ഇരിങ്ങാലക്കുട : പടിയൂര്‍ പഞ്ചായത്തിലെ അംബേദ്കര്‍ കോളനിയിലെ കുടിവെള്ളം കിട്ടാത്ത വീടുകളില്‍ ബി.ജെ.പി കുടിവെള്ളമെത്തിച്ചു. ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട അംബേദ്ക്കര്‍ കോളനിയിലെ കുടിവെള്ള പ്രശ്നത്തിന് ബി.ജെ.പി ബദല്‍ സംവിധാനം ഒരുക്കുമെന്ന് കഴിഞ്ഞ ദിവസം വീടുകള്‍ സന്ദര്‍ശിച്ച ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ടി.എസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭാരവാഹികളോടൊപ്പം വീടുകള്‍ സന്ദര്‍ശിച്ചത്.
അതനുസരിച്ച് ഇന്നലെ മുതല്‍ രണ്ടുവര്‍ഷമായി കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്ന കോളനിയിലെ ഇരുപത് കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിച്ചത്. ഒന്ന്, രണ്ട് വാര്‍ഡുകളിലെ അറുപത്തഞ്ച് കുടുംബങ്ങള്‍ക്കായി ഗ്രാമപഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതിയിലൂടെ വെള്ളം നല്‍കുന്നുണ്ട്. ഇതിലെ ഇരുപത് കുടുംബങ്ങള്‍ക്കാണ് പ്രദേശത്തെ പൈപ്പ് ലൈനില്‍ തടസ്സം വന്നതോടെ കുടിവെള്ളം കിട്ടാതായത്. തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി കാട്ടൂര്‍ പഞ്ചായത്തിലെ കുടിവെള്ള പൈപ്പില്‍ നിന്നും വെള്ളം കൊണ്ടുവന്നും, പണം കൊടുത്ത് വെള്ളം മേടിച്ചുമാണ് ഈ കുടുംബങ്ങള്‍ കഴിയുന്നതെന്ന് ബിജെപി നേതാക്കളോട് കോളനി നിവാസികള്‍ പറഞ്ഞിരുന്നു.
20 കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിക്കുന്ന നടപടി പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയാണെന്ന് സുനില്‍കുമാര്‍ പറഞ്ഞു. നിരവധി തവണ പരാതി നല്‍കിയിട്ടും പ്രശ്നം പരിഹരിക്കാന്‍ ഭരണസമിതി ശ്രദ്ധ നല്‍കാത്തത് അതിന് തെളിവാണെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി. പ്രശ്നം പരിഹരിക്കാന്‍ പഞ്ചായത്തിന് കഴിയില്ലെന്ന് സമ്മതിക്കുകയാണെങ്കില്‍ ഈ കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ ബി.ജെ.പി ബദല്‍ സംവിധാനം തയ്യാറാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന് പാറയില്‍, പഞ്ചായത്ത് പ്രസിഡന്റ് അനൂപ് മാമ്പ്ര, ലാല്സന് അണക്കത്തിപറമ്പില്‍, ബിനോയ് കോലന്ത്ര, സുനില്‍ ഇല്ലിക്കല്‍, പ്രദീപ് എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: