പാവറട്ടി: ചിറക്കല്‍ ലിഫ്റ്റ് ഇറിഗേഷനില്‍ ജലവിതരണം ഇന്ന് ആരംഭിക്കാന്‍ പാടശേഖരസമിതികളുടെ സംയുക്തയോഗത്തില്‍ തീരുമാനിച്ചു. ചിമ്മിനിഡാമില്‍ നിന്നും തുറന്നു വിട്ട ജലം,മുഴുവന്‍ പാടശേഖരങ്ങള്‍ക്കും തുല്യമായി ലഭിക്കാന്‍ പറപ്പൂര്സര്വ്വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
യോഗം ആര്.ആര്.ഡെപ്യൂട്ടി കളക്ടര്‍ വി.എ.മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു.ചെമ്മീന്‍ ചാലില്‍ നിന്നും പതിയാര്‍കുളങ്ങര ഭാഗത്തേക്ക് പോകുന്ന കനാലില്‍ തടണ കെട്ടി രണ്ടു ഭാഗത്തേക്കും തുല്യമായി തിരിച്ചു വിടാനും യോഗത്തില്‍ തീരുമാനിച്ചു.പതിയാര്‍കുളങ്ങര മുതല്‍ ആളൂര്‍ പാലം വരെയുള്ള പാടശേഖരങ്ങളിലെ എല്ലാ മോട്ടോറുകളും പതിമൂന്നാം തിയതിവരെ പമ്പിങ്ങ് നിര്‍ത്തി വെക്കാനും തീരുമാനിച്ചു.
13 കഴിഞ്ഞാല്‍ പാടശേഖരങ്ങളിലെ മോട്ടോറുകള്‍ മാത്രം നെല്‍കൃഷിക്കുവേണ്ടി പ്രവര്‍ത്തിപ്പിക്കാം.ഇരുപതാം തിയതി വരെ തെങ്ങ് കര്‍ഷകര്‍ക്കുള്ള നിരോധനം നിലനില്ക്കും. കെ.എല്‍.ഡി.സികനാലിലെയും, ചെമ്മീന്ചാലിലെയും കുളവാഴ,ചണ്ടി,എന്നിവ അടിയന്തരമായി നീക്കം ചെയ്ത് നീരൊഴുക്ക് ശക്തമാക്കാനും യോഗത്തില്‍ തീരുമനിച്ചു.ബാങ്ക് പ്രസിഡന്റ് പി.ഒ.സെബാസ്റ്റ്യന്‍,ബാങ്ക് സെക്രട്ടറി ബേബിജോസഫ്, തോളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് മണാളത്ത്,പടവ് ഭാരവാഹികളായ ജിയോ ഫോക്സ്,പി.എം.ജോസഫ് ,എന്‍.എസ്.പ്രേമന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: