തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധിയില്‍ അവ്യക്തയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മെറിറ്റ് പാലിക്കാനാവുമോ എന്നതിന്റെ വ്യക്തതയ്ക്കായി ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും പിണറായി വിജയന് പറഞ്ഞു.
മെഡിക്കല്‍ പ്രവേശനത്തില്‍ പൊതുവായ താത്പര്യം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം. അതേസമയം മാനേജുമെന്റുകളുമായി ഏറ്റുമുട്ടനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രശ്ന പരിഹാരത്തിനായി മാനേജുമെന്റ് പ്രതിനിധികളുമായി സര്‍ക്കാര്‍ അടുത്ത ദിവസം കൊച്ചിയില്‍ വച്ച് ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹൈക്കോടതിയെ വിധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡിജിപി മഞ്ചേരി ശ്രീധരന് നായര്‍ ജസ്റ്റിസ് ജെയിംസ്, അഡ്വ.എം.കെ ദാമോദരന്‍ എന്നിവരുമായും മുഖ്യമന്ത്രി കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തി. സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ പ്രവേശനം ഏകീകരിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ സ്വാശ്രയ മെഡിക്കല്‍ കോളേജിലെ അമ്പത് ശതമാനം സീറ്റില്‍ മെറിറ്റ് മാനദണ്ഡമാക്കി പ്രവേശനം നടത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്.
മെറിറ്റ് അടിസ്ഥാനത്തില്‍ നീറ്റില്‍ നിന്ന് പ്രവേശനം നല്‍കണമെന്നാണ് സുപ്രീംകോടതിയും ഹൈക്കോടതിയും നേരത്തെ പറഞ്ഞിട്ടുള്ളത്. എന്നാല്‍ പുതിയ ഉത്തരവ് അവ്യക്തതയുണ്ടാക്കുന്നതാണ്. പൊതുതാല്പര്യം സംരക്ഷിക്കുന്നതിന് ആവശ്യമെങ്കില്‍ സുപ്രീംകോടതിയില്‍ അപ്പീലിന് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: