പത്തനംതിട്ട: നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ കാര്‍ കത്തി ദമ്പതികള്‍ മരിച്ച സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കരുനാഗപ്പള്ളി കോഴിവിള ചേരിത്തുണ്ടിയില് രാമകൃഷ്ണന് (57), ഭാര്യ ശുഭാ ബായി (50) എന്നിവരാണ് മരിച്ചത്.
കാര്‍ കത്തിച്ചത് എന്തുപയോഗിച്ചാണെന്ന് കണ്ടെത്തിയിട്ടില്ല. പഴയ പൊലീസ് സ്റ്റേഷനു സമീപം ആളൊഴിഞ്ഞ സ്ഥലത്താണ് കാര്‍ കത്തിയമര്‍ന്നത്. കാറില്‍ തീ കണ്ട പരിസരവാസികള്‍ വെള്ളമൊഴിച്ചു കെടുത്താന്‍ ശ്രമിച്ചു. പമ്പ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയപ്പോഴേക്കും കാര്‍ കത്തിയമര്‍ന്നു. ശുഭയെ ഡ്രൈവിംഗ് സീറ്റിലും രാമകൃഷ്ണനെ സമീപത്തെ ഓടയ്ക്കരികിലുമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്.
മുന്പിലെ ഇടതുഡോര്‍ തുറന്നിരുന്നു. തീ ആളിയപ്പോള്‍ രാമകൃഷ്ണന് പുറത്തേക്കു ചാടിയതാകാമെന്ന് സംശയിക്കുന്നു. കാറിനു സമീപത്തു നിന്ന് ലഭിച്ച ബാഗില്‍ രാമകൃഷ്ണന്റെയും ശുഭയുടെയും ഫോട്ടോ ലഭിച്ചു. പുറകില്‍ ‘മരിച്ചു കഴിഞ്ഞാല്‍ അറിയിക്കണം’ എന്ന കുറിപ്പോടെ മൂത്ത മകളുടെ പേരും ഫോണ്‍ നമ്പരും ചേര്‍ത്തിരുന്നു. അമ്മുവും ഉണ്ണിമായയുമാണ് മക്കള്‍. മരുമകന് പ്രദീപ്.
ഇന്നലെ രാവിലെ ഇളയ മകളുടെ ഭര്‍ത്താവ് സ്ഥലത്തെത്തി ബാഗും ചെരുപ്പും ഇരുവരുടേതാണെന്നു തിരിച്ചറിഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: