തിരുവനന്തപുരം : ഫ്ളാറ്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ത്രാണിയില്ലാത്ത കമ്പനി ആറന്മുള വിമാനത്താവള നിര്‍മ്മാണത്തിന്. വെബ്സൈറ്റില്‍ ‘100 കോടി യുഎസ് ഡോളര്‍’ വിപണി മൂല്യമുള്ള ആസ്തികള്‍ കൈയാളുന്നുവെന്ന് അവകാശപ്പെടുന്ന കെജിഎസ് ഗ്രൂപ്പ് തിരുവനന്തപുരത്ത് ഫ്ളാറ്റ് നിര്‍മ്മാണം തുടങ്ങിയ ശേഷം തങ്ങള്‍ പാപ്പരാണെന്ന് പറഞ്ഞ് ഫ്ളാറ്റോ പണമോ നല്‍കാതെ ഉടമകളെ വഞ്ചിച്ചു.
കെജിഎസ് ഗ്രൂപ്പ് നഗരത്തിലെ കണ്ണായ സ്ഥലമായ കവടിയാര്‍ ഗോള്‍ഫ്ലിങ്ക്സ് റോഡില്‍ 2010ല്‍ തുടങ്ങിയ കവടിയാര്‍ ഗ്രീന്‍സ്, കവടിയാര്‍ ഗാര്‍ഡന്‍സ് എന്നീ ഫ്ളാറ്റുകളുടെ പേരിലാണ് ഉപഭോക്താക്കളെ വഞ്ചിച്ചത്. 2011ല്‍ നിര്‍മ്മാണം ആരംഭിക്കുമെന്നും 2013ല്‍ പൂര്‍ത്തിയാക്കുമെന്നും പറഞ്ഞാണ് പണം പിരിച്ചത്. യുഎസ് ടെക്സസിലെ മലയാളി ദമ്പതികളായ മനോജ് നാരായണന് കുട്ടി കാരണവര്‍, കവിതാനായര്‍ എന്നിവര്‍ 86,54,174 രൂപയ്ക്കാണ് കെജിഎസ് ഗാര്‍ഡന്‍സില്‍ ഫ്ളാറ്റ് നമ്പര്‍ സി-10 ബുക്ക് ചെയ്തത്. 17 ലക്ഷം മുന്‍കൂര്‍ നല്കി. കെജിഎസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഓപ്പറേഷന് ഡോ. പി.ടി. നന്ദകുമാറാണ് കരാര്‍ ഒപ്പിട്ടത്.
2015 ആയിട്ടും ഫ്ളാറ്റ് നല്‍കിയില്ല. 2015 നവംബറില്‍ കരാര്‍ റദ്ദാക്കുകയാണെന്നും കെജിഎസ് ഗാര്‍ഡന്‍സ് മലബാര്‍ ഡവലപ്പേഴ്സിന് കൈമാറുന്നുവെന്നും കാട്ടി ഉപഭോക്താക്കള്‍ക്ക് കത്തുവന്നു. കത്തിനോടൊപ്പം വിചിത്രമായ ഒരാവശ്യം കെജിഎസിനുണ്ടായിരുന്നു. ഉടമകള്‍ തങ്ങള്‍ക്ക് ഫ്ളാറ്റ് വേണ്ട എന്നെഴുതി നല്കിയാല് പണം തിരികെ നല്‍കാമെന്നായിരുന്നു അത്. കത്ത് കിട്ടിയ ആനന്ദ്, കെജിഎസ് എംഡി: ജിജി ജോര്‍ജ്ജിനെ വിളിച്ചപ്പോള്‍ തങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വ്യാവസായിക മാനദണ്ഡ പ്രകാരമുള്ള പലിശ നല്കി ഒത്തുതീര്പ്പിനാവില്ലെന്നുമായിരുന്നു മറുപടി. പിന്നീട് ഉപഭോക്താക്കള്‍ക്ക് എംഡി നല്കിയ അറിയിപ്പില്‍ പറഞ്ഞത്, കെജിഎസ് ഗാര്‍ഡന്‍സിന്റെ ഫൗണ്ടേഷന് പൈല് മൂന്നു തവണ ഇടിഞ്ഞതിനാല്‍ പദ്ധതി നടപ്പാക്കാനാവില്ലെന്നാണ്. പൈല് ഇടിഞ്ഞ സ്ഥലത്ത് ഇപ്പോള്‍ മലബാര്‍ ഡവലപ്പേഴ്സ് ഗ്രാന്‍സ് ഡെന്മാര്ക്ക് എന്ന ഫ്ളാറ്റ് സമുച്ചയം കെട്ടിപ്പൊക്കി.
കെജിഎസ് ഗ്രീന്‍സ് ഉപഭോക്താക്കള്‍ ചേര്‍ന്ന് സംഘടന രൂപീകരിച്ച് ആര്‍ടെക്കിന്റെ സഹായത്തോടെ പണിഏറ്റെടുത്തു. എന്നാല്‍ കെജിഎസ് ഗാര്‍ഡന്‍സില്‍ പണം മുടക്കിയവര്‍ വെള്ളത്തിലായി. മലബാര്‍ ഡെവലപ്പേഴ്സും കൈമലര്‍ത്തി. മലബാര്‍ ഡെവലപ്പേഴ്സ് കെജിഎസ് വിറ്റ ഫ്ളാറ്റുകള്‍ക്ക് ഉപഭോക്താക്കളെ തേടിയതോടെ കെജിഎസിന് പണം നല്കിയവര് വെട്ടിലായി. ഇരു ഗ്രൂപ്പുകള്‍ക്കുമെതിരെ ഉപഭോക്തൃ കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: