Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഒരു ക്രിസ്ത്യന്‍ ചതിയുടെ കഥ; കത്തനാരും യക്ഷിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2016, 03:58 pm IST
in Varadyam

ഹിന്ദുമതം വെടിഞ്ഞു മറുനാടന്‍ മതവിശ്വാസം സ്വീകരിച്ചതിന് ബന്ധുമിത്രാദികളും സമൂഹവും അവഗണിച്ച ആദ്യ കേരളീയ ക്രൈസ്തവര്‍ക്ക് തങ്ങളുടെ പുതുവിശ്വാസപ്രകാരം തന്നിഷ്ടത്തോടെ ജീവിക്കാനുള്ള അനുമതി ലഭിച്ചത് റാണി സേതു പാര്‍വതിബായ് തിരുവിതാംകൂര്‍ ഭരിക്കുമ്പോഴാണ്; 1815ലാണ് ചരിത്രപ്രധാനമായ ആ രേഖയില്‍ റാണി ഒപ്പു വച്ചത്. നിവര്‍ന്നു നില്‍ക്കാന്‍ ത്രാണി കിട്ടിയ അന്നത്തെ ക്രൈസ്തവര്‍ ഇംഗ്ലീഷ് മിഷനറിമാരുമായി ചേര്‍ന്ന് ആവിഷ്‌ക്കരിച്ച കൊടുംചതിയായിരുന്നു ‘കടമറ്റത്ത് കത്തനാരും പനയന്നാര്‍കാവ് യക്ഷിയും’ എന്ന മലദൂഷിത കെട്ടുകഥ.

ഒരു മാല്ല്യത്തിലെ മലരുകള്‍പോലെ ചേര്‍ത്തു കൊരുക്കപ്പെട്ടിരിക്കുന്ന ചെങ്ങന്നൂര്‍, പത്തനംതിട്ട, ചങ്ങനാശ്ശേരി, തിരുവല്ല, കുട്ടനാട്, മാവേലിക്കര, കായംകുളം എന്നീ ഏഴ് മധ്യതിരുവിതാംകൂര്‍ താലൂക്കുകളിലെ അന്നത്തെ വലിയ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ പരുമല പനയന്നാര്‍കാവ് ദേവീക്ഷേത്രത്തെ നശിപ്പിക്കാനും, ഹിന്ദുദൈവങ്ങളേക്കാള്‍ ശക്തി ഫോറിന്‍ ദൈവങ്ങള്‍ക്കും പുണ്യാളച്ചന്മാര്‍ക്കും പള്ളീലച്ചന്മാര്‍ക്കും ആണെന്ന് വരുത്തിത്തീര്‍ത്ത് മതപരിവര്‍ത്തനം കൊഴുപ്പിക്കാനുമായി തട്ടിക്കൂട്ടപ്പെട്ട ഈ കഥയ്‌ക്കു പിന്നില്‍ ഒരുപാട് ഉപജാപങ്ങളും ഉപജാപകരുമുണ്ട്; ആദ്യം ദേവിയില്‍നിന്ന്തുടങ്ങാം:

പാലാഴിമഥന സമയത്ത് പൊങ്ങിവന്ന വേതാളം എന്ന ഭയങ്കരനായ പിശാചിനെ ശിവന്‍ വനത്തില്‍ കെട്ടിയിട്ടു. പാര്‍വതിയെ പുച്ഛിച്ച ദാരികനെ വധിക്കാന്‍ ശിവന്‍ ആദ്യം അയച്ച അറുപത് ദേവിമാരും പിന്നീടയച്ച ആറ് ദേവിമാരും തോറ്റോടിയപ്പോള്‍ തൃക്കണ്ണില്‍നിന്ന് പിറന്ന ഭദ്രകാളി, ശിവന്‍ ബന്ധനമുക്തനാക്കിയ വേതാളത്തിന്റെ പുറത്തു കയറി ദാരികനെ വധിച്ചു. കോപം തീരാതെ ദേവി ലോകം നശിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ മകളെ അടക്കി നിര്‍ത്താന്‍ ശിവന്‍ വഴിമധ്യേ ഉറക്കം നടിച്ചു കിടന്നു.

വാളുമായി അലറിപ്പാഞ്ഞു വരവേ അച്ഛന്റെ നെഞ്ചത്ത് അബദ്ധത്തില്‍ ചവിട്ടി നില്‍ക്കേണ്ടിവന്ന ഭദ്രകാളിയുടെ കോപവും അതോടെ കുറ്റബോധത്താല്‍ ആറിത്തണുത്തു. ശാന്തയായ മകളെ ശിവപാര്‍വതിമാര്‍ വിവാഹം ചെയ്ത് അയച്ചു. ദുഷ്ടനിഗ്രഹത്തിനായി ശിവന്‍ ‘ചാക്കാലപ്പെട്ടി’ തുറന്ന് മുപ്പത്തിമൂവായിരം പറ വീതം പലതരം മുത്തുകള്‍ അഥവാ വസൂരിവിത്തുകള്‍ ഭദ്രകാളിക്കു സമ്മാനിച്ചു. മുത്തുകള്‍ സ്വീകരിച്ച് ‘മുത്താരമ്മ’യായി മാറിയ ദേവി മുത്തു പതിപ്പിച്ച മുത്തുക്കുടയുമായി (വസൂരിയില്‍നിന്നു രക്ഷപ്പെടാന്‍ ദേവീപ്രീതിക്കായി ക്ഷേത്രങ്ങളില്‍ ആചരിച്ചു തുടങ്ങിയവയാണ് മുത്തുക്കുടകള്‍; എന്നാല്‍ കഥയറിയാതെ പെരുന്നാളുകള്‍ക്കും മുത്തുക്കുട പ്രധാനം) വസൂരി വിതറിയും ശമിപ്പിച്ചും വാണിയക്കുടി, വേളാര്‍ക്കുടി, വെള്ളാളക്കുടി, വിശ്വകര്‍മ്മക്കുടി, സ്വാമിയാര്‍ക്കുടി എന്നിങ്ങനെ പലജാതി ആള്‍ക്കാരുടെ ഗ്രാമങ്ങളില്‍ അവരുടെ കുലദൈവമായി ആയിരം കൊല്ലം വീതം കഴിഞ്ഞശേഷം അംബാസമുദ്രം ചുറ്റി കളിയിക്കാവിള, പാറശ്ശാലയും കടന്ന് മാവേലിക്കരയിലെ തട്ടാരമ്പലത്ത് പല സ്ഥലങ്ങളില്‍ താമസിച്ചു.

അന്ത്യത്തില്‍ പരുമല പനയന്നാര്‍കാവില്‍ സ്ഥിരവാസം ഉറപ്പിച്ചു. രാത്രിയില്‍ തീഗോളമായി പറന്നുവന്ന ദേവിയുടെ ഭീകരമുഖവും ഘോരാട്ടഹാസവും കഴുത്തിലണിഞ്ഞ കുടല്‍മാലകളും, കൂടാതെ കൂടെയുണ്ടായിരുന്ന കാലകണ്ഠി, നീലകണ്ഠി, ചൂലകണ്ഠി, കാലയക്ഷി, പ്രേതയക്ഷി, കരിങ്കാളി, കൊടുങ്കാളി, കൂളി തുടങ്ങിയ അനുചരരുടെ ബീഭത്സരൂപങ്ങളും കണ്ട് ഉഗ്രപിശാചിനിയായ യക്ഷിയായി തെറ്റിദ്ധരിക്കപ്പെട്ടതിനാല്‍ ആദ്യകാലത്ത് ദേവിയെയും ചിലരൊക്കെ പനയന്നാര്‍കാവ് യക്ഷിയെന്നു വിളിച്ചിരുന്നു. ഇതാണ് പനയന്നാര്‍ കാവ് ഭഗവതിയുടെ ചരിത്രം.

ഇനി കത്തനാരുടെ കള്ളക്കഥ

ദേവതാ സങ്കല്‍പമായ യക്ഷികള്‍ യക്ഷന്മാരുടെ ഭാര്യമാരാണ്. പൂനിലാവ് വഴിഞ്ഞൊഴുകുന്ന ചൊവ്വാ, വെള്ളി രാത്രികളില്‍ കണങ്കാല്‍ മുട്ടുന്ന തലമുടി അഴിച്ചിട്ട്, കാല്‍ച്ചിലമ്പ് കൈവള നാദവും പാലപ്പൂ വാസനയുമായി മനുഷ്യരക്തം മോഹിച്ച് അലയുന്ന കേരളീയ യക്ഷികളോളം മനോഹരമായ കല്‍പന ലോകത്ത് മറ്റൊരു മതത്തിലുമില്ല. ഒരു കരിമ്പനയോ ഇലഞ്ഞിയോ ഏഴിലംപാലയോ മലയാളിമനസ്സില്‍ സൃഷ്ടിക്കുന്ന പ്രഥമവികാരവും അവ യക്ഷികളുടെ വാസസ്ഥാനമാണെന്ന ഭയമാണ്. വടയക്ഷി, വിശാലയക്ഷി, മദനയക്ഷി, അന്തരയക്ഷി, സുന്ദരയക്ഷി, ആകാശചാരികളായ അംബരയക്ഷി തുടങ്ങി പല വിഭാഗക്കാരായി വിഭജിക്കപ്പെട്ടിരിക്കുന്ന യക്ഷികളില്‍ മനുഷ്യനെ കടിച്ചുകീറി രക്തം കുടിക്കുന്ന ഭയങ്കരികളും വെണ്‍മണിക്കഥയിലെ മാതിരി നല്ലവരുമുണ്ട്; ദുര്‍മ്മരണപ്പെട്ട സ്ത്രീകളുടെ പുനര്‍ജന്മവുമാണ് അവര്‍.

തുടങ്ങിവച്ചത് മണ്‍റോ

കേരളത്തില്‍ ഭദ്രകാളിയെ ഉഗ്രരൂപത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് പരുമല പനയന്നാര്‍കാവ് ക്ഷേത്രത്തിലാണ്. നൂറു കൊല്ലം മുമ്പുവരെ മധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രവും പനയന്നാര്‍കാവ് ആയിരുന്നു. വസൂരി അഥവാ ‘അമ്മവിളയാട്ടം’ മനുഷ്യരെ കൊന്നൊടുക്കിയ അക്കാലത്ത് ദേവീപ്രീതിക്കായി കൊടുങ്ങല്ലൂരിലോ പനയന്നാര്‍കാവിലോ പോകുന്നതായിരുന്നു മധ്യതിരുവിതാംകൂറുകാരുടെ രീതി. അക്കാലത്താണ് ക്ഷേത്ര വിധ്വംസകനായ കേണല്‍ ജോണ്‍ മണ്‍റോ പനയന്നാര്‍കാവ് ക്ഷേത്രത്തിലെ ആഭരണശേഖരം ബ്രിട്ടീഷ് സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ മാവേലിക്കര ക്യാംപ് ചെയ്യുന്നത്; അത്യുഷ്ണം മൂലം മൂത്രച്ചൂട് ബാധിച്ചിരുന്ന മണ്‍റോയ്‌ക്ക് അവിടെ വച്ച് രോഗം മൂര്‍ച്ഛിക്കുകയും നില്‍ക്കാനും ഇരിക്കാനും വയ്യാത്ത വിധത്തില്‍ വലയുകയും ചെയ്തു.

ആഭരണങ്ങള്‍ മണ്‍റോയെ കാണിച്ച് ബോദ്ധ്യപ്പെടുത്താന്‍ എത്തിയവരില്‍ നാട്ടുവൈദ്യം അറിയാവുന്ന ആരോ കൈയിലെ ഇലച്ചീന്തിലെ ദേവീപ്രസാദത്തില്‍ നിന്ന് അരച്ച ചന്ദനവും പൂവന്‍പഴവും എടുത്തു മണ്‍റോയ്‌ക്ക് നല്‍കി. അതു കഴിച്ച് രോഗശമനം വന്ന മണ്‍റോ ദേവിയില്‍ വിശ്വാസം തോന്നിയതുകൊണ്ടോ എന്തോ തന്റെ നീചപദ്ധതി ഉപേക്ഷിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങി.

ഇതേപ്പറ്റി ചിലര്‍ പറഞ്ഞിരിക്കുന്നത് മറ്റൊന്നാണെങ്കിലും അത് ശരിയാവാന്‍ വഴിയില്ല; കാരണം മൂത്രച്ചൂടിനുള്ള ഒറ്റമൂലി അരച്ച ചന്ദനം ഉരുളയാക്കി വിഴുങ്ങുന്നതോ പൂവന്‍പഴം പഞ്ചസാര ചേര്‍ത്തിളക്കി തിന്നുന്നതോ ആണെന്നതും, തിരുവനന്തപുരത്തുള്ള കാലത്ത് പാറശ്ശാലക്കാരായ ചില നാടാര്‍ വൈദ്യന്മാര്‍ ഈ രോഗത്തിന് മണ്‍റോയെ രഹസ്യമായി ചികിത്സിച്ചിരുന്നുവെന്ന അകത്തള സംസാരവും കൂട്ടി വായിക്കുമ്പോള്‍ കുറേക്കൂടി വിശ്വസനീയം അസുഖത്തിന്റെ കഥ തന്നെ.

കേരളത്തിലെ ആദ്യക്രൈസ്തവര്‍ ക്രിസ്തുമത പ്രചാരണവുമായി പരസ്യമായി ഇറങ്ങുന്നത് 1815നും 1836നും ഇടയ്‌ക്കുള്ള 21 കൊല്ലങ്ങള്‍ക്കുള്ളിലാണല്ലോ. അന്നാണ് തിരുനക്കര, തിരുവല്ലഭ ക്ഷേത്രങ്ങളുടെ വസ്തുവകകള്‍ കൈക്കലാക്കി കോട്ടയവും തിരുവല്ലയും കേന്ദ്രീകരിച്ച് നാടെങ്ങും കുരിശ് ഫാക്ടറികള്‍ പണിതു കൂട്ടാന്‍ നാടന്‍ ധ്വരമാരും മിഷനറിമാരും ‘എക്യൂമെനിക്കല്‍’ കൂടി തീരുമാനിക്കുന്നത്. അക്കാലത്തു തന്നെയാണ് ബഞ്ചമിന്‍ ബയ്‌ലിയും ജോസഫ് ഫെന്നും ഹോക്‌സ് വര്‍ത്തും അടക്കമുള്ള മിഷനറിമാര്‍ മാവേലിക്കരയിലും ചെങ്ങന്നൂരിലും തിരുവല്ലയിലും അട്ടിപ്പേറു കിടന്ന് ‘മതപരിവര്‍ത്തന സര്‍വകലാശാലകള്‍’ രൂപീകരിക്കാനുള്ള തീവ്രശ്രമങ്ങള്‍ ആരംഭിക്കുന്നതും.

ഹിന്ദുമതത്തിലെ തൊട്ടുകൂടായ്‌മ ഒന്നിനു പത്തായി പൊലിപ്പിച്ചു കാണിച്ചാല്‍ അവര്‍ണ്ണവിഭാഗങ്ങളെ കുരിശില്‍ തറയ്‌ക്കാന്‍ എളുപ്പമാണെന്ന് മനസ്സിലാക്കിയ അവര്‍ അതിനുവേണ്ടി തയ്യാറാക്കിയത് ഇരുതലമൂര്‍ച്ചയുള്ള പദ്ധതിയായിരുന്നു: കോട്ടയം കേന്ദ്രീകരിച്ച് കിഴക്കന്‍ പ്രദേശങ്ങളിലെ വനവാസികളെ കുരിശില്‍ തറയ്‌ക്കുക; അതേ സമയം തന്നെ തിരുവല്ല കേന്ദ്രമാക്കി മധ്യതിരുവിതാംകൂറിലും പടിഞ്ഞാറോട്ടുമുള്ള അസംഖ്യം ഈഴവപുലയാദി ഹിന്ദുക്കളെയും ക്രിസ്ത്യാനികളാക്കുക. രണ്ട് പദ്ധതികളും ഒരേ സമയം നടക്കണമെങ്കില്‍ ആദ്യം വേണ്ടത് നാടു നീളെ പള്ളികള്‍ പണിതു കൂട്ടുകയും, മുക്കാലും ഭൂമികളുടെ ഉടമസ്ഥരായ ക്ഷേത്രങ്ങളുടെ പക്കല്‍നിന്ന് പള്ളിനിര്‍മ്മാണത്തിന് ആവശ്യമായ വസ്തുവകകള്‍ കൈവശപ്പെടുത്തുകയുമാണെന്ന് മനസ്സിലാക്കിയ ക്രൈസ്തവര്‍ സായ്‌പിന്റെ സഹായത്തോടെ അതിനുള്ള കരുക്കള്‍ നീക്കുമ്പോഴാണ് അപ്രതീക്ഷിതമായി വലിയ ശത്രുവിനെ അവര്‍ക്കു നേരിടേണ്ടി വന്നത്- പത്തില്ലം പോറ്റിമാര്‍.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം തന്ത്രി തരണനല്ലൂര്‍, ഗുരുവായൂര്‍ തന്ത്രി ചേന്നാസ്, ശബരിമല തന്ത്രി താഴമണ്‍ തുടങ്ങിയവരേപ്പോലെ മധ്യ തിരുവിതാംകൂറിലെ അന്നത്തെ ക്ഷേത്രങ്ങളുടെ മുഖ്യതന്ത്രിമാരും ദേശനാഥന്മാരുമായിരുന്നു പത്തില്ലം പോറ്റിമാര്‍ എന്നറിയപ്പെട്ട ശക്തരായ പത്ത് ബ്രാഹ്മണകുടുംബങ്ങള്‍. അവരുടെ അന്നത്തെ പ്രശസ്തി മനസ്സിലാക്കാന്‍ ഉണ്ണുനീലി സന്ദേശത്തിലെ ‘അപ്പോള്‍ നിന്നെ തെളിവിലിളമണ്‍ മിക്ക മേച്ചേരിമറ്റും…’ എന്ന വരികള്‍ വായിച്ചാല്‍ മാത്രം മതി. ആ കൃതിയില്‍ സന്ദേശവാഹകനായി പോകുന്നത് വേണാട്ടു രാജാവ് ഇരവിയുടെ അനുജന്‍ ആദിത്യവര്‍മ്മനാണല്ലോ. തിരുവല്ലയിലെത്തി തിരുവല്ലഭനെ തൊഴുതശേഷം ‘മൂഗൃഹത്തിലവര്‍’ എന്ന പേരില്‍ ക്ഷേത്രചുമതല നിര്‍വ്വഹിക്കുന്ന അഴിയിടത്തു വിലക്കിലി, ഇളമണ്‍, മേച്ചേരി എന്നീ മൂന്നു ബ്രാഹ്മണരെ മുഖം കാണിക്കണം എന്നാണതിന്റെ അര്‍ത്ഥം. മര്യാദകളുടെ സീമകളെല്ലാം ലംഘിച്ച് ക്രൈസ്തവര്‍ തിരുവല്ലഭന്റെ ക്ഷേത്രഭൂമികള്‍ കൈയേറി കുരിശ് നാട്ടാനും പള്ളി പണിയാനും മതംമാറ്റാനും തുടങ്ങിയത് പത്തില്ലം പോറ്റിമാരെ ചൊടിപ്പിച്ചു. അതിനിടയിലാണ് കൂനിന്മേല്‍ കുരു പോലെ മറ്റൊരു പ്രശ്‌നം അമ്പലമണിയുടെ രൂപത്തില്‍ എത്തിയത്.

അമ്പലങ്ങള്‍ പണ്ടുമുതലേ വാസ്തുവിദ്യയും കൊത്തുമണികളും കൂറ്റന്‍ മതില്‍ക്കെട്ടും കമാനങ്ങളും എടുപ്പുകളും കൊണ്ട് പ്രൗഢ ഗംഭീരമാണല്ലോ; പള്ളികള്‍ ആള്‍പ്പാര്‍പ്പില്ലാത്ത പുരയിടങ്ങളുടെ മൂലയ്‌ക്ക് നിര്‍മ്മിച്ച ഓലപ്പുരയോ മണ്‍പുരകളോ ആയിരുന്നു. പള്ളികള്‍ ക്രമേണ പരിഷ്‌ക്കരിക്കാന്‍ തുടങ്ങിയപ്പോള്‍ അവിടെ അലങ്കാരങ്ങളായി എന്തൊക്കെ വേണമെന്ന് നിശ്ചയമില്ലാത്തതിനാല്‍, ഹീതര്‍ സംസ്‌കാരത്തില്‍ ഗവേഷണം നടത്തി പൗരാണിക റോമന്‍ ജനതയുടെ ഗോഥിക് കലകളും ലാറ്റിന്‍ ഭാഷയും ബസിലിക്കാ ചര്‍ച്ചും ബിഷപ്പ്-പോപ്പ് പദവികളുമൊക്കെ തങ്ങളുടേതാക്കിയതു പോലെ ഉജ്ജ്വലമായ ഹിന്ദുസംസ്‌കാര മുദ്രകള്‍ സ്വന്തമാക്കാനാണ് ക്രൈസ്തവര്‍ നിശ്ചയിച്ചത്; അങ്ങനെ അമ്പലങ്ങളിലെപ്പോലെ ഓട്ടുമണികളും വാര്‍പ്പും വിളക്കുമൊക്കെ പണിയാനുള്ള ദുരാശയുമായി പള്ളിക്കാര്‍ മുന്നോട്ടു നീങ്ങിയെങ്കിലും വളരെ പെട്ടെന്ന് ആ മോഹം കൂമ്പടഞ്ഞു.

കേരളത്തില്‍ നൂറ്റാണ്ടുകളായി ഓട്ടുമണികളും വിളക്കുമൊക്കെ നിര്‍മ്മിച്ചിരുന്നത് പരുമലയിലെ മാന്നാറില്‍ താമസിക്കുന്ന തമിഴ് വിശ്വകര്‍മ്മ സമൂഹമായിരുന്നു. പത്തില്ലം പോറ്റിമാരുടെ അനുമതിയില്ലാതെ അന്യമതക്കാരുടെ ആരാധനാലയത്തിലേക്ക് ഓട്ടുമണിയും സാമഗ്രികളും തരില്ലെന്ന് അവര്‍ വ്യക്തമാക്കിയതായിരുന്നു ക്രൈസ്തവരുടെ ദുര്‍മോഹം പൊലിയാന്‍ ഇടയാക്കിയത്. ഇത് വിശ്വകര്‍മ്മജരോട് ക്രൈസ്തവര്‍ക്ക് നീരസത്തിനുള്ള കാരണമായി. മുത്താരമ്മ പരുമലയിലെ തമിഴ് വിശ്വകര്‍മ്മജരുടെ കുലദൈവമാണെന്നതും, കൂടാതെ അവരുടെ അപേക്ഷപ്രകാരമാണ് ദേവി തമിഴ്‌നാട്ടില്‍നിന്നു പരുമലയിലേക്ക് എഴുന്നള്ളിയതെന്ന മറ്റൊരു ഐതിഹ്യം കൂടിയുള്ളതിനാലും കടമറ്റത്തു കത്തനാര്‍ പനയന്നാര്‍കാവ് യക്ഷിയെ ബന്ധിച്ചെന്ന കള്ളക്കഥ വേറൊരു തരത്തില്‍ വിശ്വകര്‍മ്മജര്‍ക്കുമുള്ള നല്ലൊരു അടിയായി; രാത്രിയില്‍ കൊന്നത്തെങ്ങിന്റെ മുകളില്‍ പറന്നു വന്നിരുന്ന് അട്ടഹസിച്ച ദേവിയും പരിവാരങ്ങളും ആദ്യകാലത്ത് യക്ഷികളായി തെറ്റിദ്ധരിക്കപ്പെട്ടിരുന്നല്ലോ; അപ്പോള്‍ കത്തനാര്‍ തളച്ചത് സാക്ഷാല്‍ പനയന്നാര്‍കാവ് ഭഗവതിയെത്തന്നെയെന്നു കഥ വളച്ചൊടിക്കപ്പെട്ടുവെന്നു ചുരുക്കം.

മംഗലത്ത് ചിരുതേയിയെ യക്ഷിയാക്കുന്നു

കേരളത്തെ വിറപ്പിച്ച ഭീകരയക്ഷികള്‍ ഒരുപാടുണ്ട്. മേലാങ്കോട്ടു യക്ഷി, ഏറങ്കാവു യക്ഷി, അരയങ്കാവു യക്ഷി, കള്ളിയങ്കാട്ടു നീലിയെന്ന പഞ്ചവങ്കാട്ടു യക്ഷി, പാലാട്ടു കാളി, ചൂലാട്ടു കാളി, പാവുമ്പാ കാളി, പനച്ചിക്കാടു യക്ഷി, മെതിപാറ യക്ഷി, സൂര്യകാലടി യക്ഷി തുടങ്ങിയവരൊക്കെ ഭീതി വിതച്ച ഘോരയക്ഷികളാണ്. കാലമെത്ര കഴിഞ്ഞാലും യക്ഷിക്കഥകള്‍ മനുഷ്യനെ ഭയപ്പെടുത്തുമെന്നതിന്റെ ഉദാഹരണമാണ് പഴയ തിരുവല്ലാ നഗരമായ തിരുവല്ലഭപുരം സ്ഥിതി ചെയ്തിരുന്ന മല്ലികാവനത്തിന്റെ (മതില്‍ഭാഗം) പ്രാന്ത പ്രദേശങ്ങളായ മണിപ്പുഴ, കാവുംഭാഗം, പാലിയേക്കര, പഴയ ചന്തയായ രാമപുരം എന്നിവിടങ്ങളില്‍ ഉഗ്രവിളയാട്ടം നടത്തിയ ഏറങ്കാവു യക്ഷിയുടെ കഥ.

ചൊവ്വയും വെള്ളിയും രാത്രികളില്‍ കാവുംഭാഗത്തെ കരിമ്പനച്ചുവട്ടില്‍ കാത്തുനിന്ന് വഴിയാത്രക്കാരായ നിരവധി മനുഷ്യരെ കാലപുരിക്ക് അയച്ച ഏറങ്കാവു യക്ഷിയെ അവസാനം ബാലമന്ത്രവാദിയുടെ രൂപത്തിലെത്തിയ തിരുവല്ലഭന്‍ തന്നെ ബന്ധിച്ച് ഏറങ്കാവില്‍ ക്ഷേത്രത്തിലെ കിണറിനുള്ളില്‍ അടച്ചുവെന്നാണ് വിശ്വാസം; ഇക്കഥ നടന്നത് ആയിരക്കണക്കിനു കൊല്ലങ്ങള്‍ക്ക് മുമ്പാണെങ്കിലും സമീപകാലം വരെയും ഏറങ്കാവു യക്ഷിയെ ജനങ്ങള്‍ ഭയപ്പെട്ടിരുന്നു. 1961ല്‍ പുതിയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് നിലവില്‍ വരികയും ചില ഗൂഢാലോചനകളുടെ ഫലമായി തിരുവല്ലാ പട്ടണം ക്ഷേത്രം സ്ഥിതി ചെയ്യുന്ന മല്ലികാവനത്തുനിന്ന് ഇപ്പോഴത്തെ സ്ഥലത്തേക്ക് പറിച്ചു നടപ്പെടുകയും ചെയ്യുന്നതിനു മുമ്പ്, വടക്കുനിന്നുള്ള എം സി റോഡ് യാത്രക്കാര്‍ക്ക് നഗരഹൃദയമായ തിരുവല്ലഭപുരത്തേക്ക് പോകേണ്ടത് മുത്തൂര്‍ വഴി വലത്തോട്ടു തിരിഞ്ഞായിരുന്നു. അക്കാലത്ത് കമ്പത്തുനിന്ന് മറ്റും വരുന്ന പാണ്ടിക്കച്ചവടക്കാരുടെ ‘വേലിക്കാള’ (വെലിക്കാള) എന്നയിനം ചെറിയ വണ്ടിക്കാളകളെ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്താല്‍ കൊല്ലപ്പെട്ട നിലയില്‍ വല്ലപ്പോഴുമൊക്കെ കണ്ടെത്തിയിരുന്നത് ഏറങ്കാവു യക്ഷിയുടെ രക്തപാനം മൂലമാണെന്ന് പലരും ഭയപ്പെട്ടു.

തിരുവല്ലയിലെ ക്ഷേത്രഭൂമികള്‍ തട്ടിയെടുക്കാനും ഹിന്ദുദൈവങ്ങളെ ഇകഴ്‌ത്താനുമായി ആസൂത്രണം ചെയ്ത കടമറ്റത്തു കത്തനാരുടെ തട്ടിപ്പുകഥ പ്രചരിപ്പിക്കപ്പെട്ടത് 1885നും 1905നും ഇടയ്‌ക്കുള്ള 20 വര്‍ഷത്തിനുള്ളിലായിരുന്നു. സമൂഹത്തില്‍ സ്ഥാനമുള്ള ശുദ്ധരായ ചില ഹിന്ദുക്കളെ അവരറിയാതെ മുന്നില്‍ നിര്‍ത്തി രണ്ടു ഭാഗങ്ങളുള്ള ഈ കള്ളക്കഥ കൃത്യമായ വൈഭവത്തോടെ മെനഞ്ഞവന്മാര്‍ ഇതിനുവേണ്ടി കഥയുടെ ആദ്യഭാഗത്തു കുരിശില്‍ തറച്ചത് മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് തിരുവനന്തപുരം നഗരത്തെ കിടുകിടാ വിറപ്പിച്ചവളും ഇന്ന് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി സൂക്ഷിച്ചിരിക്കുന്ന നിലവറകളുടെ കാവല്‍ക്കാരിയുമായ മംഗലത്ത് ചിരുതേയിയെയും, അന്ത്യഭാഗത്തു കുരിശിലേറ്റിയത് സാക്ഷാല്‍ പനയന്നാര്‍ കാവിലമ്മയെയും ആയിരുന്നു.

മാര്‍ത്താണ്ഡവര്‍മ്മയുടെ ശത്രുവായ രാമന്‍തമ്പിയുടെ ചാര്‍ച്ചക്കാരിയായിരുന്നു പടമംഗലത്ത് നായര്‍വീട്ടില്‍ ചിരുതേയിയെന്ന സുന്ദരി. ശേവുകക്കാരനായ കുഞ്ഞിരാമനാല്‍ കൊല്ലപ്പെട്ട ചിരുതേയി പിന്നീട് ‘പദ്മനാഭപുരം യക്ഷി’ എന്ന പേരില്‍ പ്രതികാരദാഹിയായി പുനര്‍ജനിക്കുകയും തക്കലയക്ഷി, തിരുവട്ടാര്‍ യക്ഷി തുടങ്ങിയ വിവിധ പേരുകളില്‍ തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിരപരാധികളായ നിരവധി മനുഷ്യരുടെ രക്തം കുടിച്ച് ഉഗ്രവിളയാട്ടം നടത്തുകയും ചെയ്തു. ബലരാമമന്ത്രത്തിലൂടെ ചിരുതേയിയെ ബന്ധിച്ച മന്ത്രവാദി അവളെ ‘കാഞ്ഞിരോട്ടു യക്ഷി’ എന്ന പേരില്‍ കാഞ്ഞിരംകോട് ക്ഷേത്രത്തില്‍ കുടിയിരുത്തി. പിന്നീട് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആവാഹിച്ചു വരുത്തപ്പെട്ട ചിരുതേയി പഴയ പദ്മനാഭപുരം യക്ഷിയെന്ന പേരില്‍ ഭഗവാന്റെ നിധിശേഖരത്തിന്റെ കാവല്‍ക്കാരിയായി അവിടുത്തെ നിലവറയില്‍ കഴിയുന്നുവെന്നാണ് വിശ്വാസം.

കത്തനാരുടെ കഥ കേട്ടിട്ടുള്ളവര്‍ക്കറിയാം: പൗലോസ് ശെമ്മാശ്ശന്‍ എന്ന കടമറ്റത്തു കത്തനാര്‍ തിരുവനന്തപുരത്തു പോയി പിടിക്കുന്നത് പദ്മനാഭപുരം യക്ഷിയെയാണ്. അന്ന് തലസ്ഥാനത്ത് മണ്‍റോയും മെക്കാളെയും കല്ലന്‍ സായ്‌പുമൊക്കെയുള്ള കാലമായതുകൊണ്ട് പദ്മനാഭപുരം യക്ഷിയെയെന്നല്ല, ശ്രീ പദ്മനാഭനെ പിടിച്ചെന്ന് കഥയുണ്ടാക്കിയാലും ആരും ക്രൈസ്തവരോട് ചോദിക്കാന്‍ പോകില്ലായിരുന്നു; അതുംപോരാഞ്ഞ് മുയലിന് മൂന്നു കൊമ്പുണ്ടെന്നു പറഞ്ഞ മാതിരി യക്ഷിയെ കുരിശ് കാട്ടി വിരട്ടിയെന്നും, അറുത്തു മുറിച്ചു ഹോമിക്കുമെന്നും, സത്യം ചെയ്യിച്ച് പനയന്നാര്‍ കാവില്‍ ഇരുത്തിയെന്നും ഒക്കെയുള്ള പൊടിപ്പും തൊങ്ങലുകളും വേറെ.

തങ്ങള്‍ മെനഞ്ഞ കഥ ഉദ്ദേശിച്ചതിന്റെ ആയിരമിരട്ടി ശക്തിയോടെ ആഖ്യാനങ്ങളും ഉപാഖ്യാനങ്ങളുമായി ഇത്രയേറെ വളരുമെന്ന് കത്തനാര്‍കഥ ചമച്ച സാമൂഹ്യവിരുദ്ധരും ഒരുപക്ഷേ ചിന്തിച്ചു കാണില്ല; എങ്കിലും കത്തനാരുടെ മരക്കുരിശിന് യക്ഷി കീഴടങ്ങിയെങ്കില്‍ വേറെ ചിലരും കുരിശിനു കീഴടങ്ങിയിട്ടുണ്ടെന്ന പരമാര്‍ത്ഥം കഥ മെനഞ്ഞവര്‍ മറന്നു എന്നു മാത്രം.

യക്ഷികളെക്കുറിച്ച് പഠിച്ചിട്ടുള്ളവര്‍ക്കറിയാം; ദുര്‍ഗയും ഭദ്രയും ഭൈരവിയും ബാണേശിയും പോലുള്ള അതിശക്തരായ ദേവിമാരുടെ സഹായം കൊണ്ടു മാത്രമേ യക്ഷിയെ തളയ്‌ക്കാനാവൂ എന്നാണ് വിശ്വാസം. ഉപാസനാമൂര്‍ത്തികള്‍ അടുത്തില്ലെങ്കില്‍ മന്ത്രവാദിയെപ്പോലും യക്ഷി കടിച്ചു ചീന്തി കൊന്നുകളയും. പൊരി, തരി, നെയ്‌വിളക്ക്, കോല്‍വിളക്ക്, പന്തം തുടങ്ങിയ സന്നാഹങ്ങളോടെ വറപൊടി നിവേദിച്ചും നിത്യകല്ല്യാണി, അഞ്ചിതള്‍ തെറ്റി, ശവംനാറിപ്പൂവ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഉഷമലരിപ്പൂക്കള്‍ കൊണ്ട് മഹാമന്ത്രവാദി രാപകല്‍ ഹോമപൂജാദികള്‍ നടത്തുകയും ചെയ്താലേ യക്ഷിയെ ഉച്ചാടനം ചെയ്യുന്നതു പോയിട്ട് മന്ത്രക്കളത്തിലേക്ക് ആവാഹിക്കാന്‍ പോലും സാധിക്കൂ.

ആ നിലയ്‌ക്ക് പൗലോസ് കത്തനാര്‍ യക്ഷിയെ പിടിയ്‌ക്കാന്‍ പോയിട്ടുണ്ടെങ്കില്‍ എലിയെ പൂച്ച തട്ടുംപോലെ കത്തനാരെ യക്ഷി നേരം വെളുക്കും വരെ ഐപിഎല്‍ഐഎസ്എല്‍ കളിച്ചു കാണുകയും ചെയ്യും. അടുത്തത്, യക്ഷിയെ പിന്തുടര്‍ന്ന് പാതിരാത്രിയില്‍ പരുമലക്കടവില്‍ എത്തുന്ന കത്തനാര്‍ വള്ളം കിട്ടാതെ വരുമ്പോള്‍ തൂശനില മുറിച്ച് അതില്‍ കയറി അക്കരെ എത്തിയെന്നാണ്. ഈ ആശയത്തിനു വേണ്ടി അവര്‍ കരുവാക്കിയത് തിരുവിതാംകൂറിലെ പേരുകേട്ട മന്ത്രവാദിയായ തേവലശ്ശേരി നമ്പിയെയും ശുചീന്ദ്രം യക്ഷിയെ പിടികൂടുന്നതിന് നെയ്യാര്‍ കടക്കാന്‍ അദ്ദേഹം പ്രയോഗിച്ച ‘ഓടത്തണ്ട് ‘ പ്രയോഗവും, കൂടാതെ അരകല്ലില്‍ പന്തം കുത്തിവച്ച് പോയതും ആയിരുന്നു. സംഘകാല ചരിത്രങ്ങളും താളിയോലകളുമൊക്കെ പരതി ചരിത്രം ചുരണ്ടി തിരുത്തുകയും, രാമായണത്തിന് ബൈന്‍ഡിങ് മുതലുള്ള പ്രായം കൊടുക്കുകയും ചെയ്യുന്ന പണി ചിലര്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് മനസ്സിലായില്ലേ? കത്തനാരെ മലയരയ മൂപ്പന്‍ മന്ത്രവിദ്യ പഠിപ്പിച്ച കഥ പ്രചരിപ്പിച്ച് പശ്ചിമഘട്ടത്തിലെ മലയരയര്‍ അടക്കമുള്ള വനവാസി ഹിന്ദുക്കളെ ഒരു കൂട്ടര്‍ കുരിശിലേറ്റിയപ്പോള്‍ അതേ സമയംതന്നെ, പനയന്നാര്‍കാവ് യക്ഷിയെ തളച്ച കഥയിലൂടെ മധ്യതിരുവിതാംകൂറിലെ ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കാന്‍ മറ്റൊരു കൂട്ടര്‍ക്കും കഴിഞ്ഞു; അതായിരുന്നു ഈ എക്യൂമെനിക്കല്‍ പങ്കുകൃഷിയുടെ ഉപജാപകര്‍ക്ക് അന്തിമ വീതംവയ്‌പിലൂടെ ലഭിച്ച ലാഭം.

പനയന്നാര്‍ കാവിലമ്മയുടെ ശക്തി ക്ഷയിച്ചെന്ന് പ്രചരിപ്പിച്ച് കിഴക്കും പടിഞ്ഞാറുമൊക്കെ ചില ഇന്‍സ്റ്റന്റ് ദേവാലയങ്ങള്‍ പെട്ടെന്നു വളര്‍ത്തിയെടുത്തതും, കൂടാതെ ആയിരക്കണക്കിന് ഏക്കര്‍ ക്ഷേത്രഭൂമികള്‍ തട്ടിയെടുത്തതും ആ പങ്കുകച്ചവടത്തില്‍ കിട്ടിയ ബോണസായിരുന്നു.

കത്തനാര്‍ കഥയിലൂടെ കുരിശിലേറ്റപ്പെട്ടത് പിന്നോക്ക ഹിന്ദുക്കള്‍ മാത്രമല്ല. ഈ കള്ളക്കഥമൂലം എല്ലാ ഹിന്ദുക്കളുടെയും ശിരസ് കുനിഞ്ഞെന്നതാണ് സത്യം; എങ്കിലും ഒരു ചോദ്യം: പരുമലയില്‍ ആദ്യം കുരിശിലേറ്റപ്പെട്ടത് ആരായിരുന്നു? അത് സാംബവരായിരുന്നു; അക്കാലത്ത് ക്ഷേത്രത്തില്‍ ബലിയും മറ്റും ഉണ്ടായിരുന്നതിനാല്‍ ആചാരങ്ങളുടെ ഭാഗമായി ദേവീഭക്തരായ ധാരാളം സാംബവജനങ്ങള്‍ ക്ഷേത്രത്തിന്റെ അകലെയല്ലാതെ താമസമുണ്ടായിരുന്നു; തന്മൂലം സ്ലീവാദാസ സമൂഹം ആദ്യം വിഴുങ്ങിയത് ക്ഷേത്രോത്പത്തി തൊട്ടേ അമ്മയുടെ കൂടെ ജീവിച്ച അവരെയായിരുന്നു.

കത്തനാരുടെയും യക്ഷിയുടെയും കള്ളക്കഥ മെനഞ്ഞ ആരും ഇന്ന് ജീവിച്ചിരിപ്പില്ല; ജീവിച്ചിരിക്കുന്ന ആര്‍ക്കും കള്ളക്കഥയില്‍ പങ്കുമില്ല; ഈയിടെ കൊടുങ്ങല്ലൂര്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയപ്പോള്‍ അവിടെയുള്ള ശൃംഗപുരം ദേവി ബുക്ക് സ്റ്റാളില്‍ ‘കടമറ്റത്തു കത്തനാരുടെ മാന്ത്രികവേലകള്‍’ എന്ന പേരില്‍ ഇരുപത് റീപ്രിന്റിങ് ഇറങ്ങിയ ചെറുഗ്രന്ഥത്തിന്റെ പുതിയ കോപ്പി കണ്ടു. അപ്പോഴാണ് ഇന്നും ഈ കള്ളക്കഥ എഴുതി ആളെ പറ്റിക്കുന്ന വേന്ദ്രന്മാര്‍ ഉണ്ടല്ലോയെന്ന് അത്ഭുതപ്പെട്ടത്.

‘പനിമതിയണിയും ശ്രീ പാര്‍വ്വതീശന്റെ നെറ്റി

ക്കനല്‍ മിഴിയിലുദിച്ചോരീശ്വരീ!

വിശ്വനാഥേ!

അനിശവുമയീ, യുഷ്മല്‍ തൃപ്പദം കൂപ്പുമെന്നില്‍

ക്കനിയുക പനയന്നാര്‍കാവെഴും ദേവീ, മായേ!’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

Environment

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

Music

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

അരുവിക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം ആക്രമണം

ആദ്യഭാര്യയിരിക്കെ രണ്ടാമതും വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി, ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്ന് ജഡ്ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.