കാഞ്ഞിരപ്പള്ളി: ടൗണില്‍ സുരക്ഷയ്‌ക്കായി സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല. ട്രാഫിക് കുറ്റങ്ങള്‍ മുതല്‍ മാലിന്യ നിക്ഷേപം വരെയുള്ള പ്രശ്‌നങ്ങളില്‍ പോലീസിന് ഏറെ സഹായകമായിരുന്നു ടൗണിലെ നിരീക്ഷണ ക്യാമറകള്‍. ക്യാമറകള്‍ കണ്ണടച്ചതോടെ നഗര സുരക്ഷയ്‌ക്ക് സഹായകമായ പ്രധാന പദ്ധതിയാണ് പാളുന്നത്.
അറ്റകുറ്റ പണികള്‍ സമയത്തിന് നടത്താതിരുന്നതാണ് ക്യാമറകള്‍ കൂട്ടത്തോടെ തകരാറിലാകാന്‍ കാരണം. പതിനാറ് ക്യാമറകളിലൂടെ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെ ദൃശ്യങ്ങള്‍ രാത്രിയും പകലും ലഭ്യമായിരുന്ന സ്‌റ്റേഷനില്‍ ഇപ്പോള്‍ ഒരു ക്യാമറയിലെ പോലും ദൃശ്യങ്ങള്‍ ലഭ്യമല്ല.
നാലു വര്‍ഷം മുന്‍പ് 6.5 ലക്ഷം രൂപ ചിലവഴിച്ചാണ് പട്ടണത്തില്‍ പതിനാറിടങ്ങളില്‍ ഗ്രാമപഞ്ചായത്ത് ക്യാമറകള്‍ സ്ഥാപിച്ചത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ പേട്ട ജംങ്ഷന്‍, ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ മൂന്ന് ക്യാമറകള്‍ വീതവും തിരക്കേറിയ കെ. കെ. റോഡില്‍ മൂന്നിടങ്ങളിലും, സിവില്‍ സ്‌റ്റേഷന്‍ പരിസരത്തും, കുരിശുങ്കല്‍ ജംങ്ഷനിലും സ്ഥാപിച്ച ക്യാമറകള്‍ക്ക് പുറമെ പുത്തനങ്ങാടി റോഡില്‍ കെ.എസ്.ഇബി ജംങ്ഷന് സമീപവും, ഗ്രോട്ടോ ജംങ്ഷനിലും, തമ്പലക്കാട് റോഡിലും ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ നഗരത്തിന്റെ പ്രധാനഭാഗങ്ങള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു.
കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കിയ പദ്ധതി പ്രകാരം ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ അമേരിക്കന്‍ നിര്‍മ്മിത ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്. മഴയും വെയിലുമേറ്റ് നില്‍ക്കുന്ന ക്യാമറകള്‍ക്ക് കൃത്യമായി നടത്തേണ്ട അറ്റകുറ്റ പണികള്‍ പഞ്ചായത്ത് നടത്താത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തുന്നതിന് ഓരോ വര്‍ഷവും നടത്തേണ്ട വാര്‍ഷിക സര്‍വ്വീസിങ്ങിന് പദ്ധതിയുടെ 10 ശതമാനം തുക കെല്‍ട്രോണില്‍ അടക്കണമെന്നാണ് വ്യവസ്ഥ. 65000 രൂപ ഇത്തരത്തില്‍ അടക്കണമെന്നിരിക്കെ തകരാറുകള്‍ പരിഹരിക്കുന്നതിന് 48000 രൂപ അടച്ചാല്‍ മതിയെന്ന് കെല്‍ട്രോണ്‍ അധികൃതര്‍ വ്യക്തമാക്കിയെങ്കിലും തുക അടയ്‌ക്കുന്നതില്‍ പഞ്ചായത്ത് വീഴ്ച വരുത്തുകയായിരുന്നു. ക്യാമറകളുടെ തകരാറുകള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമന്ന് ആവശ്യമുയര്‍ന്നു.
















