വണ്ണപ്പുറം: 1971ന് മുമ്പ് കുടിയേറിയ കര്‍ഷകരെ ഗവണ്‍മെന്റ് ഒന്നടങ്കം കുടിയിറക്കുന്നു. വണ്ണപ്പുറം, മുള്ളരിങ്ങാട്, മുണ്ടന്‍മുടി, പട്ടയകുടി, തൊമ്മന്‍കുത്ത്, ഒടിയപാറ എന്നിവിടങ്ങളിലെ 350 ഓളം കുടുംബങ്ങളാണ് കുടിയിറക്ക് ഭീഷണി നേരിടുന്നത്.
എറണാകുളം തിരുവാങ്കുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നേച്ചര്‍ ലവേഴ്‌സ് മൂവ്‌മെന്റ് എന്ന പാരിസ്ഥിതിക സംഘടന കൊടുത്ത പൊതുഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. സംസ്ഥാനത്തെമ്പാടും ഇത്തരത്തില്‍ കുടിയേറിയവരെ ഒഴിപ്പിക്കാനും കോടതി നിര്‍ദ്ദേശമുള്ളതായാണ് വിവരം. ഇതിന്‍ പ്രകാരമുള്ള നടപടി ഉടന്‍ ആരംഭിക്കാനും ഉത്തരവില്‍ പറയുന്നു. 1971ന് മുമ്പ് വനഭൂമി ജണ്ഡകെട്ടി തിരിച്ച് കൈവശഭൂമിയും വനഭൂമിയും വേര്‍തിരിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ ജോയിന്റ് വേരിഫിക്കേഷനില്‍പെടാത്തതും പട്ടയംകിട്ടാത്തതുമായ കൃഷിക്കാരെയാണ് സര്‍ക്കാര്‍ ഒഴിപ്പിക്കുന്നത്. ഭൂമി ഒഴിഞ്ഞ് പോകണമെന്ന് അറിയിച്ചുകൊണ്ടുള്ള നോട്ടീസ് പലവീടുകളിലും കൊടുത്തുകഴിഞ്ഞു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ഓഡര്‍ കാളിയാര്‍ ഫോറസ്റ്റ് ഓഫീസില്‍ എത്തിയിട്ടുണ്ട.് എന്നാലും സര്‍ക്കാര്‍ ഓര്‍ഡര്‍ നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. കര്‍ഷകന്റെ എതിര്‍പ്പിനെ അവഗണിച്ച് കുടിയിറക്ക് നടപ്പാക്കാന്‍ പറ്റില്ലാ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ആദ്യം ജോയിന്റ് വേരിഫിക്കേഷന്‍ നടന്നത് കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. വ്യക്തവും സുതാര്യവുമായ വേരിഫിക്കേഷന്‍ നടത്തി കുടിയേറ്റ കര്‍ഷകര്‍ക്ക് പട്ടയം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
















