അസുര ചക്രവര്‍ത്തിയായിരുന്ന മഹാബലിയുടെ കഥയുമായി ഓണം എങ്ങനെ ബന്ധപ്പെട്ടു എന്നത് തര്‍ക്കവിഷയം തന്നെ. ബലി അഹങ്കാരിയാണെന്നും അതിമോഹമുണ്ടെന്നും ദേവലോകാക്രമണത്തോടെ തെളിഞ്ഞു. ദേവന്മാരുടെ അമ്മ അദിതി മഹാവിഷ്ണുവിന്റെ അടുക്കല്‍ അഭയം തേടി. അവയുടെ ഗര്‍ഭത്തില്‍ ജനിച്ച് ദേവലോകം വീണ്ടെടുത്തു തരണമെന്ന് മഹാവിഷ്ണു. അപ്രകാരം വാമനനായി ജനിച്ചു.
നര്‍മ്മദാ തീരത്ത് യാഗം നടത്തിക്കൊണ്ടിരുന്ന ബലിയെ സമീപിച്ചു. ദാനശീലനായതിനാല്‍ ഭിക്ഷ യാചിച്ചു വന്ന സുന്ദരനായ ബ്രാഹ്മണവേഷധാരിയായ വാമനനെ യാഗശാലയിലേക്ക് കടത്തിവിട്ടു. എന്താണാവശ്യമെന്ന് ബലി. മൂന്നടി മണ്ണ് മതിയെന്ന് വാമനന്‍. അപകടം മണത്തറിഞ്ഞ ആചാര്യനും ഗുരുവുമായ ശുക്രാചാര്യന്‍ ബലിയെ തടഞ്ഞു. പക്ഷെ സത്യധര്‍മാദികളിലും വാക്കിലും ഉറച്ചുനിന്ന ബലി വാക്കുകൊടുത്തു. ഉടന്‍ വാമനന്‍ വിശ്വരൂപമെടുത്ത് ആകാശത്തോളം വളര്‍ന്ന് രണ്ട് ചുവട് അളന്നപ്പോള്‍ ഭൂമിയും സ്വര്‍ഗവും തീര്‍ന്നു. ഇനിയോ?
വാമനന്‍ ശിരസ്സു താഴ്‌ത്തി. സന്ദര്‍ഭമനുസരിച്ച് പ്രഹ്ലാദന്‍ എത്തി. വരുണപാശംകൊണ്ട് ബലിയെ വരിഞ്ഞുകെട്ടി ഗരുഡനും സാന്നിദ്ധ്യമറിയിച്ചു. മോചിപ്പിക്കാന്‍ ബ്രഹ്മാവ് അഭ്യര്‍ത്ഥിച്ചു. വാമനന്റെ മറുപടി ”സ്വത്തു നഷ്ടപ്പെട്ടു. പദവി നഷ്ടപ്പെട്ടു. എന്നിട്ടും വാക്കു പാലിച്ചു. സത്യധര്‍മാദികള്‍ക്കും വേണ്ടി നിലകൊണ്ടു. അതിനാല്‍ സുതലത്തിലേക്കയക്കണം.”
വാമനമൂര്‍ത്തി അനുഗ്രഹിച്ച് പ്രഹ്ലാദനോടൊപ്പം സുതലത്തിലേക്കയക്കുന്നു. ഗദയുമായി വാമനന്‍ കാവലുണ്ടെന്ന അറിയിപ്പും കൊടുത്തു.
പുരാണ ഇതിഹാസങ്ങളില്‍ ഇങ്ങനെ അഹങ്കാരം ശമിപ്പിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ ഉണ്ടല്ലോ. വില്ലൊടിച്ചുവരുന്ന രാമനോട് എതിരിടുന്ന ബലരാമ-പരശുരാമകഥ
”മാര്‍ഗ്ഗമദ്ധ്യേ കിടക്കുന്ന മര്‍ക്കട നീയങ്ങുമാറിക്കിടശഠ”
ഇങ്ങനെ എത്ര വേണമെങ്കിലും.
ബലി എങ്ങനെ പരാജിതനായി.
$ ഗുരുവും ആചാര്യനുമായ ശക്രാചാര്യനെ ധിക്കരിച്ചു.
$ തന്നെക്കാള്‍ വലിയ ധര്‍മിഷ്ഠനില്ലെന്നഹങ്കരിച്ചു. ഇവനാരെടാ മൂന്നടിമണ്ണു ചോദിക്കാന്‍ എന്നു പരിഹസിച്ചു.
$100 യാഗങ്ങള്‍ ദേവേന്ദ്രപദം നിലനിര്‍ത്താനുള്ള അതിമോഹം.
ബലി കേരള ചക്രവര്‍ത്തിയായിരുന്നു എന്നോ ചിങ്ങത്തിരുവോണത്തില്‍ പ്രജകളെ കാണാന്‍ വാമനനില്‍നിന്ന് വരം നേടിയിരുന്നു എന്നോ പുരാണത്തിലില്ല. ഒരടിത്തുമില്ല.
വാമനമൂര്‍ത്തിയുടെ അവതാരം തിരുവോണ നാളില്‍ ബലി ഭരണത്തെ സ്വപ്‌നസുന്ദരമായ പൂക്കളമാക്കി ഹൃദയത്തില്‍ താലോലിച്ചു. സമൂഹമനസ്സ് ഏറ്റെടുത്തു. തൃക്കാക്കര അപ്പനായി വിഷ്ണുവിന്റെ അവതാരമായ വാമനനെ ആരാധിക്കുന്നു.
പൂക്കളം സമൂഹമനസ്സില്‍ നിറക്കുന്നത് ബഹുസ്വരതയാണല്ലോ.തായ്‌ലന്റ്, ജപ്പാന്‍, ഫിലിപ്പീന്‍സ്, ഹവായ് ദ്വീപുകള്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ ഇതേ ആഘോഷങ്ങളുണ്ടെന്നും സഞ്ചാര സാഹിത്യകാരന്മാര്‍ എഴുതുന്നു. കുമ്മാട്ടിക്കളി, ഓണവട്ടന്‍ (വലിയ പപ്പടം കാച്ചി കെട്ടിതൂക്കും. അതു കടിച്ചെടുക്കാന്‍ ചാടിക്കളിക്കണം) തുമ്പി തുള്ളല്‍, പുരുഷന്മാര്‍ മഹാബലി പാട്ടുപാടി താളം ചവിട്ടുമ്പോള്‍ കിരീടംവച്ച് കുരുത്തോലക്കെട്ട് കിലുക്കി നൃത്തം ചവിട്ടുന്ന മധ്യവയസ്‌കര്‍, പ്രകൃതിയിലെ ഇലയും പൂവും ചേര്‍ന്ന വര്‍ണക്കാഴ്ചകള്‍ ഒരുക്കി പൂവടയുണ്ടാക്കാന്‍ വാഴയിലയും വഴനയിലയും തയ്യാറാക്കുന്ന കാഴ്ച.
ഊഞ്ഞാലിനുള്ള വള്ളി വെട്ടുന്നതുവരെ അസാധാരണ സൂക്ഷ്മതയോടെയാണ്. (ഇന്ന് കയറും പ്ലാസ്റ്റിക്കുമായി.)
”ഒന്നാലൊന്നു തൊടാതെ
ഒന്നിനെയും മൂന്നിനെയും നോവിക്കാതെ
കുന്നേല്‍ നില്‍ക്കുന്ന ഞാണ്ടവള്ളി
ഒന്നായി വെട്ടിയറുത്തിടേണം”
ആര്‍പ്പുവിളികളോടെ തൊട്ടുതൊഴിതിട്ട് ഒറ്റവെട്ടിന് മുറിക്കണം. നിയമവും കര്‍ക്കശം.
”തായ്‌വള്ളി വെട്ടല്ല്
തളിര്‍വല്ലി വെട്ടല്ല്
മരമൊടും നോവല്ല്
കിളികളും പ്‌രാകല്ല്”
ഇങ്ങനെയൊക്കെയാണ് ഓണം എത്തുന്നത്. ഇന്നത്തെ തലമുറക്കജ്ഞാതം. പറഞ്ഞുകൊടുക്കാന്‍ അപ്പൂപ്പന്മാരും അമ്മൂമ്മമാരുമില്ല. ചാനലില്‍ അവിയല്‍ വയ്‌ക്കാനും പായസം ഉണ്ടാക്കാനും താരങ്ങള്‍ ഉണ്ടാകും.
പ്രകൃതിയെ നോവിക്കാതെ, സ്‌നേഹിക്കാനും ഉപയോഗിക്കാനും സംരക്ഷിക്കാനും ഇത്ര ചെറുപ്പത്തില്‍ കുഞ്ഞുങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന വേറെ ഏത് നാടുണ്ട്?
















