കഞ്ചിക്കോട്: ലഹരികടത്തിനെതിരെ ജില്ലയില്‍ റെയ്ഡ് വ്യാപകമായി. മെയ് 25 മുതല്‍ ജൂലൈ 19 വരെ എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ ആകെ 1,366 കേസ് രജിസ്റ്റര്‍ ചെയ്യുകയും 435 പ്രതികളെ പിടികൂടുകയും ചെയ്തു.
1,24,742 പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും മറ്റ് ലഹരി വസ്തുക്കളും കണ്ടെടുത്ത് നശിപ്പിച്ചു. മദ്യക്കടത്തിന് 303 കേസ് എടുക്കുകയും 281 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ കടത്തിയതിന് 18 കേസ് രജിസ്റ്റര്‍ ചെയ്തു. 18 പേരെ പിടികൂടി.
നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റതിനും കടത്തിയതിനുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇക്കാലയളവില്‍ 640 ലിറ്റര്‍ സ്പിരിറ്റും 30ലിറ്റര്‍ ചാരായവും 908ലിറ്റര്‍ വിദേശമദ്യവും 623ലിറ്റര്‍ കള്ളും പിടികൂടി. 22കിലോ കഞ്ചാവ് പിടിക്കുകയും 17 കഞ്ചാവ് തോട്ടങ്ങള്‍ വെട്ടിനശിപ്പിക്കുയും ചെയ്തിട്ടുണ്ട്. ഈ കേസുകളിലായി 16 വാഹനങ്ങളെ കണ്ടുകെട്ടി.
എക്സൈസ് വകുപ്പില്‍ ഋഷിരാജ്സിങ് ചുമതലയേറ്റതോടെയാണ് പരിശോധന കര്‍ശനമാക്കിയത്. കഴിഞ്ഞ കാലങ്ങളില്‍ മാസത്തില്‍ ഒരുകേസ് പോലും ഉണ്ടായിരുന്നില്ല. റെയ്ഡും പ്രഹസനമായിരുന്നു. റെയ്ഡ് ചെയ്യുന്നുണ്ടെന്ന വിവരംമുന്‍കൂട്ടി ബന്ധപ്പെട്ടവര്‍ക്ക് ലഭിക്കുന്നതിനാല്‍ എക്സൈസ് സംഘം വെറുംകൈയോടെ മടങ്ങുകയായിരുന്നു മുന്കാലപതിവ്.
ബാറുകള്‍ പൂട്ടിയതോടെ അനധികൃത മദ്യക്കടത്തും വില്‍പ്പനയും വര്‍ധിച്ചു. അതോടൊപ്പം കഞ്ചാവിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപയോഗവും കൂടി. വിപണിയിലെത്തുന്ന ലഹരി ഉല്‍പ്പന്നങ്ങളുടെ ഗുണഭോക്താക്കള്‍ ഏറെയും വിദ്യാര്‍ഥികളും യുവാക്കളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: