വ്യാസൻ പറഞ്ഞു: ദേവകിയുടെ പുത്രന്മാരെ ആറുപേരെയും കംസൻ വധിച്ചു. എഴാമത്തെ ഗർഭം അലസിപ്പോവുകയും ചെയ്തു. ഇനിയുണ്ടാവുന്ന കുട്ടി തന്റെ കാലനാവുമല്ലോ എന്നോർത്ത് കംസൻ വ്യാകുലചിത്തനായി. എട്ടാമത്തെ ഗർഭം ഏതുവിധേനെയും ജാഗ്രതയോടെ നിരീക്ഷിക്കണമെന്ന് അദ്ദേഹം തീർച്ചയാക്കി. അതിനുള്ള ഏർപ്പാടുകൾ ചെയ്തു. ഹരിയുടെ അംശം വസുദേവരിലൂടെ ദേവകിയിൽ പ്രവേശിച്ചു. അതേസമയം യോഗമായ യശോദാ ഗർഭത്തിലും ഉണ്ടായി.
ഗോകുലത്തിലാണ് രോഹിണിയുടെ പുത്രനായി ബലരാമൻ പിറന്നത്. കംസനെ ഭയന്ന് രോഹിണി അവിടെയാണല്ലോ കഴിഞ്ഞിരുന്നത്. കംസൻ ദേവകിയെ കാരാഗൃഹത്തിൽ അടച്ചപ്പോൾ ഭാര്യയോടുള്ള പ്രിയം നിമിത്തം വസുദേവരും അവിടെത്തന്നെ കഴിഞ്ഞു. ദേവകാര്യാർത്ഥം ഭഗവാൻ ശ്രീഹരി ദേവകിയിൽ വളർന്നു പൂർണ്ണാവതാരത്തിനു തയ്യാറായി.
കാവൽക്കാരോട് ദേവകിയെ പ്രത്യേകം നിരീക്ഷിക്കണമെന്നു കംസൻ ഏർപ്പാടുചെയ്തിരുന്നു. ‘എട്ടാമൻ കാലരൂപനാണ്. അവനെ കൊന്നാലേ എനിക്ക് സുഖമായി ഉറങ്ങാനാവൂ. നിങ്ങൾ ഉറങ്ങാതെ അവൾക്ക് കാവൽ നിൽക്കണം. അവൾ പ്രസവിച്ചാൽ ഉടൻ എന്നെ അറിയിക്കുകയും വേണം.’ എന്നദ്ദേഹം കാവൽക്കാരോട് പറഞ്ഞിരുന്നു.
ദേവകി പ്രസവിച്ചത് അർദ്ധരാത്രി സമയത്താണ്. അപ്പോൾ തന്റെയടുത്ത് നന്ദപത്‌നി പറഞ്ഞിട്ടുള്ള കാര്യം അവൾ ഭർത്താവിനോട് പറഞ്ഞു. ‘പ്രസവം കഴിഞ്ഞാൽ ഉടനെ കുഞ്ഞിനെ എന്റെ വീട്ടിലേയ്‌ക്ക് അയച്ചോളൂ. ഞാനവനെ പോന്നു പോലെ നോക്കിക്കൊള്ളാം. പകരം ഞാൻ പ്രസവിക്കുന്ന കുഞ്ഞിനെ കൊണ്ട് പൊയ്‌ക്കൊള്ളുക’ എന്നാ അമ്മ ദേവകിക്ക് വാക്ക് കൊടുത്തിരുന്നു.
‘അങ്ങ് കുറച്ചങ്ങു മാറി നിൽക്കൂ.’ എന്ന് പറഞ്ഞു ദേവകി ഒരു തൂണിനു പിറകിലേയ്‌ക്ക് പോയി. ശ്രാവണമാസത്തിലെ കൃഷ്ണപക്ഷത്തിൽ രോഹിണി നക്ഷത്രത്തിൽ ദേവകി ഭഗവാനെ പ്രസവിച്ചു. ആ പുണ്യരൂപം കണ്ട് ദേവകിയിലെ അമ്മ ഹർഷപുളകിതയായി.’ഈ കുഞ്ഞിനേയും ആ കാലൻ കൊന്നുകളയാൻ നോക്കുമല്ലോ!’ എന്ന് വസുദേവർ വിലപിച്ചു. അദ്ദേഹം ചിന്താകുലനായി. ‘
ഭയങ്കരന്മാരായ കാവൽക്കാർ ചുറ്റും നിൽക്കുന്നു, നാമിനി എന്ത് ചെയ്യും? എങ്ങിനെയാണ് നാം കുട്ടികളെ വെച്ച് മാറുക?’ എന്ന് വസുദേവർ ചിന്തിക്കവേ, ആകാശത്ത് നിന്നും ഒരശരീരിയുണ്ടായി. ‘ഈ ബാലനെ ഇപ്പോൾത്തന്നെ ഗോകുലത്തിൽ കൊണ്ട് പോയാക്കുക. കാവൽക്കാരെല്ലാം നല്ല മയക്കത്തിലാണ്. എട്ടു വാതിലുകളും ചങ്ങലയഴിഞ്ഞു തുറന്നു കിടക്കുന്നുമുണ്ട്. ഇവനെ നന്ദഗോപരുടെ അടുക്കൽ ആക്കിയിട്ട് ക്ഷണത്തിൽ അവിടെയുള്ള പെൺകുഞ്ഞിനെ ഇവിടേയ്‌ക്ക് കൊണ്ടുവരിക.’
വസുദേവർ കുഞ്ഞിനെയെടുത്ത് പൂട്ടഴിഞ്ഞു തുറന്നു കിടന്ന വാതിലുകൾ താണ്ടി കാരാഗൃഹത്തിനു പുറത്തു കടന്നു. അദ്ദേഹം നടന്നു കാളിന്ദിയുടെ തീരത്തെത്തി. യോഗമായയുടെ പ്രാഭവത്താൽ ആ നദിയിലെ വെള്ളം അരയ്‌ക്കൊപ്പം ആഴം മാത്രമുള്ളതായി മാറി. അദ്ദേഹം നിഷ് പ്രയാസം ആ നദി കുറുകെ കടന്നു. വഴിയിൽ ആരും ഉണ്ടായിരുന്നില്ല. അദ്ദേഹം ഗോകുലത്തിന്റെ വാതിൽക്കൽ എത്തി അവിടുത്തെ ഐശ്വര്യം നോക്കി ഒരൽപം നിന്നുപോയി.
നന്ദഗൃഹത്തിന്റെ വാതിൽ തുറന്നു ദാസീരൂപത്തിൽ ദേവിതന്നെ യശോദ പ്രസവിച്ച കുഞ്ഞിനെ കൊണ്ടുവന്നു വസുദേവരുടെ കയ്യിൽ കൊടുത്തു. തന്റെ കയ്യിലുള്ള ആൺകുഞ്ഞിനെ ആ സൈരന്ധ്രിയെ ഏൽപ്പിച്ച് വസുദേവർ മടങ്ങി. കൂടെ കൊണ്ടുവന്ന പെൺകുഞ്ഞിനെ ദേവകിയുടെ ശയ്യയിൽ കൊണ്ട് വന്നു കിടത്തി.
തുടരും
















