കൊച്ചി: വേമ്പനാട് കായല്‍തീരത്ത് കൈയേറ്റം വ്യാപകമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലാ കളക്ടര്‍മാര്‍ നല്കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണിത്. തീരദേശ പരിപാലന നിയമം ലംഘിച്ച് വേമ്പനാട് കായല്‍ത്തീരം കൈയേറുന്നതിനെതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.
പഞ്ചായത്ത് തലത്തിലുള്ള കൈയേറ്റങ്ങള്‍ ഏറെയും ചെറിയ വീടുകളും കുടിലുകളും നിര്‍മ്മിക്കാനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എറണാകുളം ജില്ലയില്‍ 277 പരാതികളാണ് നിലവിലുള്ളത്. കുമ്പളം പഞ്ചായത്തില്‍ മാത്രം 104 പരാതികളുണ്ട്. കൊച്ചി കോര്പ്പറേഷന് – 33, ഞാറയ്ക്കല്‍ പഞ്ചായത്ത് – 71, ചെല്ലാനം – 12, എഴിക്കര – 12 , ഉദയംപേരൂര്‍ – 13, കുമ്പളങ്ങി – എട്ട്, കടമക്കുടി – ഏഴ് എന്നിങ്ങനെ പരാതികള്യ
ആലപ്പുഴ ജില്ലയിലെ പാണാവള്ളി നെടിയത്തുരുത്തിലെ കാപ്പിക്കോ റിസോര്‍ട്ട്, വെറ്റിലത്തുരുത്തിലെ വാമിക റിസോര്‍ട്ട് എന്നിവയാണ് പ്രധാന കൈയേറ്റങ്ങള്‍. കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു കളയാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടു. വാമിക റിസോര്‍ട്ട് പൊളിച്ചു നീക്കുന്നത് പരിസ്ഥിതി പ്രശ്നമുണ്ടാക്കുമെന്നതിനാല്‍ വിദഗ്ദ്ധ ഏജന്‍സിയെ നിയോഗിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്കി. ഇതിനിടെ റിസോര്‍ട്ട് ഉടമ തന്നെ പൊളിച്ചു നീക്കാന്‍ ശ്രമിച്ചു. ഇതു തടഞ്ഞെന്നും റിസോര്‍ട്ട് പൂര്‍ണ്ണമായും പൊളിച്ചു നീക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
കോട്ടയം ജില്ലയിലെ കുമരകത്തെ റിസോര്‍ട്ടുകളുടെയും ക്ലബ്ബുകളുടെയും ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് 12 പരാതികളാണ് നിലവിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: