കൊച്ചി: എന്‍ഡിഎ സംഘടനാ പ്രവര്‍ത്തനം വ്യാപകവും ശക്തവുമാക്കാന്‍ ഇന്നലെ ചേര്‍ന്ന എന്‍ഡിഎ സംസ്ഥാന സമിതിയോഗം തീരുമാനിച്ചു. യുഡിഎഫിനും എല്‍ഡിഎഫിനും ബദലായി ശക്തമായ രാഷ്ട്രീയ പാര്‍ട്ടിയായി എന്‍ഡിഎയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ചെയര്മാന് കുമ്മനം രാജശേഖരന് പറഞ്ഞു. ഇതിന്റെ ഭാഗമായി ജില്ലകളില്‍ നവംബര്‍ 8 മുതല്‍ 16 വരെ വിപുലമായ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കും.
തിരുവനന്തപുരം, കൊല്ലം 8-ാം തീയതി, പത്തനംതിട്ട ആലപ്പുഴ-9, കോട്ടയം, ഇടുക്കി-10, എറണാകുളം, തൃശൂര്‍-12, പാലക്കാട് മലപ്പുറം -13, കോഴിക്കോട്-14, കാസര്‍കോഡ് കണ്ണൂര്‍-15, വയനാട് -16 എന്നിങ്ങനെയാണ് കണ്‍വന്‍ഷനുകള്‍ നടക്കുന്നത്. ഇവിടെ ജില്ലാ കമ്മറ്റികള്‍ പുനഃസംഘടിപ്പിച്ച് ഔദ്യോഗികമായി നിലവില്‍ വരും. പഞ്ചായത്ത് ഉപരിതല പ്രവര്‍ത്തകരാണ് കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കുക. ബൂത്ത്, പഞ്ചായത്ത്, നിയോജക മണ്ഡല പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും.
സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ മേഖല റാലി സംഘടിപ്പിക്കും. തെക്കന്‍ മേഖല റാലി ജനുവരി 21നും മദ്ധ്യമേഖല റാലി ഫെബ്രുവരി 4നും വടക്കന്‍ മേഖലാ റാലി ഫെബ്രുവരി 25നും നടക്കും. അടുത്ത എന്‍ഡിഎ യോഗം നവംബര്‍ 2ന് ആലപ്പുഴയില്‍ നടക്കും. ഭീകരപ്രവര്‍ത്തനത്തിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് 8ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ ജ്വാലയും കൂട്ടധര്‍ണയും സംഘടിപ്പിക്കും.
വര്‍ദ്ധിച്ചുവരുന്ന ഭീകര പ്രവര്‍ത്തനങ്ങളില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. സംസ്ഥാനത്തെ ഐഎസ് അനുകൂല കാലാവസ്ഥയ്ക്ക് ഉത്തരവാദികള്‍ സംസ്ഥാനം ഭരിച്ച ഇടതുവലതു മുന്നണികളാണ്. പഴയ തീവ്രവാദ കേസുകളില്‍ ഒന്നുപോലും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഐഎസിന്റെ സ്വാധീനം പോലും കണ്ടെത്തിയത് എന്‍ഐഎയാണ്. കേരളപോലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല. കഴിവുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. ബിജെപി നേതാക്കള്‍, പോലീസ് ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍ എന്നിവരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയിട്ടും പ്രതിരോധ നടപടികള്‍ ഉണ്ടായിട്ടില്ല.
തീവ്രവാദത്തിനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകണം. ഭീകരപ്രവര്‍ത്തനത്തിനെതിരെ ജനമുന്നേറ്റം ഉണ്ടാക്കും. സിപിഎം അക്രമപ്രവര്‍ത്തനം, ദളിത് പീഡനം, പട്ടിണി മരണം എന്നിവയ്ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. പിന്നാക്കകാര്‍ക്കെതിരെ അതിക്രമങ്ങള്‍ നടന്ന പ്രദേശങ്ങള്‍ എന്‍ഡിഎ സംഘം സന്ദര്‍ശിക്കും. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രപട്ടികജാതി കമ്മീഷനും, ക്ഷേമവകുപ്പിനും നല്‍കും.
പട്ടിക ജാതി കമ്മീഷന് ഇടപെടണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ഇത്തരം കേസുകളില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ കാട്ടുന്ന അലംഭാവത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും കുമ്മനം പറഞ്ഞു.
വൈസ് ചെയര്മാന് രാജീവ് ചന്ദ്രശേഖര്‍ എംപി, കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി (ബിഡിജെഎസ്), കോ-കണ്‍വീനര്‍മാരായ പി.കെ. കൃഷ്ണദാസ് (ബിജെപി), രാജന് കണ്ണാട്ട് (കേരള കോണ്‍ഗ്രസ്), സി.കെ.ജാനു (ജെആര്‍എസ്), രാജന് ബാബു (ജെഎസ്എസ്), അംഗങ്ങളായ ഒ. രാജഗോപാല്‍ എംഎല്‍എ (ബിജെപി), എം. മെഹബൂബ് (എല്‍ജെപി), വി.വി. രാജേന്ദ്രന് (എസ്ജെപി), കുരുവിള മാത്യു (എന്‍കെസി), കെ.കെ. പൊന്നപ്പന് (പിഎസ്പി), ആര്. പൊന്നപ്പന് (ജെഎസ്എസ്), വി. പ്രേമാനന്ദന് (എന്‍ഡിപി), വി. ഗോപകുമാര്‍ (ബിഡിജെഎസ്), സുനില്‍ തെക്കേടത്ത് (ജെആര്‍എസ്), അഹമ്മദ് തോട്ടത്തില്‍ (കേരള കോണ്‍ഗ്രസ്), കുമാര്‍ദാസ് (ജെആര്‍എസ്), എം. ഗണേശന് (ബിജെപി-സംസ്ഥാന സംഘടനാ സെക്രട്ടറി), എന്‍.കെ. മോഹന്‍ദാസ് (ബിജെപി- എറണാകുളം ജില്ലാ പ്രസിഡന്റ്) എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: