പാലക്കാട്: ബാങ്കുകള്‍ക്ക് നല്കുന്ന ഇടപാടുകള്‍ സഹകരണ മേഖലക്കും അനുവദിക്കണമെന്ന് റിസര്‍വ് ബാങ്കിനോടും കേന്ദ്രസര്‍ക്കാരിനോടും സഹകാര്‍ ഭാരതി ക്ഷേത്രീയ സെക്രട്ടറി യു.കൈലാസ് മണി ആവശ്യപ്പെട്ടു.
ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യഘടകമായ സഹകരണ മേഖലയെ മറ്റു സാമ്പത്തിക സ്ഥാപനങ്ങളെപോലെ പരിഗണിക്കണം. മുഴുവന്‍ സഹകരണ സംഘങ്ങളും കണക്കില്‍പ്പെടാത്ത രൂപയുടെ നിക്ഷേപ കേന്ദ്രങ്ങളല്ല. സഹകരണ മേഖലയെ ശുദ്ധീകരിക്കുവാനുള്ള അവസരമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. അതിനാല്‍ പുതിയ കറന്‍സികളും ചെറിയ നോട്ടുകളും സഹകരണ മേഖലക്ക് ലഭ്യമാക്കേണ്ടതാണ്.
ഇടപാടു നടത്തുന്നവര്‍ക്ക് ആവശ്യമുള്ള കറന്‍സി ജില്ലാ ബാങ്കില്‍ നിന്നും പിന്‍വലിക്കാനുള്ള അവകാശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സഹകരണ മേഖലയാകെ പ്രതിസന്ധിയിലാണെന്ന് പറഞ്ഞ് ഊതിവീര്‍പ്പിച്ച് നിക്ഷേപകരെയും ഇടപാടുകാരെയും ആശങ്കാകുലരാക്കുന്നതില് നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണമെന്നും പ്രശ്നം കേന്ദ്രസര്‍ക്കാരിന്റെയും ആര്‍ബിഐയുടെയും ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കാനുള്ള ശ്രമമാണ് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സഹകാര്‍ ഭാരതി പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എസ്.രാമനാഥന്, സെക്രട്ടറി അഡ്വ.എം. രാജേഷ്, അകത്തേത്തറ സര്‍വ്വീസ് സഹകരണ സൊസൈറ്റി പ്രസിഡന്റ് സതീരത്നം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: