ ഉപയോഗിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി അവിടെയും പ്രവര്‍ത്തനം മന്ദഗതിയിലായിരിക്കുകയാണ്.
ചാലക്കുടി പുഴയില്‍ നിന്ന് കമ്പനിയുടെ ആവശ്യത്തിനായി സാധാരണ വെള്ളം എടുത്തിരുന്നത് രൂക്ഷമായ ജലക്ഷാമത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്നു. അതിന്റെ അഞ്ചിലൊന്ന് വെള്ളം എടുക്കുവാന്‍ ജില്ലാ കളക്ടര്‍ ഉത്തരവ് നല്‍കിയെങ്കിലും അത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കളക്ടറുടെ ഉത്തരവ് നടപ്പിവാക്കുവാന് ആക്ഷന്‍ കൗണ്‍സില്‍ അനുവദിച്ചില്ല. കോടതി വിധി വ്യാഴാഴ്ച വരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കേസ് വീണ്ടും രണ്ടാഴ്ച കൂടി നീട്ടി വെച്ചു. കേസില്‍ കമ്പനിക്ക് അനുകൂലമായ വിധി വന്നാല്‍ മാത്രമെ വെള്ളം പുഴയില്‍ നിന്ന് എടുക്കുവാന്‍ സാധിക്കുകയുള്ളൂ.
കേസ് നീട്ടി വെച്ചതിനാല്‍ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകുവാന്‍ സാധിക്കാത്തതാണ് കമ്പനി ലേ ഓഫ് ചെയ്യുമെന്ന് പറയുന്നത്. കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ലേ ഓഫിലേക്ക് നീങ്ങുന്നത്. ഇവിടെ ലേ ഓഫ് ചെയ്താല്‍ അധികം വൈകാതെ കാക്കനാട് യൂണിറ്റിലെ ഏകദേശം 600 ഓളം തൊഴിലാളികളെയും ബാധിക്കും. കമ്പനിയെ ലേ ഓഫിലേക്ക് തള്ളി വിടാതെ വേണ്ട നടപടികള്‍ ബന്ധപ്പെട്ട അധികൃതര്‍ സ്വീകരിക്കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. കൊരട്ടി മേഖലയിലെ അവശേഷിക്കുന്ന പ്രധാന വ്യവസായ ശാലകളിലൊന്നാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: