ഔഷധാന്വേഷണത്തിനു പുറപ്പെട്ട ഹനുമാൻ അതിവേഗം കൈലാസത്തിനടുത്തെത്തി. എന്നാൽ ഔഷധങ്ങളൊന്നും കാണാഞ്ഞ് ഊക്കോടെ ഒരു വൻ ശിഖരം പിഴുതെടുത്ത് തിരിച്ച് യാത്രയായി.
രാവണൻ ഹനുമാന്റെ ഔഷധാനേ്വഷണയാത്രയറിഞ്ഞ് തന്റെ അമ്മാവനായ കാലനേമിയുടെ അടുത്തെത്തി. ശ്രീരാമനെ ശരണംപ്രാപിക്കയേ നിവൃത്തിയുള്ളൂ എന്ന് കാലനേമി പറഞ്ഞപ്പോൾ കൊല്ലുമെന്നു രാവണൻ ഭീഷണിപ്പെടുത്തി.
അതിനാൽ കാലനേമി ഹനുമാന്റെ മാർഗത്തിൽ ഒരു കള്ളസംന്യാസി ചമഞ്ഞ് ഇരുന്നു. മായാ ആശ്രമത്തിൽ എത്തിയ ഹനുമാൻ ദാഹം തീർക്കാൻ തടാകത്തിലേക്കു പോയി; ഒരു മുതല തന്നെ പിടിക്കാൻ വരുന്നതുകണ്ട് അതിനെ കൊന്നു. അപ്‌സരസായി മാറിയ അത് ഇത് കാലനേമിയാണെന്നു പറഞ്ഞതിനാൽ തിരിച്ചുചെന്നപാടെ ഹനുമാനയാളെ ഇടിച്ചുകൊന്നു. (അ.രാ).
ഇന്നും കാലേനമിമാർ രാമദൂതന്മാരെ സൽക്കരിച്ചും ചതിച്ചും കാര്യവിഘ്‌നം വരുത്താനായി കള്ളസംന്യാസി ചമയുന്നതും സനാതനധർമ്മത്തിന്റെ പ്രതീകങ്ങളും ഉത്‌സവങ്ങളും തട്ടിയെടുത്ത് വിചാരഭ്രമം ഉണ്ടാകുന്നതും കാണാമല്ലോ? ഹനുമാൻമാർ കരുതിയിരിക്കണം.
തിരിച്ചെത്തിയ ഹനുമാനെ ശേഷിച്ച രാമസൈന്യം ആരവത്തോടെ വരവേറ്റു. എല്ലാ വാനരവീരന്മാരും രാമലക്ഷ്മണന്മാരും പുനർജന്മം പോലെ ഉണർന്നെണീറ്റു. രാക്ഷസരുടെ ശരീരം കടലിലെറിഞ്ഞു. എത്രപേർ മരിച്ചെന്ന് ലങ്കക്കാർ അറിയേണ്ട എന്നു കരുതിയായിരുന്നു ഇത്. അതുകാരണം അവർ ജീവിച്ചതുമില്ല. വാനരസൈന്യം അന്തിമയുദ്ധത്തിന് തയ്യാറെടുത്തു.
അവർ ലങ്കയിൽ കയറി ലങ്കയെ പൂർണമായും ചുട്ടെരിച്ചു. അവരെ നേരിട്ട രാക്ഷസ സൈന്യത്തെ അവർ കൊന്നുതള്ളി. രാക്ഷസപ്രമുഖരായ കമ്പനൻ, ശോണിതാക്ഷൻ എന്നിവരെ അംഗദൻ കൊന്നു. ശോണിതാക്ഷനെ പൂണൂൽപാടിൽ വെട്ടിയാണ് കൊന്നത്. പ്രജലനെയും വെട്ടിക്കൊന്നു. യുവാക്ഷനെ ഞെക്കിക്കൊന്നു. കുംഭകർണ്ണപുത്രന്മാരായ കുംഭനെയും നികുംഭനെയും വാനരസൈന്യം നേരിട്ടു. അംഗദനും അമ്മാവൻമാരായ മൈന്ദനും ദ്വിവിധനും അവരോട് ഏറ്റുമുട്ടി. കുംഭനെ സുഗ്രീവൻ കടലിലെറിഞ്ഞു. തിരിച്ചുവന്ന അവനെ ഇടിച്ചുകൊന്നു. നികുംഭൻ കാട്ടുതീ ഉണക്കപ്പുല്ലിനെ എന്നപോലെ വാനരസൈന്യത്തെ നശിപ്പിച്ചു.
ഹനുമാനയാളെ കഴുത്തൊടിച്ചുകൊന്നു. ഖരപുത്രൻ കേരാക്ഷൻ നേരെ ശ്രീരാമനേടേറ്റുമുട്ടി. വലിയ തോതിൽ വീമ്പടിച്ച അയാളോട് വീൺവാക്കുകളെകൊണ്ടല്ല യുദ്ധം ജയിക്കുന്നത് എന്നുപറഞ്ഞ് ശ്രീരാമൻ അയാളെയും അമ്പുകളെയം നിഷ്പ്രഭമാക്കി. നെഞ്ചിൽ രാമബാണമേറ്റ് മകരാക്ഷൻ പിടഞ്ഞുവീണു മരിച്ചു. രാക്ഷസസൈന്യം വിജയത്തിനുള്ള പ്രതീക്ഷയെല്ലാം അണഞ്ഞ് പലായനംചെയ്തു.
ഇന്ദ്രജിത്ത് വീണ്ടും രംഗത്തെത്തി. ഇത്തവണ അയാൾ സീതയുടെ മായാരൂപത്തെ രഥത്തിലിരുത്തി പലവിധത്തിൽ പീഡിപ്പിച്ചു. ഇതുകണ്ട് ഹനുമാനടക്കം ഉള്ള വാനരർ സംഭീതരായി. അവരെ പൂർണമായും തളർത്തിക്കൊണ്ട് അയാൾ മാതാസീതയെ വെട്ടി രണ്ടാക്കി. ഇതുകണ്ടിട്ടും ഹനുമാൻ വാനരസൈന്യത്തെ യുദ്ധരംഗത്ത് പിടിച്ചുനിർത്തിയെങ്കിലും മനസ്സിൽ മുഖ്യലക്ഷ്യം നഷ്ടമായതിനാൽ മനസ്സ് തളർന്ന് ശ്രീരാമസന്നിധിയിലെത്തി. ശ്രീരാമനും ലക്ഷ്മണനും സുഗ്രീവനുമെല്ലാം തളർന്നുവീണുപോയി. വിവരമറിഞ്ഞ് വിഭീഷണൻ ശ്രദ്ധതിരിച്ച് ഹോമംനടത്തി ശക്തി വർധിപ്പിക്കുവാനാണ് ഇന്ദ്രജിത്തിന്റെ ശ്രമമെന്നും അതിനുമുമ്പുതന്നെ ലക്ഷ്മണന്റെ നേതൃത്വത്തിൽ ആക്രമിക്കണമെന്നും അഭിപ്രായപ്പെട്ടു. ഇതിനു ശ്രീരാമൻ അനുമതി നൽകി.
ആർത്തിരമ്പി ലക്ഷ്മണൻ, വിഭീഷണൻ, അംഗദൻ, സുഗ്രീവൻ എന്നിവർ നയിച്ച വാനരസൈന്യം നികുംഭില എന്ന ഹോമസ്ഥലത്തെത്തി. ചുറ്റിനും കാവൽനിന്ന രാക്ഷസസൈന്യത്തെ വാനരസൈന്യം തച്ചുകൊന്നു. ആരവംകേട്ട് ഇന്ദ്രജിത്ത് പുറത്തുവന്നപ്പോൾ വൻ ആക്രമണമാണ് താൻ നേരിടുന്നതെന്ന് മനസിലാക്കി. വിഭീഷണനെയും ലക്ഷ്മണനെയും അധിക്ഷേപിച്ച് അയാൾ മിന്നൽവേഗത്തിൽ ആക്രമണം അഴിച്ചുവിട്ടു.
ലക്ഷ്മണകുമാരൻ അയാളുടെ തേരെല്ലാം തകർത്തു. വളരെപെട്ടെന്നയാൾ മറ്റൊരു രഥവുമായി യുദ്ധത്തിനെത്തി. ശരീരമാസകലം മുറിവേറ്റ ലക്ഷ്മണന്റെ മനോവീര്യം വർധിച്ചു. വീരന്മാരിങ്ങനെയാണ് യുദ്ധംചെയ്യുന്നത് എന്ന് ലക്ഷ്മണൻ ലോകത്തിനു കാണിച്ചുകൊടുക്കുന്നപോലെ ഉണ്ടായിരുന്നു. രാവണപുത്രൻ തളരുന്നതായി കണ്ട ലക്ഷ്മണൻ ഐന്ദ്രാസ്ത്രമെയ്ത് ഇന്ദ്രജിത്തിന്റെ തലയറുത്ത് ആകാശത്തേക്കു തെറിപ്പിച്ചു. വാനരസൈന്യം സന്തോഷംകൊണ്ട് ആർത്തുവിളിച്ച് പരസ്പരം കെട്ടിപ്പിടിച്ചുകൊണ്ടിരുന്നു. രാക്ഷസസൈന്യത്തിൽ ബാക്കിയുള്ളവർ പലായനംചെയ്തു. വിവരമറിഞ്ഞ് ലങ്കാധിപനും പൗരന്മാരും ശോകത്തിലാണ്ടു. ദേവന്മാരും വിജയോന്മത്തരായി നൃത്തംചെയ്തു.
സുഗ്രീവൻ, വിഭീഷണൻ, അംഗദൻ എന്നിവരും വാനരസൈന്യവും വിജയാരവത്തോടെ രാമസന്നിധിയിലേക്കു മടങ്ങി. ശ്രീരാമൻ ലക്ഷ്മണനെ പ്രശംസിച്ചു. ലക്ഷ്മണനതുകേട്ട് നാണിച്ചുനിന്നു. എന്നാൽ ശ്രീരാമൻ പുത്രൻ മരിച്ചതിനാൽ രാവണനും മരിച്ചെന്നും തനിക്കിനി ശത്രുക്കളില്ല എന്നുപറഞ്ഞ് വീണ്ടും വീണ്ടും ലക്ഷ്മണനോട് ഇന്ദ്രജിത്ത് വധത്തിന്റെ വിവരണം കേട്ടു.
ഇന്നത്തെ സുഭാഷിതം
വൈരം വെടിഞ്ഞതി ഭക്തിസംയുക്തനായ്
ശ്രീരാമദേവനെത്തന്നെ ഭജിക്കനീ.
ദേവം പരിപൂർണമേകം സദാ ഹൃദി
ഭാവിതം ഭാവരൂപം പുരുഷംപരം
നാമരൂപാദിഹീനം പുരാണം ശിവം
രാമമേവം ഭജിച്ചീടു നീ സന്തതം.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: