തൃശൂര്‍: ജില്ലയുടെ തീരദേശങ്ങള്‍ കടുത്ത ജലക്ഷാമവും ഉപ്പുവെള്ളഭീഷണിയും നേരിടുന്നതായി റിപ്പോര്‍ട്ട്. നീരുറവകളുണങ്ങിയതോ ഉപ്പുനിറഞ്ഞതോ ആയ തീരദേശം അതിവിദൂരമല്ലെന്നാണ് സൂചന.
തീരദേശത്തെ അഞ്ചു പഞ്ചായത്തുകളില്‍ 64 ശതമാനം വീടുകളില്‍ 1000 മുതല്‍ 3000ലിറ്റര്‍ വരെ വെള്ളം ഒരു ദിവസം ഉപയോഗിക്കുന്നുണ്ട്. വീടുകളില്‍ കുളിമുറികളില്‍ നിന്ന് അനാവശ്യമായി വന്‍തോതില്‍ വെള്ളം കളയുന്നു. ടോയ്ലറ്റ് ഫഌഷില്‍ നിന്ന് ഒരു തവണ ഒഴുകുന്നത് അഞ്ചു ലിറ്റര്‍ വെള്ളമാണ്. പല തവണ ഇത്തരത്തില്‍ ജലം പാഴാക്കുന്നു. ഇത് ജലത്തിന്റെ അമിതോപയോഗമാണ്.
കുളവും വയലും തോടും സമൃദ്ധമായിരുന്ന പ്രദേശത്തെ വയലുകളില്‍ 90 ശതമാനവും കനാലുകളില്‍ 80 ശതമാനവും നികന്നുപോയി. കുളങ്ങളില്‍ 84 ശതമാനവും നികത്തപ്പെട്ടു. 12 ശതമാനത്തിന്റെ വിസ്തൃതി കുറഞ്ഞു. കിണറുകളിലെ വെള്ളം മഞ്ഞനിറമായതോ കട്ടികൂടിയതോ ഉപ്പുകലര്ന്നതോ ആയി. നീര്‍ത്തടങ്ങള്‍ നികത്തുകയും മുറ്റം ടൈല്‍സ് വിരിച്ച് മോടികൂട്ടുകയും ചെയ്തതതോടെ മണ്ണിലേക്കിറങ്ങുന്ന വെള്ളത്തിന്റെ അളവിലുണ്ടായ വ്യത്യാസം ഉറവകളിലെ വെള്ളത്തിന്റെ ഗുണത്തിലും വലിയ മാറ്റമുണ്ടാക്കിയതാണ് കാരണം. കുറച്ചുകാലം മുമ്പ് 50 ശതമാനം കുടുംബങ്ങള്‍ കുടിവെള്ളത്തിന് കിണറുകളെയും കുളങ്ങളെയും 15 ശതമാനം ജലഅതോറിറ്റിയെയും ആശ്രയിച്ചിരുന്നു.
ഇപ്പോള്‍ മഹാഭുരിപക്ഷവും ജല അതോറിറ്റിയെയും ഫില്‍റ്റര്‍ പൈപ്പുകളെയും ആശ്രയിക്കുകയാണ്.
വര്‍ധിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം കുടിവെള്ള വിതരണ ശൃംഖലക്ക് താങ്ങാവുന്നതിലപ്പുറമായിക്കഴിഞ്ഞതായും പഠനം വ്യക്തമാവുന്നു.
ജില്ലയിലെ മറ്റുബ്ളോക്കുകളിലും സമാന സ്ഥിതിയുണ്ടെന്നത് ഭീതിജനകമാണ്. 2010-15ല്‍ വാടാനപ്പള്ളിയില്‍ നടത്തിയ പഠനത്തില്‍ ഈ പ്രദേശത്ത് ക്ളോറൈഡിന്റെ അളവ് വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: