ചാത്തന്നൂര്‍: സഹകരണബാങ്കിന്റെ നിരന്തരമുള്ള ജപ്തി ഭീഷണിയെ തുടര്‍ന്ന് മനംനൊന്ത് ജീവനൊടുക്കിയ കല്ലുവാതുക്കല്‍ ശാസ്ത്രിമുക്ക് പുന്നാംകോണം ചരുവിളപുത്തന്‍വീട്ടില്‍ വിജയന്റെ ഭാര്യയും മകളും ബാങ്ക് അധികൃതര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി. കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പാരിപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. അഞ്ചു വര്‍ഷം മുമ്പാണ് ഇളംകുളം സര്‍വീസ് സഹകരണബാങ്കില്‍ നിന്നും വീടും പുരയിടവും ഈടുവച്ച് വിജയന്‍ 75000 രൂപ ലോണ്‍ എടുത്തത്. ഭാര്യയുടെ രോഗത്തെ തുടര്‍ന്ന് തവണകള്‍ അടയ്‌ക്കാനായില്ല. ഇപ്പോള്‍ 1,63,130 രൂപക്ക് ഈ വസ്തു ബാങ്ക് ലേലത്തിന് വച്ചിരിക്കുകയാണ്. തവണകളായി അടയ്‌ക്കുന്നതിനും കാലയളവ് നീട്ടിക്കിട്ടുന്നതിനുമായി എംഎല്‍എയായ ജയലാലിന്റെ കത്തുമായി ബാങ്ക് സെക്രട്ടറിയെ സമീപിച്ചെങ്കിലും സെക്രട്ടറി കളിയാക്കുകയും അധിക്ഷേപിക്കുകയുമാണ് ഉണ്ടായത്. വനിത കൂടിയായ പ്രസിഡന്റ് അതിരൂക്ഷമായ ഭാഷയില്‍ കയര്‍ക്കുകയും ചെയ്തു. അടുത്ത ദിവസം ബാങ്കില്‍ നിന്നും ഒരുസംഘമെത്തി വീട്ടില്‍ നിന്നും ഉടന്‍ ഒഴിഞ്ഞുകൊടുക്കണമെന്നു ആവശ്യപ്പെട്ടു.
മരണത്തിന് കാരണക്കാരായ ബാങ്ക് സെക്രട്ടറി, പ്രസിഡന്റ്, സെയില്‍ ഓഫീസര്‍, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കെതിരെ മാനസിക പീഡനത്തിനും കൊലപാതകത്തിനും കേസെടുക്കണമെന്നും വിജയന്റെ ഭാര്യ പ്രസന്ന കൊടുത്ത പരാതിയില്‍ പറയുന്നു.
















