ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ 1000, 500 നോട്ടുകള്‍ അസാധുവാക്കിയത് ജില്ലയിലെ ചില വന്‍കിട കയര്ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് നേട്ടമായി. കാലങ്ങളായി തടഞ്ഞുവെച്ചിരുന്ന ആനുകൂല്യങ്ങള്‍ നോട്ട് അസാധുവാക്കിയതിന് ശേഷം ഇവിടങ്ങളില്‍ കൊടുത്തു തുടങ്ങി, നല്‍കുന്നത് അസാധുവാക്കിയ അഞ്ഞൂറിന്റെയും ആയിരത്തിന്റേയും നോട്ടുകളാണെന്ന് മാത്രം.
വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ സമരം നടത്തിയിട്ടു പോലും ലഭിക്കാത്ത ആനുകൂല്യങ്ങളാണ് കമ്പനി മാനേജുമെന്റുകള്‍ ഇപ്പോള്‍ നല്‍കുന്നത്.
കള്ളപ്പണമാണ് ഇത്തരത്തില്‍ വ്യപകമായി വിതരണം ചെയ്യുന്നതെന്നാണ് വിവരം. പ്രമുഖ സിപിഎം മന്ത്രിക്ക് അടുപ്പമുള്ള സ്വകാര്യ വന്‍കിട കയര്‍കയറ്റുമതി സ്ഥാപനമാണ് അസാധുവാക്കിയ നോട്ടുകള്‍ തൊഴിലാളികള്‍ക്ക് കൂടുതലായി നല്‍കുന്നത്. ഈ സ്ഥാപനത്തില്‍ മന്ത്രിക്ക് ഓഹരിപങ്കാളിത്തമുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ നോട്ടുകള്‍ അസാധുവാക്കിയതിനെതിരെ ഏറ്റവും ആദ്യം പൊട്ടിത്തെറിച്ചതും ഈ മന്ത്രിയായിരുന്നു. പൊതുവെ സൗമന്യനെന്ന് കരുതിയിരുന്ന മന്ത്രിയുടെ ഭാവമാറ്റം പാര്‍ട്ടി കേന്ദ്രങ്ങളില്‍ പോലും അമ്പരപ്പുളവാക്കിയിരുന്നു. മുന്‍കാലങ്ങളില്‍ ഈ കയര്കമ്പനിയിലെ വിഷയങ്ങളില്‍ ഇടതുയുണിയനുകള് ഇടപെട്ടാലും പരിഹാരമാകാത്തതിന് കാരണവും സിപിഎം നേതാവിന്റെ സ്വാധീനമായിരുന്നു.
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ചെറുകിട കയര്‍ഫാക്ടറികളില്‍ പ്രതിസന്ധി രൂക്ഷമാണെന്ന് പ്രചരിപ്പിച്ച് സമര രംഗത്തിറങ്ങാന്‍ സിപിഎം ശ്രമിക്കുന്നതിനിടെയാണ് ചില വന്‍കിട കമ്പനികള്‍ അസാധു നോട്ടുകള്‍ നല്കി കള്ളപ്പണം വെളുപ്പിക്കുന്ന സംഭവങ്ങളും പുറത്തു വരുന്നത്. ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ചെറുകിട ഫാക്ടറികള്‍ക്കോ, തൊഴിലാളികള്‍ക്കോ ഗുണപ്രദമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
കൃത്യമായി ഓര്‍ഡറുകള്‍ പോലും കയര്‍കയറ്റുമതി കമ്പനികള്‍ ചെറുകിട ഫാക്ടറികള്‍ക്ക് നല്‍കാറില്ല. ഇപ്പോഴത്തെ പ്രതിസന്ധി കയര്‍ഫെഡ്, കയര്‍ കോര്പ്പറേഷന് അടക്കമുള്ള സ്ഥാപനങ്ങള്‍ ഉത്പന്നങ്ങള്‍ സംഭരിക്കാനും വില നല്‍കാനും തയ്യാറായാല്‍ പരിഹരിക്കാന്‍ കഴിയുമെന്നും പകരം പ്രശ്നം ആളിക്കത്തിച്ച് രാഷ്ട്രീയ മതലെടുപ്പിനാണ് സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: