ശാസ്താംകോട്ട: അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ ജില്ലയിലെ സര്‍വീസ് സഹകരണ ബാങ്കുകളിലേക്ക് കോടികള്‍ ഒഴുകി.
ജില്ലയിലെ 124 സര്‍വീസ് സഹകരണ ബാങ്കുകളില്‍ വന്ന തുകകളുടെ കണക്കുകള്‍ തിട്ടപ്പെടുത്താന്‍ കഴിയുന്നതിലും അപ്പുറമാണ്. സഹകരണ സ്ഥാപനങ്ങളില്‍ മുക്കാല്‍ പങ്കും ഭരിക്കുന്നത് ഇടതുപക്ഷമാണ്. 50ല്‍ താഴെ ബാങ്കുകളില്‍ മാത്രമാണ് യുഡിഎഫ് ഭരണസമിതി നിലവിലുള്ളത്.
കണക്കില്‍പ്പെടാത്ത പണമുള്ളവരെ സഹായിക്കാന്‍ ഇരുമുന്നണികളും ശ്രമിച്ചിട്ടുണ്ട്. ഇത്തരക്കാരുടെ കള്ളപ്പണം സുരക്ഷിതമായി സഹകരണബാങ്കുകളില്‍ നിക്ഷേപിക്കാന്‍ ഇവര്‍ അവസരം നല്‍കി. സഹകരണബാങ്കുകളിലെത്തുന്ന പണത്തെക്കുറിച്ച് ആര്‍ബിഐയെ അറിയിക്കേണ്ട എന്നായിരുന്നു കഴിഞ്ഞ ദിവസം വരെയുള്ള നിയമം. ഇതു സംബന്ധിച്ചുള്ള വാക്കാല്‍ നിര്‍ദ്ദേശം ഓറല്‍ ഡയറക്ടര്‍ കേന്ദ്ര ധനകാര്യ വിഭാഗം നല്‍കിയിട്ടുണ്ട്. ഇതിന്റെ മറവിലാണ് കള്ളപ്പണത്തിന്റെ ഒഴുക്ക് നടന്നിരിക്കുന്നത്. എന്നാല്‍ ആദായനികുതി വകുപ്പ് സഹകരണബാങ്കുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നെന്ന സൂചന നല്‍കിയതോടെ സഹകരണബാങ്കുകളുടെ പ്രധാനബാങ്കായ ജില്ല സഹകരണബാങ്കും കുഴഞ്ഞ മട്ടാണ്. ജില്ലാ സഹകരണ ബാങ്കുകള്‍ ഇതിനോടകം കോര്‍ബാങ്കിംഗ് സിസ്റ്റത്തിലേക്ക് വന്നുകഴിഞ്ഞു.
നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്റെ കീഴിലായ ജില്ലാ സഹകരണ ബാങ്കുകള്‍ തങ്ങളുടെ അക്കൗണ്ടിലേക്ക് വരുന്ന തുകയുടെ യഥാര്‍ത്ഥ കണക്ക് കാണിക്കണം. ഇതിനാല്‍ ആദായ നികുതിവകുപ്പിന്റെ പരിശോധന കൂടാതെ ജില്ലാസഹകരണ ബാങ്കും സര്‍വീസ് സഹകരണബാങ്കുകളോടും വിശദീകരണം ആരായും. ജില്ലാ ബാങ്കിന്റെ പേയ്‌മെന്റ് സിസ്റ്റം നിയന്ത്രിക്കുന്ന ആര്‍ബിഐ ഇക്കാര്യത്തില്‍ നിലപാടെടുക്കുമെന്നാണ് സൂചന.
















