കൊച്ചി: വ്യവസായ മന്ത്രി ഇ.പി. ജയരാജനാണ് ആരോപിതന് എങ്കിലും, ഒരു ഭരണത്തില്‍, ഭരണത്തലവന് തന്നെയാണ്, ഉത്തരവാദി. അതിനാല്‍, ജയരാജന് ചെയ്ത തെറ്റിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിയാനാവില്ല.
ഭരണനിയമം (Admini-strative Law) പറയുന്നത്, തലവനാണ് ഉത്തരവാദി (respondent superior) എന്നാണ്. കാരണം, സുധീര്‍ നമ്പ്യാരെ മാനേജിംഗ് ഡയറക്ടറാക്കുന്ന ഉത്തരവിന്റെ കോപ്പി എല്ലാവര്ക്കും അയച്ചിട്ടുണ്ട്. അഡീഷനല്‍ സെക്രട്ടറി തയ്യാറാക്കുന്ന സര്‍ക്കാര്‍ ഉത്തരവില്‍, ‘ഗവര്‍ണര്‍ക്കുവേണ്ടി, അഡീഷനല്‍ സെക്രട്ടറി’ എന്നാണ് ഒടുവില്‍ പറയുക. അങ്ങനെ, എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം ഗവര്‍ണര്‍ക്കുമുണ്ട്.
ജയരാജന് ചെയ്തത് സത്യപ്രതിജ്ഞാ ലംഘനമാകയാല്‍, ഗവര്‍ണര്‍ക്ക് അതു ചോദ്യം ചെയ്യാം. ‘പക്ഷഭേദമില്ലാതെ’ പ്രവര്‍ത്തിക്കും എന്നാണ്, സത്യപ്രതിജ്ഞ. സ്വന്തം ബന്ധുക്കളോട് പക്ഷപാതം കാട്ടിയ ഒരു മന്ത്രിക്ക് , ‘പക്ഷഭേദമില്ലാതെ’ പ്രവര്‍ത്തിച്ചു എന്നവകാശപ്പെടാനാവില്ല.
അതുപോലെ തന്നെ, താന്‍ അറിഞ്ഞല്ല നിയമനം എന്നു വിജയന് അവകാശപ്പെടാനാവില്ല. അങ്ങനെ അദ്ദേഹം ധ്വനിപ്പിച്ചിട്ടുണ്ട്. ഉത്തരവിന്റെ കോപ്പി അദ്ദേഹവും കണ്ടതാണ്.
അതിനുമപ്പുറം, എല്ലാ കാര്യവും ചെറിയതലത്തില് ചര്‍ച്ച ചെയ്തു തീരുമാനിക്കുന്ന രീതിയുള്ള ഒരു പാര്ട്ടിയായിരിക്കേ, പാര്‍ട്ടി അറിയാതെയാണ് ജയരാജന് ചെയ്തതെന്ന് വിശ്വസിക്കാനാവില്ല. ഇഎംഎസിന്റെ മകള്‍ രാധയ്ക്ക് ഒരു നിയമനം കിട്ടിയാല്‍, അത് പാര്‍ട്ടി അറിഞ്ഞില്ല എന്നുപറയാന്‍ പറ്റുമോ? തിരുവനന്തപുരത്ത് ഇക്കുറി പൊലിസിലെ സ്ഥലം മാറ്റം നടപ്പായപ്പോള്‍, അത് പാര്‍ട്ടി അറിഞ്ഞില്ലെന്ന്, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് ആഭ്യന്തര വകുപ്പ് കൂടിയുള്ള വിജയനോട് പരാതിപ്പെട്ടു.
നടപ്പാക്കിയ സ്ഥലംമാറ്റം പിന്‍വലിച്ച്, ജില്ലാ കമ്മിറ്റി തയ്യാറാക്കിയ പട്ടികയനുസരിച്ചായിരുന്നു പിന്നീട് സ്ഥലം മാറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: