ആലപ്പുഴ: കണ്‍സ്യൂമര്‍ഫെഡിലെ കോടികളുടെ അഴിമതി കേസുകളില്‍ ഉന്നതര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം. സര്‍ക്കാര്‍ മാറിയിട്ടും പ്രതികളായ ഉദ്യോഗസ്ഥരെ ഉന്നത തസ്തികകളില്‍ നിലനിര്‍ത്തിയിരിക്കുകയാണ്. ഇത് ഒത്തുകളിയുടെ ഭാഗമാണ്. ഇടതു വലതു യൂണിയന് നേതൃത്വങ്ങള്‍ അഴിമതിക്കേസുകള്‍ അട്ടിമറിക്കുന്നതില്‍ ഒറ്റക്കെട്ടാണ്.
ഫെഡിലെ ആഭ്യന്തര അന്വേഷണ സംഘം വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 105 കോടിയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. സബ്കമ്മറ്റിയുടെ അന്വേഷണത്തിലും ക്രമക്കേട് തെളിഞ്ഞു. വിജിലന്‍സും അഴിമതികള്‍ അന്വേഷിച്ച് കേസെടുത്തു. എന്നാല്‍ പ്രതിക്കൂട്ടിലായവര് ഉന്നത സ്ഥാനങ്ങളില്‍ തുടരുകയാണ്. 2013 സപ്തംബറിലാണ് ആഭ്യന്തര അന്വേഷണ സംഘം അഴിമതി നടന്നതായി റിപ്പോര്‍ട്ട് നല്‍കിയത്.
ഒരു പ്രതി സിഐടിയു യൂണിയന് സംസ്ഥാന സെക്രട്ടറി എം. ഷാജി കരിക്കോട് നീതി വിതരണ കേന്ദ്രത്തിലാണ് ജോലി ചെയ്യുന്നത്. ക്രമക്കേട് നടന്ന കാലത്ത് റീജണല്‍ മാനേജര്‍, സീനിയര്‍ മാനേജര്‍, പച്ചക്കറി വ്യാപാരത്തിന്റെ സംസ്ഥാന ചുമതല എന്നിവ വഹിച്ചിരുന്നു. മറ്റൊരു പ്രതി ഐഎന്‍ടിയുസി യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. പ്രദീപ് കുമാര്‍ ഫെഡിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറാണ്. ക്രമക്കേട് നടക്കുമ്പോള്‍ പര്‍ച്ചേസ് കമ്മറ്റിയംഗമായും ഐടി വിഭാഗത്തിന്റെ സീനിയര്‍ മാനേജരായും ചീഫ് ഓപ്പറേറ്റിങ് ഓഫീസറായും പ്രവര്‍ത്തിച്ചിരുന്നു.
രണ്ട് വിജിലന്‍സ് കേസുകളില്‍ പ്രതിയായ എ. ജഗദീശ്വരി ഐടി വിഭാഗത്തില്‍ സീനിയര്‍ മാനേജരാണ്. സിഐടിയു യൂണിയന്റെ സംസ്ഥാന കമ്മറ്റിയംഗമാണ്.
രണ്ടു വിജിലന്‍സ് കേസുകളില്‍ പ്രതിയായ സിഐടിയു യൂണിയന് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അനില്‍കുമാര്‍ ചീഫ് സോണല്‍ മാനേജരാണ്. ക്രമക്കേട് നടക്കുന്ന സമയത്ത് തൃശ്ശൂര്‍, കൊല്ലം സീനിയര്‍ മാനേജരായിരുന്നു. രണ്ടു കേസുകളില്‍ പ്രതിയായ സിഐടിയു യൂണിയന് സംസ്ഥാന സെക്രട്ടറി കെ. അജിത്ത് കുമാര്‍ കൊല്ലം മെഡിക്കല്‍ വെയര്‍ഹൗസില്‍ ജോലി ചെയ്യുന്നു. മറ്റൊരു പ്രതിയും മുന്‍ എംഡി റിജി ജി. നായരുടെ ഡ്രൈവറും സിഐടിയു നേതാവുമായ വി. കെ. മധു ആലുവ നീതി വിതരണ കേന്ദ്രത്തിലാണ്.
രണ്ടു കേസുകളിലെ പ്രതി സജിതാ കുമാരി എറണാകുളം സെന്‍ട്രല്‍ സോണല്‍ ഓഫീസില്‍ അക്കൗണ്ട്സ് മാനേജരാണ്. ക്രമക്കേട് കാലത്ത് വിദേശമദ്യ വ്യാപാരത്തിന്റെ ചുമതല വഹിച്ചിരുന്നു. ഒരു കേസില്‍ പ്രതിയായ മൂന് ചീഫ് മാനേജര്‍ ആര്. ജയകുമാറിന്റെ ഡ്രൈവര്‍ ആര്. രമേഷ് കുമാര്‍ കൊല്ലം മെഡിക്കല്‍ വെയര്‍ഹൗസിലാണ്. സിഐടിയു യൂണിയന് ജനറല്‍ സെക്രട്ടറിയും മുന്‍ ചീഫ് മാനേജരുമായിരുന്ന ആര്. ജയകുമാര്‍ മാത്രമാണ് സസ്പെന്‍ഷനില്‍ കഴിയുന്നത്. ജയകുമാറിനെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം കടുത്ത സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. ജോലിയില്‍ പ്രവേശിപ്പിക്കാന്‍ നീക്കം നടന്നെങ്കിലും മാദ്ധ്യമങ്ങളില്‍ വാര്‍ത്തയായ സാഹചര്യത്തില്‍ പിന്‍വലിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: