തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീചിത്രതിരുനാള്‍ ആശുപത്രിയില്‍ അടിയന്തരമായി നഴ്സുമാരെ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ജന്മഭൂമിയോട് പറഞ്ഞു. ജന്മഭൂമി പ്രസിദ്ധീകരിച്ച ഹൃദയശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന 4000 കുട്ടികളുടെ വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്നാണ് അടിയന്തര നടപടി. ശ്രീചിത്രയെക്കൂടാതെ മറ്റ് മെഡിക്കല്‍കോളേജുകളിലും കുട്ടികളുടെ ഹൃദയശസ്ത്രക്രിയ നടത്തുവാനുള്ള സംവിധാനം അടിയന്തര പ്രാധാന്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രിപറഞ്ഞു.
കേന്ദ്രശ്രദ്ധയില് കൊണ്ടുവരും: റിച്ചാര്‍ഡ് ഹേ എംപി
തിരുവനന്തപുരം: ഹൃദയ ശസ്ത്രക്രിയയ്ക്കായി 4000 കുട്ടികള്‍ ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ കാത്തിരിക്കുന്ന ദയനീയ സ്ഥിതി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയെ അറിയിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്ന് റിച്ചാര്‍ഡ് ഹേ എം.പി. പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി എത്രയും വേഗം ശ്രീചിത്രയിലെ പ്രശ്നത്തിന് പരിഹാരം കാണുമെന്നും റിച്ചാര്‍ഡ് ഹേ എംപി ജന്മഭൂമിയോട് പറഞ്ഞു.
രണ്ട് കിടക്കകള്‍ നല്‍കും: സുരേഷ്ഗോപി എംപി
തിരുവനന്തപുരം: ശ്രീചിത്രയില്‍ ഹൃദയശസ്ത്രകിയ നടത്തിയതിനുശേഷം കുട്ടികളെ കിടത്തേണ്ട 20 ലക്ഷം രൂപ വിലവരുന്ന രണ്ട് ഇന്‍ഫന്റ് വാമര്‍ കിടക്കകള്‍ അനുവദിക്കുമെന്ന് സുരേഷ് ഗോപി എം.പി അറിയിച്ചു. സ്റ്റാഫിന്റെ കാര്യത്തില്‍ താത്കാലിക ജീവനക്കാരെ ഉള്‍പ്പെടെ നിയമിക്കുവാനുള്ള നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച് എത്രയുംവേഗം സ്വീകരിക്കുമെന്നും സുരേഷ്ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: