കോഴിക്കോട്: അരവിന്ദ് മേനോന്, സിദ്ദാര്‍ത്ഥ്, ആര് ബാലശങ്കര്‍….ബിജെപി ദേശീയ കൗണ്‍സില്‍ മീറ്റിംഗില്‍ പങ്കെടുക്കുന്ന മലയാളികളാണിവര്‍. എന്നാല്‍ ഇവര്‍ കേരളത്തിന്റെ പ്രതിനിധികളല്ല. മറ്റ് സംസ്ഥാനങ്ങളിലും ദേശീയ തലത്തിലും ബിജെപിയുടെ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്ന നേതാക്കളായാണ് ഇവര്‍ കോഴിക്കോട്ട് എത്തിയിരിക്കുന്നത്.
ഇതില്‍ പ്രമുഖന് അരവിന്ദ് മേനോനാണ്. മധ്യപ്രദേശില്‍ ബിജെപിയുടെ തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് നേതൃത്വം നല്കിയ സംസ്ഥാന സംഘടനാ സെക്രട്ടറി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കഴിഞ്ഞാല്‍ എറ്റവും ശക്തനായ ബിജെപി നേതാവ്. ഇപ്പോള്‍ ദല്‍ഹി കേന്ദ്രമാക്കി ബിജെപിയുടെ സെല്ലുകളുടെ ചുമതല വഹിക്കുന്ന അരവിന്ദ് മേനോന് തൃശ്ശുര്‍ സ്വദേശിയാണ്. ഗുരുവായൂര്‍ മുല്ലശേരി പാടൂര്‍ നാരായണമേനോന്റെ മകന്.
ചെറുപ്പത്തിലെ ഹിന്ദുത്വാഭിമാനിയായ അരവിന്ദിനെ മികച്ച സംഘടനാപ്രവര്ത്തകനാക്കിയത് ബനാറസ് ഹിന്ദു സര്‍വകലാശാലയാണ്. ഗോവിന്ദാചാര്യയെപ്പോലുള്ള താത്വികാചാര്യന്മാരുടെ സമ്പര്‍ക്കവും സ്വാധിനവും സഹായകമായി. ബനാറസില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്തശേഷം യുപിയിലും ദല്‍ഹിയിലും പൂര്‍ണസമയപ്രവര്‍ത്തകനായി ബിജെപിക്കായി പ്രവര്‍ത്തിച്ചു. പിന്നീടാണ് മധ്യപ്രദേശിലേക്ക് പ്രവര്‍ത്തനം മാറ്റിയത്. ഒരുവര്‍ഷം മുന്‍പാണ് ദല്‍ഹിയിലേക്ക് നിയോഗിക്കപ്പെട്ടത്.
ബിജെപി ന്യൂദല്‍ഹി സംസ്ഥാനത്തിന്റെ സംഘടനാ ജനറല്‍ സെക്രട്ടറിയാണ് സിദ്ദാര്‍ത്ഥ്. പാലക്കാട് കുളപ്പുള്ളി സ്വദേശി. 15 വര്‍ഷം ആര്‍എസ്എസ് പ്രചാരകനായി ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന സിദ്ദാര്‍ത്ഥ് രണ്ടു വര്‍ഷം മുന്‍പാണ് ബിജെപിയിലേക്ക് നിയോഗിക്കപ്പെട്ടത്.
പാര്‍ട്ടി ബുദ്ധിജീവി വീഭാഗം കണ്‍വീനറാണ് ആര്. ബാലശങ്കര്‍. ചെങ്ങന്നൂര്‍ ആല സ്വദേശിയായ ബാലശങ്കര്‍ ഓര്‍ഗനൈസര്‍ ചീഫ് എഡിറ്ററായിരുന്നു.1967 ലെ ജനസംഘം ദേശീയ കൗണ്‍സിലിലും ഇതേപോലെ കേരളത്തിനു പുറത്തുനിന്ന് മലയാളി നേതാക്കള്‍ പ്രതിനിധികളായി എത്തി. കെ.കെ.നായരായിരുന്നു അതില്‍ പ്രമുഖന്.
ആലപ്പുഴ സ്വദേശിയായ നായര്‍ യുപി കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. അലഹബാദില്‍ മജിസ്ട്രേറ്റായിരിക്കുമ്പോള്‍ ഇദ്ദേഹമാണ് അയോധ്യയിലെ രാമക്ഷേത്രം തുറക്കാനുള്ള ചരിത്രപരമായ വിധി പ്രഖ്യാപിച്ചത്. ഐഎഎസ് ഉപേക്ഷിച്ച് ജനസംഘത്തില്‍ ചേര്‍ന്ന കെ.കെ.നായര്‍ 1967 ല്‍ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എംപി എന്ന നിലയിലാണ് കോഴിക്കോട്ടെ ജനസംഘം സമ്മേളനത്തിന് അദ്ദേഹം എത്തിയത്.
ജംഷഡ്പൂരിലെ ജനസംഘം ജില്ലാ ഭാരവാഹിയായിരുന്ന എറണാകുളം സ്വദേശി ആര്‍എംസി മേനോനായിരുന്നു കോഴിക്കോട് സമ്മേളനത്തില്‍ പ്രതിനിധിയായ മറ്റൊരു പ്രവാസി മലയാളി. തമിഴ്നാട്ടില്‍ നിന്ന് പ്രതിനിധികളായി മൂന്ന് മലയാളികളും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: