ദേവിയാണ് മുഖ്യ. നിത്യയും അവാച്യയുമാണ് ദേവി. ബ്രഹ്മാവിനേക്കാൾ മുകളിൽ വിഷ്ണു. വിഷ്ണുവിനേക്കാൾ മുകളിൽ രുദ്രൻ. ബ്രഹ്മാവിന്റെ മുഖത്തു നിന്നും രണ്ടാമതൊരു രുദ്രൻ ജനിച്ചു. പൂജനീയനായ ഈ രുദ്രനാണ് സാധകർക്ക് വരം നൽകുന്നത്. രണ്ടാം രുദ്രന് ഇത്ര പ്രഭാവമുണ്ടെങ്കിൽ മൂലരുദ്രന്റെ പ്രാഭവം എത്രയായിരിക്കും? ദേവിയുടെ സാന്നിദ്ധ്യം സദാ ഉള്ളതിനാൽ ശിവന് ഉത്തമത്വം കൽപ്പിച്ചിരിക്കുന്നു. യോഗമായയുടെ പ്രഭാവം മൂലമാണ് ശ്രീഹരിയ്‌ക്ക് അവതാരങ്ങൾ എടുക്കാനാകുന്നത്.
കടക്കണ്ണിന്റെ ചടുലചലനങ്ങളാൽ വിശ്വത്തെ സൃഷ്ടിച്ചും പരിപാലിച്ചും സംഹരിച്ചും വിലസുന്ന ജഗജ്ജനനിതന്നെയാണ് ത്രിമൂർത്തികളെ നാനാവതാരകലകളിലൂടെ വലയ്‌ക്കുന്നത്. കാരാഗ്രഹത്തിൽ നിന്നും രക്ഷപ്പെടുത്തി നന്ദന്റെ ഭവനത്തിൽ കൃഷ്ണനെ കൊണ്ടാക്കിയതും ഭഗവാനെ മഥുരയിൽ എത്തിച്ചതും അവിടെനിന്നും ദ്വാരകയിൽ താമസം മാറ്റിച്ചതുമെല്ലാം ദേവിയുടെ നിയോഗം തന്നെ. പതിനാറായിരത്തി അൻപതു സ്ത്രീകൾ കൂടാതെ എട്ടു പ്രധാന രാജ്ഞിമാർ എന്നിവരെ സൃഷ്ടിച്ചൊരുക്കി കൃഷ്ണനെ അവർക്കു ദാസനാക്കിയത് ആ മഹേശ്വരി തന്നെയാണ്. ഒറ്റയ്‌ക്കൊരു യുവതിയുടെ കീഴിൽ പുരുഷൻ കുരുങ്ങിപ്പോകും പിന്നെ ഇത്രയധികം യുവതികളുടെ കയ്യിൽപ്പെട്ടാൽ ഒരു പുരുഷന്റെ കഥയെന്താവും?
ഒരിക്കൽ അദ്ദേഹം സത്യഭാമയുടെ നിർബ്ബന്ധബുദ്ധിക്ക് വഴങ്ങി ദേവേന്ദ്രനോട് വഴക്കിട്ട് പാരിജാതം കൊണ്ടുവന്നു അവളുടെ കൊട്ടാരത്തിൽ നട്ടു കൊടുത്തു. ശിശുപാലന് പറഞ്ഞു വെച്ചിരുന്ന പെണ്ണായിരുന്നു രുഗ്മിണി. അങ്ങിനെയുള്ള ഒരുവളെ കട്ടുകൊണ്ട് വരിക എന്ന് പറഞ്ഞാൽ പരദാരത്തെ സ്വീകരിക്കുക എന്നതിനു തുല്യം! ധർമ്മിഷ്ഠനു യോജിച്ച പ്രവർത്തിയല്ല ഇതൊന്നും.
മോഹജാലത്തിനും അതുണ്ടാക്കുന്ന മൂഢതയ്‌ക്കും വശംവദനായി മനുഷ്യൻ നന്മയും തിന്മയും ചെയ്തു കൂട്ടുന്നു. അഹങ്കാരജന്യമാണ് സ്ഥാവരജംഗമപ്രകൃതി മുഴുവൻ. ആ മൂലാഹങ്കാരത്തിൽ നിന്ന് തന്നെയാണ് ഹരിഹരന്മാരുടെ ഉദയവും.
ബ്രഹ്മാവ് അഹങ്കാരമുക്തനായാൽപ്പിന്നെ സൃഷ്ടിയില്ല. അഹങ്കാരമുക്തനാണ് മുക്തൻ. അഹങ്കാരത്തിന് കീഴടങ്ങിയവാൻ ബദ്ധൻ. ഗൃഹമോ, ഭാര്യയോ പുത്രനോ ഒന്നും വാസ്തവത്തിൽ ആരെയും ബന്ധിക്കുന്നില്ല. ‘ഞാനാണ് ഇക്കാര്യം ചെയ്തത്’ എന്ന ഭാവമാണ് ബന്ധനത്തിനുള്ള കാരണം. ‘കാര്യം’ സംഭവിക്കാൻ ‘കാരണം’ കൂടിയേ തീരൂ. കുഴയ്‌ക്കാൻ കളിമണ്ണില്ലെങ്കിൽ കുടമുണ്ടാവുമോ? ശ്രീഹരി വിശ്വത്തെ പരിപാലിക്കുന്നത് അഹങ്കാരത്തോടെയാണ്. അഹങ്കാരമാണ് മനുഷ്യനെ ചിന്താകുലനാക്കുന്നത്. ജനനമരണചക്രത്തിൽ നാം മുഴുകുന്നതിന്റെ കാരണം എന്താണ്? മോഹമാണ് അഹങ്കാരത്തിനു കാരണമാകുന്നത്. അതാണ് പ്രപഞ്ചത്തിന്റെ ഹേതു. അഹങ്കാരം തീണ്ടാത്തവരെ മോഹം ബാധിക്കുകയില്ല. അവർക്ക് സംസാരവുമില്ല.
ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരുടെ ഭാവങ്ങൾ മൂന്നുവിധമാണ്. സാത്വികം, രാജസം, താമസം എന്നീ ഭേദങ്ങൾ അവരിൽ ഉള്ളതുപോലെ മനുഷ്യരിലും ഇവയുണ്ട്. ത്രിമൂർത്തികൾക്ക് ഈ മൂന്നു വിധത്തിലുള്ള അഹങ്കാരങ്ങളും ഉണ്ടെന്നു മാമുനിമാർ പറയുന്നു. എന്നാൽ ബ്രഹ്മാദികൾ സ്വന്തം അഭീഷ്ടപ്രകാരമാണ് അവതാരങ്ങൾ കൈക്കൊള്ളുന്നതെന്ന് അവർ തന്നെ പറയുന്നത് അവരും മായാമോഹിതരും മന്ദന്മാരുമായതുകൊണ്ടാവണം.
മന്ദന്മാർ പോലും ആഗ്രഹിക്കാത്ത ഗർഭവാസ ദുരിതങ്ങൾ അനുഭവിക്കാൻ വിഷ്ണു സ്വമനസ്സാൽ തീരുമാനിക്കും എന്ന് തോന്നുന്നുണ്ടോ? ദേവകിയുടെ ഗർഭത്തിൽ മലമൂത്രസഹിതം കിടന്നു വളർന്നത് ഹരിയുടെ സ്വാഭീഷ്ടത്തിലാണെന്ന് ആരും പറയില്ല. വൈകുണ്ഡവാസം ഉപേക്ഷിച്ചുവരാൻ തക്ക എന്ത് സുഖമാണിവിടെ അദ്ദേഹത്തിനു കിട്ടുക? ദുഃഖപൂരിതമായ ജനനമരണക്ലേശം അനുഭവിക്കാതിരിക്കാൻ ലോകർ തപസ്സും ദാനവും യജ്ഞങ്ങളുമൊക്കെ , ചെയ്യുന്നു. എന്നാൽ രാജാവേ, ആരും സ്വതന്ത്രരല്ല. ബ്രഹ്മാവുമുതൽ പുൽക്കൊടിവരെയുള്ള എല്ലാം ജഗന്മായയുടെ അധീനത്തിൽ അമ്മയുടെ താളത്തിനോത്ത് ലീലയാടുകയാണ്. യോഗമായ വിരിച്ച മോഹവലയത്തിൽപ്പെട്ടു ബ്രഹ്മാദികൾ എട്ടുകാലിയുടെ വലയിൽ കുടുങ്ങിയ പ്രാണിയെപ്പോലെ ബദ്ധരായിത്തീരുന്നു.
തുടരും
















